Wednesday, October 20, 2010

പാചകം - ഗോതമ്പുണ്ട

ഗോതമ്പുണ്ട എന്നു കേള്‍ക്കുമ്പോ‌ള്‍ത്തന്നെ മ‌റ്റു രാജ്യക്കാര്‍ക്കില്ലാത്ത എന്തിന് മറ്റു സംസ്ഥാ‌ന‌ക്കാര്‍ക്കു തന്നെയില്ലാത്ത ഒ‌രു കുളിര്.....ഒരിത് മ‌ല‌യാളിക‌ള്‍ക്കുണ്ട്. ഇതൊരുതരം ഗൃഹാതുര‌ത്വമുണ‌ര്‍‌ത്തുന്ന മാന്ത്രികപദം കൂടിയാണ് മ‌‌ല‌യാളിക്ക്. 'ഗോതമ്പുണ്ട' എന്നു കേള്‍ക്കുമ്പോ‌ള്‍ അനുബ‌ന്ധമായി കുറെ കമ്പിയഴിക‌ളും, ഒരു പായും തല‌യിണ‌യും, ഒരു കൊമ്പന്‍ മീശയും, കാക്കി ട്രൗസറു‌ം ഒക്കെ ശരാശരി മ‌ല‌യാളിയുടെ മ‌ന‌സ്സിലേക്ക് മ‌ണികിലുക്കിക്കൊണ്ട് ഓടിയെത്തുന്നു. അങ്ങിനെയുള്ള ഒരുദാത്ത വിഭവത്തിന്റെ പാ‌ചകമാണ് ഈ ല‌ക്കത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഈയ്യിടെയായി, പാചകവിദ‌ഗ്ധ‌ര്‍ എന്തു പാചകം ചെയ്താലും ആളുക‌ള്‍ ഓടിയെത്തി ആദ്യം ചോദിക്കുന്നത്
'ഗോതമ്പുണ്ടയാണോ ഇത്' '
ഗോതമ്പുണ്ട എങ്ങിനെയുണ്ടാ‌ക്കും'
'ഗോതമ്പുണ്ടക്ക് എത്ര കി‌ലോ അരി വേണ‌ം' '
ഗോതമ്പുണ്ട സ്ക്വയറു പോലാണോ ഇരിക്കുന്നത്?'
എന്നിങ്ങ‌നെയൊക്കെയാണ്.
ഇത്രയും പാര‌മ്പര്യമുള്ള ഈ വിശിഷ്ടഭക്ഷണപദാര്‍ത്ഥത്തെ കിടയറ്റ പാചകവിദഗ്ദ്ധ‌ര്‍ പോലും അവഗണിക്കുന്ന‌തില്‍ മ‌ന‌ം നൊ‌ന്തിട്ടുകൂടിയാണ് ഇത്തരം ഒരു പാചകവിധി തയ്യാറാക്കാം എന്ന ചിന്തക്കു പിന്നില്‍.
ത‌യ്യാറെടുപ്പ്
ത‌യ്യാറെടുപ്പ് എന്ന് ‌കേള്‍ക്കുമ്പോ‌ള്‍ എല്ലാ പാചകവിധിക‌ളേയും പോലെ ചേരുവക‌ള്‍ ചേര്‍ക്കുന്ന വിധം അല്ലെങ്കില്‍ ഉപയോഗിക്കേണ്ട പാത്രങ്ങ‌ള്‍ മുതലായവയാകും മാന്യ‌വായന‌ക്കാരന്റെ മ‌ന‌സ്സിലേക്കോടിയെത്തുക. തെറ്റി. ഗോതമ്പുണ്ടയുടെ പാചകവിധിയില്‍ പാചകാന‌ന്തരം ഭക്ഷിക്കുന്നവന്‍ ശാരീരികമായും മാന‌സികമായും എങ്ങിനെ തയ്യാറെടുക്കണ‌ം എന്നുകൂടി പറയേണ്ടതുണ്ട്. നിരന്ത‌രമായ സാധന‌യാണ് ഗോതമ്പുണ്ടയുടെ പാചകാന‌ന്തര ഉപഭോഗത്തിന്റെ കാതല്‍.
ഗോതമ്പുണ്ട ഭക്ഷിക്കുവാന്‍ തയാറുള്ളയാ‌‌ള്‍ അല്ലെങ്കില്‍ അവ‌‌ള്‍ താഴെപ്പറയുന്നവ(ഏതെങ്കിലും ഒന്ന്) ദിവസേന കുറഞ്ഞത് പത്തെണ്ണമെങ്കിലും രണ്ടു ദിവസമെങ്കിലും മേടിച്ചിരിക്കണ‌ം

1. കുമ്പസാരക്കുത്ത് (കുത്ത് കൊള്ളേണ്ട വിധം - കുത്ത് കൊള്ളേണ്ട‌യാ‌ള്‍ പേന താഴെപ്പോയാല്‍ എടുക്കാന്‍ കുനിയുന്ന നില‌യില്‍ കുനിഞ്ഞ് നില്‍ക്കുക. കുത്ത് കൊടുക്കേണ്ടയാ‌ള്‍ കൈ ന‌ന്നായി മ‌ടക്കി കൈമുട്ടുകൊണ്ട് കുനിഞ്ഞു നില്‍ക്കുന്നവന്റെ മുതുകത്ത് 'സുഷുംന'ഉടെ മ‌ദ്ധ്യഭാഗത്തായി ആഞ്ഞിടിച്ചുകുത്തുക. 'ഊയ്യന്റമ്മച്ചിയേ','ഹെന്റമ്മോ','അയ്യാ....' എന്നിങ്ങനെയുള്ള ആര്‍ത്ത‌നാദങ്ങ‌‌ള്‍ കേട്ടാല്‍ പ്രയോഗം ല‌ക്ഷ്യത്തിലെത്തി എന്നു കരുതാം.)

2. മുട്ടുകാലുകേറ്റല്‍ - ഗോതമ്പുണ്ട തിന്നാന്‍ നോയമ്പെടുത്തിരിക്കുന്ന ആ‌ള്‍/അവ‌ള്‍ ഭക്ത‌ഹനുമാന്‍ ശ്രീരാമന്റെയ‌രികില്‍ നില്‍ക്കുന്ന നില‌യില്‍ നില്‍ക്കുക. തൊഴുക എന്നത് തിക‌ച്ചും വ്യ‌ക്തിപരം മാത്രം. മുട്ടുകാല് കേറ്റേണ്ടയാ‌ള്‍ ഗോതമ്പുണ്ടാര്‍ത്ഥിയുടെ ഇരു ചുമ‌ലിലും പിടിച്ച് സ്വന്തം വ‌ലത്തേക്കാല്‍ മ‌ടക്കി മുട്ടുകാല്‍ അടിവയര് ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ങ്ങ‌ള്‍ ഇവിടെയും കേള്‍ക്കുന്നത് കേറ്റ് ഏറ്റു എന്നതറിയാന്‍ എന്തുകൊണ്ടും അഭില‌ഷണീയമാണ്. മുട്ടുകാല്‍ അടിവയറോ, ദിവ്യസ്ഥാമോ ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ം ആര്‍ത്തിയോട് ആനുപാതികമായിരിക്കും എന്ന് ആനുഷംഗികമായി സൂചിപ്പിച്ചുകൊള്ളട്ടേ.

ഇനി മേല്പ്പറഞ്ഞ അനുഷ്ടാന കല‌ക‌ള്‍ അഭ്യസിക്കുമ്പോ‌ള്‍ ആര്‍ ആരെ കുമ്പസാരക്കുത്ത് കുത്തണ‌ം ആര് ആരെ മുട്ടുകാലുകേറ്റണം എന്നൊക്കെയുള്ള ചോദ്യങ്ങ‌ള്‍ ന്യായമായും വരാവുന്നതാണ്. പ്രത്യേകിച്ച് ഗോതമ്പുണ്ട കിട്ടാന്‍ ജയിലില്‍ പോകണമെന്നിരിക്കെ, അതിന് സാഹചര്യമില്ലാത്ത സാധുജനങ്ങ‌ള്‍ക്ക് അതിനോടുണ്ടാവുന്ന അദമ്യമായ കൊതിയും എന്നാല്‍ അതിന‌നുഷ്ഠിക്കേണ്ടുന്ന വ്യവസ്ഥക‌ളും തമ്മില്‍ വടം‌വലി ഉണ്ടാവുക സ്വാഭാ‌വികം. അതുകൊണ്ട് ഭാര്യക്ക് ഭ‌ര്‍ത്താവിനേയോ ഭ‌ര്‍ത്താവിന് ഭാര്യയേയ്യോ കു‌മ്പസാര‌ക്കുത്ത് കുത്താ‌വുന്നതാകുന്നു.

"ഭാഗ്യലക്ഷ്മിച്ചേച്ചി വരുന്നത് അവസ‌രാംബാ‌ള്‍ തയ്യാറടുപ്പിലേക്ക് ക‌യറുമ്പോഴാണ്" (Luck is what happens when opportunity meets preparation)
എന്ന ആപ്തവാക്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഭാര്യാഭ‌ര്‍ത്താക്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടാന്‍ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ മേല്പ്പറഞ്ഞ വിധിയാം വണ്ണം കുമ്പസാരക്കുത്തും മുട്ടുകാലുകേറ്റലും കഴിച്ചുകൂട്ടേണ്ടതാകുന്നു. ഇത്രയൊക്കെയായാല്‍ ‍.... അഭിന‌ന്ദന‌ങ്ങ‌ള്‍! നിങ്ങ‌ള്‍ ഗോതമ്പുണ്ട തിന്നാന്‍ എന്തുകൊണ്ടും യോഗ്യ/യോഗ്യന്‍ ആയിരിക്കുന്നു.

ഇനി വേണ്ടത് കത്തിക്കാളുന്ന വിശപ്പാകുന്നു. മൂന്നുനേരം ഉരുട്ടിവിഴുങ്ങി ശീലിച്ച അഹങ്കാരിക‌ള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിശിഷ്ഠഭോജ്യം. മുഴുപ്പട്ടിണി അല്ലെങ്കില്‍ അരപ്പട്ടിണി അഭികാമ്യം.

ചേരുവക‌ള്‍

1.ഗോതമ്പുപൊടി
2.ഉപ്പ്
3.ശ‌ര്‍ക്കര
4.തേങ്ങാ

മൂന്നാമ‌ത്തേയും നാലാമ‌ത്തേയും ചേരുവക‌ള്‍ വശത്തേക്ക് നീക്കിവെക്കുക. അവയുടെ യാതൊരാവശ്യവും ഇല്ല. പിന്നേ... കൂമ്പിനും കുഞ്ചിക്കും ഇടീം കൊണ്ട് പട്ടിണീം കെടന്ന് പര‌വശനായിരിക്കുന്നവ‌ര്‍ക്ക് മ‌ധുരവും തേങ്ങയും ഇല്ലാഞ്ഞിട്ടല്ലേ! പ്രമേഹത്തിന്റേയും കൊള‌സ്ട്രോളിനേയും അസുഖം വരാന്‍ പാടില്ല. ഗോതമ്പുപൊടിയും പാക‌ത്തിന് ഉപ്പും ചേറ്ത്ത് കുഴക്കുക. ഒരു ക്രിക്ക‌റ്റ് പന്തിന്റെ വലിപ്പത്തില്‍ ഉരുട്ടിയെടു‌ക്കാവുന്ന പരുവത്തില്‍. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാളും ഒര‌ല്പം അയഞ്ഞ പരുവത്തില്‍. ഒന്നുകില്‍ ഈ ഗോതമ്പുപന്തുക‌ള്‍ എ‌ല്ലാം ഒരു വലിയ ഇഡ്ഡലിക്കുട്ടകത്തില്‍ വെച്ച് ആവികേറ്റി വേവിച്ചെടു‌ക്കുക. അല്ലെങ്കില്‍ ഒരു വലിയ ചീന‌ച്ചട്ടിയില്‍ എണ്ണ തിളപ്പി‌ച്ച് ഗോതമ്പു പന്തുക‌ള്‍ അതിലേക്കെറിയുക. (ബ്ലും ബ്ലും എന്ന് ഒച്ച കേട്ടാ‌ല്‍ എണ്ണയില്‍ വീണു എന്നു കരുതാം). അങ്ങിനെ അത്യന്തം രസനിഷദ്യയായ ഗോതമ്പുണ്ട റെഡി. കഴിക്കുകയേ വേണ്ടൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍
1. കഴി‌ക്കാനായെടുക്കുമ്പോഴോ അല്ലെങ്കില്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഗോതമ്പുണ്ട കാലിലോ മ‌റ്റെവിടെയെ‌ങ്കിലുമോ വീഴാതെ നോക്കണ‌ം. അങ്ങിനെ പറ്റിയാല്‍ ചതവ്, ഉളുക്ക്, നീര്‍‌വീഴ്ച മുതലായവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
2. ഗ്രൂപ്പായി കഴിച്ചുകൊണ്ടിരിക്കുന്നവ‌ര്‍ (ഗോതമ്പുണ്ട പന്തിഭോജന‌ം) ഹെല്‍മെറ്റ് (ഐ.എസ്.ഐ മാര്‍ക്കുള്ളത്) നിര്‍ബ്ബന്ധമായും ധരിച്ചിരിക്കണ‌ം. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും എറിയാന്‍ ഗോതമ്പുണ്ട ഉപയോഗിച്ചേക്കാം എന്നു‌ള്ളതിനാലാണ് ഇത്.
3. വെപ്പുപല്ല് ഉള്ള ഭക്തജന‌ങ്ങ‌ള്‍ ഗോതമ്പുണ്ടയിലേക്ക് ദംഷ്ടക‌ള്‍ ആഴ്ത്തുന്നത് സൂക്ഷി‌ച്ചു വേണ‌ം. കടിച്ച കടി വിടാതെ (വിട്ടാല്‍ ഗോതമ്പുണ്ടയില്‍ ഉണ്ടായ വിള്ളലില്‍ കുടുങ്ങി ദന്തങ്ങ‌ള്‍ പൊടിഞ്ഞുപോവാന്‍ സാദ്ധ്യതയുണ്ട്) പോരാടുവാന്‍ ഭക്തഭടന്മാ‌ര്‍ ശ്രദ്ധിക്കണ‌ം.

(C) ഈ പാചക‌വിധി കേര‌ളാ സംസ്ഥാന സ‌ര്‍ക്കാരിന് മാത്രം ഉടമ‌സ്ഥാവകാശമുള്ളതാകുന്നു. ഇത് കോപ്പിയടിക്കുകയോ മ‌റ്റു രൂപത്തില്‍ പ്രസിദ്ധീകരികുകയോ ചെയ്യുന്നത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമായി കണ‌ക്കാക്കപ്പെടും. വ്യക്തിക‌ള്‍ക്കോ ഇതര‌രാജ്യ ഗവ‌ണ്മെന്റുക‌ള്‍ക്കോ യാതൊരുകാരണ‌വശാലും ഈ പാചക‌വിധി പക‌ര്ന്നുകൊടുത്തുകൂടാ. അഥവാ അങ്ങിനെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ത്തന്നെ അതുടന്‍ ന‌ശിപ്പിച്ചു ക‌ള‌യേണ്ടതാകുന്നു. എത്രയോ വ്യാഴവട്ടങ്ങ‌ളായി സ‌ംസ്ഥാന ജയില്‍ വകുപ്പ് അതീവശ്രദ്ധയോടെ രൂപക‌ല്പ്പന ചെയ്തെടുത്ത ഈ അമൂല്യ ഭോജ്യവിഭവം, കണ്ട സായിപ്പിനൊന്നും പേറ്റന്റെടുക്കാനുള്ളതല്ല.

വാല്‍ക്കഷണ‌ം : ഒ‌രു ചേ‌ഞ്ചിന് മൂന്നാമ‌ത്തേയും നാലാമ‌‌ത്തേയും ചേരുവ‌ക‌ള്‍ ചേര്‍ത്ത് കുഴച്ച് മാവുണ്ടാക്കാവുന്നതാണ്.

ജയ് ഗോതമ്പുണ്ട!
================
ഡിസ്ക്ലൈമ‌ര്‍
ഈ പാച‌കക്കുറിപ്പില്‍ പറയുന്നതു പോലെ പ്രവ‌ര്‍ത്തിക്കുകയും പാചകം ചെയ്യുന്നതും കൊണ്ടുണ്ടാവുന്ന പരിണ‌തഫല‌ങ്ങ‌ള്‍‌ക്കും പ്രചോദന‌ങ്ങ‌ള്‍ക്കും ഉത്സാഹക്കമ്മ‌റ്റിക‌ള്‍ക്കും ഇതിന്റെ ലേഖക‌ന്‍ ഒരു കാര‌ണ‌വശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ഈ ലേഖക‌ന്‍ എല്ലാ വിധ പീഢന‌ങ്ങ‌ള്‍‌ക്കും എതിരാ‌ണെന്നും ഏത് തരത്തിലുള്ള പീഢന‌ങ്ങ‌‌ളേയും നിയമ‌ത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ശക്തമായി എതിര്‍ക്കുന്നവനാണെന്നും ഇതിനാല്‍ സമ‌ര്‍ത്ഥിക്കുന്നു. ഈ പാച‌കക്കുറി‌പ്പ് ആക്ഷേപഹാസ്യത്തിന്റെ ഗണ‌ത്തില്‍ മാത്രം പെടുത്തേണ്ട‌തും ആകുന്നു.
====================

Monday, September 13, 2010

എ‌ല്‍സ‌മ്മ എന്ന ആണ്‍കുട്ടി.

എന്റീശ്വരാ! ദേ പിന്നേം ലാ കഥ! ഹതേന്ന്.

അമ്മയും മൂന്നു സ‌ഹോദരങ്ങ‌ളുമടങ്ങുന്ന കുടുംബത്തെ താങ്ങിനിര്‍ത്താനും സ‌ഹോദരങ്ങ‌‌ളെ പഠിപ്പിക്കാനും വേണ്ടി പഠന‌ം നിര്‍ത്തി 'ത്യാ‌ഗി'യാ‌യി ജീവിക്കുന്ന ഒരു മൂത്ത സ‌ഹോദ‌രി (ഇതിനു മുന്‍പ് സ‌ഹോദരനായിരുന്നു കൂടുതല്‍. അപ്പോ കഥ മ‌ന‌സ്സിലാക്കാന്‍ വേണ്ടി ഈ കഥാപാത്രത്തിനെ എല്‍സപ്പന്‍ എന്നു വിളിച്ചാലും ഒരു കുഴപ്പവും ഇല്ല) ‌ഗ്രാമ‌ത്തിലാണ് കഥ. അവിടെ ഫു‌ള്‍ കണ്ട്രോ‌ള്‍ ഈ മൂത്ത സ‌ഹോദ‌രി‌ക്കാണെന്ന് പറയേണ്ടതില്ലല്ലോ. ടിയാ‌ളുടെ ജോലി പത്രം ഏജ‌ന്റ്. പക്ഷേ അഴിമ‌തിക്കാര‌നായ പഞ്ചായത്ത് മെംബ‌ര്‍‌ക്കും വ്യാജവാറ്റ്/ക‌ള്ളു ഷാപ്പുടമ‌ക്കും എല്ലാം നായികയെ ഭയങ്കര പേടി. നായിക‌യെ മ‌റ്റൊരു ഗ്രാ‌മീണനാ‌യ പാല്‍കച്ച‌വടക്കാരന്‍ പ്രണ‌യിക്കുകയും ചെയ്യുന്നു. പക്ഷേ അതു പ്രക‌ടിപ്പിക്കാന്‍ അയാ‌ള്‍ക്ക് പറ്റുന്നില്ല. അയാ‌ള്‍ വീണ്ടും ശ്രമിക്കുന്നു. ശ്രമ‌ം, പരാജയം, ശ്രമ‌ം, പരാജയം ഇത് മാറി മാറിക്കാണിക്കുന്നു. ഇതിനിടെ അഭ്യസ്തവിദ്യ‌രും, പരിഷ്കാരിക‌‌ളും, ക്രൂര‌ന്മാരുമായ കുറേ പണ‌ക്കാര്‍ ഗ്രാമ‌ത്തിലെത്തി അവിടെ കുഴപ്പമുണ്ടാ‌ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നായികയുടേയും നായകന്റേയ്യും സ‌മ‌യോചിതമായ ഇടപെടല്‍ മൂല‌ം എല്ലാത്തിനേയും ശാസിച്ചും തലോടിയും ഒക്കെ അങ്ങ് തിരിച്ച് പറഞ്ഞ് വിടുന് ഒടുക്കം, അവസാനം. ലാ‌സ്റ്റ് ഒണ്ടല്ലോ.. നായി‌കക്കും നാ‌യക‌നും ക‌ല്യാ‌ണ‌ം! ഹോ!

ഇതെത്രാമ‌ത്തെ തവണ‌യാണ് ഈ കഥ മ‌നുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇവരൊക്കെ പേരും മാറ്റി മിക്സ് ചെയ്ത് ഇറക്കുന്നത്. ടെലിവിഷ‌ന്‍ ചാന‌ലില്‍ അവതാരിക പറയുന്നു. "ബയ‌ങ്ക്ര ഡിഫ്റേന്റ് ആയ ഒരു ഗദയുമായാണ് ലാല്‍ ജോസ് ഇത്തവണയും വന്നിരിക്കുന്നത്" എന്ന്. ശരിക്കും ഈ സിനിമ, പ്രേക്ഷക‌ര്‍ക്ക് ലാല്‍ ജോ‌സിന്റെ വക ഇതൊരു "ഗദാഘാതം "തന്നെയാണെന്ന് പറയാം.

നായികയായ 'എല്‍സ്സമ്മ'യായി ആന്‍ അഗസ്റ്റിന്‍ പുതുമുഖത്തിന്റെ കമ്പങ്ങ‌ളൊന്നുമില്ലാതെ തന്മ‌യത്തോടെ ന‌ന്നായി അഭിന‌യിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മ‌ല‌യാളസിനിമ‌യിലെ ഇ‌രുത്തം വന്ന ന‌ടനായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ 'പാലുണ്ണീ' ആയുള്ള പ്രകടന‌ം. ഇന്ദ്രജിത്തിന്റെ 'എബിമോനും' ജഗതിയുടെ 'മെമ്പ‌ര്‍ ര‌മ‌ണ‌നും' വിജയരാഘവന്റെ 'കരിപ്പ‌ള്ളി സുഗുണ‌നും' ഒക്കെ അഭിന‌യത്തില്‍ മി‌ക‌ച്ചു നിന്നു. ഒരു കുഴപ്പം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രങ്ങ‌‌ളെയൊക്കെ നാം ഒരു നൂറു തവണ കണ്ടു കാണും. ‌സംഭാഷണ‌വും, ഭാവഹാവാദിക‌ളും എല്ലാം ആവ‌‌ര്‍ത്തന‌ വിരസങ്ങ‌ളാണ്. സുരാജ് വെഞ്ഞാറമൂട് എന്ന ന‌ടന്‍ എങ്ങിനെ സ്റ്റീരിയോടൈപ് ആകുന്നു എന്നതിന് ഈ ചിത്രത്തിലെ 'മണ‌വാള‌ന്‍ ബ്രോക്ക‌ര്‍' കണ്ടാല്‍ മ‌തി. '‌മിമിക്രി' യുടെ അതിപ്രസര‌ം ഈ സിനിമ‌യില്‍ ഉണ്ട് എന്നത് വ്യക്തം.

വിജയ് ഉല‌ഗനാഥിന്റെ ക്യാമ‌റ മി‌ക ച്ച നില‌വാരമാണ് പുല‌ര്‍ത്തിയത്. കഷ്ടപ്പെട്ട് ജീവിക്കുന്ന എല്‍സ്സമ്മ വ‌ര്‍ണ്ണാഭമായ ചുരീദാറുക‌ള്‍ മാറി മാറി ഉപയോഗിക്കുന്നത്, ഷീ‌ല/ശാരദ/സീമ മാരുടെ കാല‌ത്തെ ഓര്‍മ്മക‌ള്‍ ഉണ‌ര്‍ത്തി (വസ്ത്രാലങ്കാരവും തഥൈവ). ഇടക്ക് ഇടാന്‍ തുണിയില്ലാത്ത എല്‍സമ്മ ഷ‌‌ര്‍‌ട്ടും ലുങ്കിയും ധരിക്കുന്നുണ്ട് കേട്ടോ. "ആണ്‍കുട്ടി" എന്നൊകെ പേരിട്ടുപോയില്ലേ പടത്തിന്?

സംഗീതവും ഗാന‌വും ഒരു വകയാണ്. റ‌ഫീക് അഹമ്മദാണ് ഗാ‌ന രചന. രാജാമണിയുടെ സംഗീതം. പശ്ചാത്തല‌സംഗീതവും കണ്ടക്റ്റിംഗും തന്നെയാണ് തനിക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന് ശ്രീ.രാജാമണി തെളിയിച്ചു. ടൈറ്റില്‍ സോംഗ് ആയ ‘കണ്ണാരം പൊത്തി പൊത്തി ‘ മാത്രമെ അല്പമെങ്കിലും മെ‌ച്ചമുള്ളൂ. ബാക്കിയൊക്കെ മേളവാദ്യഘോഷമാണ്.

കെട്ടുറപ്പുള്ളതോ പുതുമ‌യുളതോ ആയ ഒരു കഥയോ തിര‌ക്കഥയോ ഇല്ലാതെയാണ് ഈ സിനിമ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ദയനീ‌യം. ഹാസ്യവും ദ്വയാര്‍ത്ഥങ്ങ‌ളും സ‌ംഭാഷണ‌ങ്ങ‌ളില്‍ കുത്തി നിറച്ച പ്രഗല്‍ഭരായായ കലാകാര‌ന്മാ‌‌രെക്കൊണ്ട് പറയിച്ച് ലാല്‍‌ജോസ് അവകാശപ്പെടുന്നു "ഇതൊരു പു‌തിയ വേറിട്ട ചിത്രമാണെന്ന്". ന‌ടീന‌ടന്മാരുടെ ഉജ്ജ്വപ്രകടന‌ം കൊണ്ട് മാത്രം ജന‌ം അ‌ല്പനേരമിരുന്നു ചിരിക്കും. ഇട‌ക്കിടെ ഇളിയുകയും അവസാനം ഇളീഭ്യരാ‌വുകയും ചെയ്യും. കഥയിലെ ലോജിക്കില്ലായ്മ കനത്ത പോരായ്മ‌യാണ് ഇതിന്റെ. ശ്രീ ലാല്‍ ജോസിന്റെ കഴിവിനൊത്ത പ്രകടന‌മേയല്ല ഇത് എന്ന് നിസ്സംശയം പറയാം.

ബോട്ടം ലൈന്‍ : ചിത്രം , കൊടുക്കുന്ന കാശിന് മുതല‌ല്ല. പോയിക്കണ്ട് "കാശുപോയേ" എന്ന് പറ‌ഞ്ഞിട്ട് സങ്കടപ്പെടൂ.

വാല്‍ക്കഷണ‌ം: ഇത് ഇതെ‌ഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ സിനിമ കണ്ട മ‌റ്റാളുക‌ള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.’ ഇത് ന‌ല്ലതാ'ണ് ‘ എന്ന അ‌ഭിപ്രായം , സമീപകാല‌ത്ത് ഇറങ്ങുന്ന ഗുണ‌നിലവാരം കുറഞ്ഞ സിനിമ‌ക‌ള്‍ കണ്ടതുകൊണ്ടും അതില്‍ നിന്നുണ്ടായ താരതമ്യം കൊണ്ടും ആവാമെന്നത് കേവല‌ം യാദൃശ്ചികവും അല്ല.

Friday, September 10, 2010

പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ് (ആസ്വാദന‌ം)


ശ്രീ .രഞ്ജിത് കഥയും തിര‌ക്കഥയും സംഭാഷണ‌ങ്ങ‌ളുമെഴുതി സം‌വിധാന‌ം ചെയ്ത "‍ പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ്",‍ പ്രാഞ്ചിയേട്ടന്‍ എന്ന ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സിന്റെ കഥ പറയു‌ന്നു. മ‌മ്മൂട്ടി കേന്ദ്രകഥാപാത്ര‌മായ പ്രാ‌ഞ്ചിയേട്ടനെ അവതരിപ്പിക്കു‌ന്നു. വാസുമേനോനായി ഇന്നസെന്റും പദ്മ‌ശ്രീയായി പ്രിയാമ‌ണിയും ഡോ.ഓമ‌ന‌യായി ഖുശ്ബുവും ഡോ ജോസ് ആയി സിദ്ദിഖും ഫ്രാന്‍സിസ് പുണ്യാള‌നായി ജെസ്സെ ഫോക്സ് അല്ലനും പോ‌ളിയായി മാസ്റ്റ‌‌ര്‍ ഗണ‌പതിയും സുപ്രനായി ടിനി ടോമും വേഷമിടുന്നു.

തന്റെ ജീവിതത്തിലെ ഒരു പ്രധാന‌പ്പെട്ട തീരുമാന‌മെടുക്കാന്‍ ഫ്രാന്‍സിസ് പുണ്യാള‌‌ന്റെ പ‌ള്ളിയിലെത്തുന്ന പ്രാഞ്ചിക്ക് ഫ്രാന്‍സിസ് പുണ്യാള‌‌ന്‍ പ്രത്യക്ഷനാവു‌ന്നതായും അ‌ദ്ദേഹവുമായി സ‌ം‌വദിക്കുന്നതായും ഉള്ള ഒരു തോന്ന‌ല്‍ ഉണ്ടാവുകയും ആ സ്വപ്ന‌സ‌ം‌‌വാദ‌‌ത്തിലൂടെ കഥ പറഞ്ഞു പോവുന്ന രീതിയുമാണ് രഞ്ജിത് ഈ സിനിമ‌യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലാഷ്ബാക് പുതിയ അവതരണരീതിയല്ലെങ്കില്‍ കൂടി കഥയുടെ രസച്ചരട് പൊട്ടാതെ വ‌ര്‍ത്തമാന‌കാല‌ത്തില്‍ത്തന്നെ കഥയെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിഞ്ഞു എന്നത് രഞ്ജി‌ത്തിന്റെ മാത്രം വി‌ജയമാണ്. കെട്ടുറപ്പുള്ള തിരക്കഥയും തൃശ്ശൂര്‍ മ‌ല‌യാള‌ത്തിലെഴുതപ്പെട്ട ഡയലോഗുക‌ളും ചിത്രത്തിന് മിഴിവേകുന്നു. ആസ്വാദകന്റെ മന‌സ്സിലേക്ക് കുത്തിത്തിരുകാതെ തന്നെ ന‌ന്‍മ‌യുടെ ആത്യന്തികവിജയത്തെക്കുറിച്ചുള്ള ഒരു സന്ദേശം പകരാനും ഈ സിനിമ‌ക്ക് കഴിയുന്നു എന്നത് ആശ്വാസവുമാണ്.

പരമ്പരാഗതമായ അരിക്കച്ചവടത്തിലൂടെ ചാര്‍ത്തിക്കിട്ടിയ അരിപ്രാഞ്ചി എന്ന പേര് തന്റെ അതിരില്ലാത്ത പണ‌‌ത്തിനും പ്രാമാണികത്വത്തിനുമേല്പ്പിക്കുന്ന പരിക്ക് പ്രാഞ്ചിയെ അല‌ട്ടുന്നു. സ്ഥാനമാന‌ങ്ങ‌‌ള്‍ പണ‌ത്തിലൂടെ നേടിയെടു‌ത്താല്‍ പ്രാഞ്ചി‌യുടെ ഈ ചീത്ത‌പേര്‍ മാറ്റിയെടുക്കാം എന്ന സുഹൃത്ത് വാസുമേനോ‌ന്റെ‍ (ഇന്നസെന്റ്) ഉപദേശങ്ങ‌‌ള്‍ പിന്തുടരുന്ന പ്രാഞ്ചിക്ക് പറ്റുന്ന അബ‌ദ്ധങ്ങ‌ള്‍ ന‌ര്‍മ്മത്തിന്റെ മേമ്പൊടിയിലും ഇന്നസെന്റ്, സിദ്ദിഖ് (ഡോ ജോസ് ),ടിനി ടോം( ഡ്രൈവ‌ര്‍ സുപ്രന്‍), ടി.ജി ര‌വി (ഉതുപ്പേട്ടന്‍) എന്നീ ന‌ടന്മാരുടെ അതിമ‌നോഹരമായ അഭിന‌യചാരുതയിലൂടെ രഞ്ജിത് അവതരിപ്പിക്കുന്നു. അ‌വാര്‍ഡുക‌ളും അംഗീകാര‌ങ്ങ‌ളും രാഷ്ട്രീയ സ്വാധീനത്തിന്റേയും പണാധിപത്യ‌‌ത്തിന്റേയും പിടിയിലാണെന്നുള്ള സമീപകാല വിവാദങ്ങ‌ളെ ആക്ഷേപ‌ഹാസ്യത്തിന്റെ മിതമായ ചേരുവയിലൂടെ സ‌ം‌വി‌ധായക‌ന്‍ സമ‌ര്‍ത്ഥമായി ക‌ളിയാക്കുകയും ചെയ്യുന്നു.
പ്രാഞ്ചിക്ക് 'പ‌ദ്മ‌‌ശ്രീ' വില‌കൊടുത്തു വാങ്ങാനെത്തുന്ന ദക്ഷിണേന്ത്യന്‍ ദ‌ല്ലാളായി ശ്രീ ബാല‌ചന്ദ്രന്‍ ചുള്ളിക്കാടും ഒരു ഹ്രസ്വവേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണ‌വും അഭിന‌യവും കഥാപാത്രവുമായി താദാദ്മ്യം പ്രാപിച്ചതായി തോന്നിയില്ല.

അതിസാധാരണ‌മായ ട്വിസ്റ്റുക‌ളേ ഈ സിനിമ‌യില്‍ ഉള്ളൂ. പദ്മ‌ശ്രീ (പ്രിയാമ‌ണി) എന്ന ഇന്റീരിയ‌ര്‍ ഡക്കറേറ്ററുടേ പ്രവേശം അതിലൊന്നല്ലതാനും. നായകന് ഒരു സുന്ദരിയായ നായിക വേണ‌ം എന്നതുമാത്രമായിരിക്കണ‌ം ഈ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നി‌‌ല്‍.പദ്മ‌ശ്രീ എന്ന കഥാപാത്രം ഈ കഥക്ക് ഒരു അനിവാര്യത അല്ല എന്നിരിക്കെത്തന്നെ പ്രിയാമ‌ണി അനായാസമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.

പോളി (മാസ്റ്റ‌ര്‍ ഗണപതി) എന്ന റിബ‌ലായ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി‌യാണ് പ്രാഞ്ചിയുടെ ജീവിതത്തെ അയാള‌റിയാതെ തന്നെ ഗുണ‌പരമായ രീതിയില്‍ മാറ്റി മ‌റിക്കുന്നത്. അതു മാത്രമാണ് അനുദ്വേഗമില്ലാതെ തന്നെ അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ‌യിലെ ഏക ട്വിസ്റ്റും. ഗണപതി എന്ന ബാല‌ന്‍ വ‌ള‌രെ ന‌ന്നായിത്തന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു പ്രവ‌ര്‍ത്തിച്ചു. പോളി എന്ന കഥാപാത്രത്തിന്റെ വികസന‌ത്തിന് പിന്തുണ‌യായി ജഗതി ശ്രികുമാ‌ര്‍ അവതരിപ്പിച്ച "പണ്ഡിറ്റ് ദീന‌ദയാല്‍" എന്ന ‌ഗാന്ധിയന്‍. ശ്രീ ജഗതി തന്റെ അഭിന‌‌യത്തിന്റെ പ്രാ‌ഗ‌ത്ഭ്യ‌വും പരിണ‌തപ്രഞ്ജതയും തികവോ‌‌ടെ പ്രക‌ടിപ്പിച്ചു.
ബിജുമേനോന്‍ ചെയ്ത പോളിയുടെ അച്ഛന്‍, മ‌മ്മൂട്ടിയുടെ വീട്ടുജോലിക്കാര‌ന്‍ (ക്ഷമിക്കണം. ന‌ടന്റെ പേരറിയില്ല), ശിവജിയുടെ ഹെഡ്മാഷ് എന്നിവരും ന‌ല്ല പ്രകടന‌ം കാഴ്ച വെച്ചു.

അതിഭാവുകത്വം ഒട്ടുമില്ലാത്ത ബ്ലണ്ട‌ര്‍ കോമ‌ഡി ചെയ്യാന്‍ തനിക്കുള്ള അ‌പാര‌മായ കഴിവുക‌‌ള്‍ "പ്രാഞ്ചിയേട്ടന്‍" എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഭാവ‌ങ്ങ‌ളിലൂടെ മ‌മ്മൂട്ടി എന്ന മ‌‌ഹാന‌ടന്‍ അനാവരണ‌ം ചെയ്യുന്നു. വിദ്യാഭാസമില്ലായ്മ എന്ന തന്റെ ‌കുറവ് അതുണ്ടാക്കുന്ന ആത്മ‌വിശ്വാസമില്ലായ്മ അത് പ്രാഞ്ചിയുടെ ഓരോ പ്രവ‌ര്‍ത്തിയി‌ലൂടെയും നട‌ത്തത്തിലൂടെയും നില‌ക‌ളിലൂടെയും നേര്‍ത്ത ച‌ല‌ന‌ങ്ങ‌ളിലൂടെയും ഭാവമാറ്റങ്ങ‌ളിലൂടെയും നിഷ്ക‌ള‌ങ്കമായ തൃശ്ശൂര്‍ സംഭാഷണത്തിലൂടെയും അതിമ‌നോഹരമായി അവതരിപ്പിക്കുന്നു മ‌മ്മൂട്ടി.

സിനിമോട്ടോഗ്രഫിയില്‍ കൃത‌ഹസ്തനാണ് താന്‍ എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് വേണു തന്റെ ക്യാമറ‌യില്‍ ദൃശ്യവ‌ല്‍ക്കരിച്ച ഈ സിനിമ‌യിലെ സീനുക‌ള്‍.അസ്സാധ്യം എന്നു തോന്നുന്ന ക്യാമ‌റാ പൊസിഷനുക‌ള്‍ ഒന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല എങ്കിലും ഇതിനു വേണ്ടുന്ന എല്ലാം തന്റെ ക്യാമറയിലൂടെ ന‌‌ല്‍കാനായി എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.

ക്രൈസ്തവന്റെ കഥ പറയുന്ന സിനിമ എന്ന നില‌യില്‍ അതിന‌നുയോജ്യമായ പശ്ചാത്തല‌സ‌ംഗീതം ന‌‌ല്‍കുന്നതില്‍ ഔസേപ്പച്ചന്റെ പശ്ചാത്തല‌സ‌ംഗീതം വിജയിച്ചു. ഷിബു ചക്രവ‌ര്‍‌ത്തിയാണ് ഗാന‌രചന. ഔസേപ്പച്ചന്റെ സംഗീതവും. ഗാന‌ത്തിന് വലിയ പ്രസക്തിയില്ലാത്ത ഈ സിനിമ‌യില്‍ അതിനെ മുഴപ്പിച്ച് നിര്‍ത്തേണ്ടതില്ല എന്ന സ‌ം‌വിധായകന്റെ തീരു‌മാന‌ം പക്വത‌യാര്‍ന്നതാ‌യി.

ജെസ്സെ ഫോക്സ് അല്ല‌‌ന്റെ സെന്റ് ഫ്രാന്‍സിസ് പു‌ണ്യാളന്‍ തരക്ക്കേടില്ല എന്നേ പറയാവൂ. ഇരുണ്ട അ‌ള്‍ത്താര‌‌യുടെ പശ്ചാത്തല‌ത്തിലും പുണ്യാ‌ള‌ന്റെ നി‌ര്വ്വികാര‌മായ മുഖം അലോസരപ്പെടു‌ത്തി. മ‌ല‌യാളം സംഭാഷണം (ഡബ്ബിംഗ്) ന‌ര്‍മ്മം നിറഞ്ഞതായിരുന്നു താനും.

രണ്ടരമ‌ണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ ഉല്ലാസത്തോടെ കണ്ടിരിക്കാ‌ന്‍ എന്തുകൊണ്ടും യോഗ്യ‌മാണ്. ഈ സിനിമ ന‌‌ല്‍കുന്ന നല്ല ചില സ‌ന്ദേശങ്ങ‌‌ള്‍ പ്രേക്ഷകന്റെ മ‌ന‌സ്സില്‍ തറക്കും എന്നുള്ളതിനും സംശയമില്ല. മുടക്കുന്ന പണത്തിന് മൂല്യം ന‌‌ല്‍കുന്ന ന‌ല്ല സിനിമ. പോയി കാണുക. ശേഷം സ്ക്രീനില്‍ തന്നെ കാണുക.

Wednesday, August 18, 2010

എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

ചോറില്‍ പരിപ്പൊഴിച്ച് അതില്‍ പൂര്‍ണ്ണ‌ച‌ന്ദ്രനൊക്കും പപ്പടം സ്നേഹത്തോടെ വെച്ച് വല‌ത് കൈപ്പടം പര‌ത്തി കമ‌ഴ്ത്തിപ്പിടിച്ച് പൊടിച്ച് നെയ്യും ചേര്‍ത്ത് കുഴ്ച്ച് അടിക്കാന്‍ മ‌റക്കരുത്.

സാ‌മ്പാ‌ര്‍ എത്തിയാല്‍ ഇടതുവശത്ത് അനാഥമായിക്കിടക്കുന്ന ഒരു കൂന ചോറ് ഇല‌യുടെ ന‌ടുവിലേക്കിട്ട് അതിലൊരു കുഴി കുഴിച്ച് സാമ്പാ‌ര്‍ ഒഴിപ്പിച്ച് അതിലെ കഷണ‌ങ്ങ‌ളെ ആദ്യം ഉച്ചാടന‌ം ചെയ്ത് കുഴച്ചുരുള‌യാക്കി, അതിന്മേല്‍ അവിയലിന്റെ ഒരു പിടിയെടുത്ത് പിടിപ്പിച്ച്, അതില്‍ ഇഞ്ചിക്കറി കൊണ്ടൊരു പൊട്ട് തൊട്ട് അണ്ണാക്കിലേക്കെറിയുമ്പോ‌ള്‍ നിങ്ങ‌ള്‍ക്ക് ദിവസവും ചോറുണ്ണുന്ന ‌ഹോട്ടലിലെ ചീപ് ഫുഡ്ഡിനോട് പുച്ഛം തോന്നിയേക്കാം. തോന്നണം. അഹങ്കരിക്കണം. അതിനാണോണം. (തിരിച്ച് വന്ന് കര‌യാനും ഒരു കാരണം വേണ്ടേ)

പടവ‌ല‌ങ്ങയും, വെള്ള‌രിക്കയും, ചേന‌യും, മുരിങ്ങക്കയും ചെറുതായരഞ്ഞ തേങ്ങയില്‍ ആന‌ന്ദനൃത്തമാടു,ന്ന വെളിച്ചെണ്ണ‌യുടേ കടും വാസന മേന്‍പൊടി ചാര്‍ത്തുന്ന അവിയല്‍, ത‌ള്ളവിരലും ചൂണ്ടുവിര‌ലും ന‌‌ടുവിര‌ലും കൂട്ടി കുത്തിയെടുത്ത് നാവില്‍ വെക്കുമ്പോ‌ള്‍ നിങ്ങ‌ള്‍ ഒരു തികഞ്ഞ അഹങ്കാരിയായിരിക്കും.

ചുവക്കെ വറുത്ത് ഉടച്ചെടുത്ത് തൈര് ചേര്‍ത്തുണ്ടാക്കിയ പാവക്കാ/ വെണ്ടക്കാ കിച്ചടിക‌ളും, സ്വര്‍ണ്ണ‌നിറമുള്ള കാബേജ് തോരനും മ‌ത്തങ്ങായും കടല‌യും സ്നേഹിച്ചൊന്നായ്ക്കുഴ്ഞ്ഞ കടുക് കൊണ്ട് മേമ്പൊടിചോടിക്കിടക്കുന്ന കൂട്ടുകറിയും നിങ്ങ‌ളേക്കാത്തിരിക്കുന്നു. ഒന്നും വെറുതേ വിടരുത്.

തൊട്ട് നാവില്‍ വെച്ചാല്‍ കുണ്ഡ‌ലിനിവരെ കറന്റ‌ടിപ്പിക്കുന്ന ഉശിരുള്ള അച്ചാറുക‌ള്‍ ഹോട്ടലിലെ ആഹാര‌ം കഴിച്ച് രുചികെട്ട നാവുക‌ളെ പുള‌കമ‌ണിയിക്കട്ടേ എന്നാശംസിക്കുന്നു.

കുറുക്കു കാള‌നും, മധുരപ്പച്ച‌ടിയും ആ ഇല‌യുടെ സെന്ററില്‍ ചിരിച്ചുകൊണ്ടിരിക്കുന്നത് "കാണാന‌ല്ല" എന്നോര്‍ക്കുക.

ആല‌സ്യത്തോടെ ഇല‌യില്‍ വന്നു വീഴുന്ന അടപ്രഥമ‌ന്‍ പഴ‌വും പപ്പടവൂം കൂട്ടി ഞെര‌ടി വാരിയുണ്ണുമ്പോ‌ള്‍, ഹോട്ടലിലെ കുഴിപ്പിഞ്ഞാണ‌ത്തിന്റെ ഇടതുഭാഗത്ത് എന്നും കാണാറുള്ള "ചൗവ്വരി" എന്ന സൂപ്പ‌ര്‍ഗ്ലൂ കൊണ്ടുള്ള പായസത്തിനെപ്പ‌റ്റി നിങ്ങ‌ളോര്‍ക്കുകകൂടി ചെയ്യരുത്.

ഒടുവില്‍ ഇഞ്ചിയും പച്ചമുള‌കും കരിവേപ്പില‌യും ചതച്ചിട്ട ഉശിര‌നായ സംഭാരം കുടിച്ച് ഏമ്പക്കം വിട്ട് നാക്കില കൈകൊണ്ട് കൂട്ടിയെടുത്ത് വടക്കേപ്പുറത്തേക്ക് എറിയുമ്പോ‌ള്‍ ആര്‍ത്തുപൊങ്ങുന്ന കാക്കക‌ളുറ്റെ കാ കാ ര‌വം നിങ്ങ‌ളില്‍ ഒരു ഗൃഹാതുര‌ത്വം ഉണ‌ര്‍ത്തി‌യേക്കാം.

ഒരോണ‌ത്തിന്റെ ഓര്‍മ്മ‌ക‌ളിലേക്കുള്ള കുറേ ചിറകടിയൊച്ചക‌ള്‍ കൂടി കൂട്ടിച്ചേര്‍ത്ത്... തിരികെ വന്ന് പി.സി ഓണ്‍ ചെയ്യുന്നതു വരെ.... എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

ഓണ‌ക്കാല‌ത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍ : ഊഞ്ഞാലിന്റെ കയ‌റിന്റെ ക്വാളിറ്റി, വണ്ണം എന്നിവ ശ്രദ്ധിക്കുക. പണ്ടത്തെപോലെയല്ല. എല്ലാവരും തടിയന്മാരും തടിച്ചിക‌ളുമാണെന്ന കാര്യം മ‌റക്കരുത്.


Monday, July 19, 2010

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍

സ്ത്രീവേഷങ്ങ‌ള്‍ക്ക് വ്യക്തിത്വം ന‌ല്‍കിയ മ‌ഹാനായ കലാകാര‌‌ന്‍ കാല‌യവനികയിലേക്ക് സാ‌വ‌ധാന‌ം പി‌‌‌‌ന്‍‍‌വാങ്ങിയിരിക്കുന്നു. പക്വതയും കുലീന‌തയും വിവേകവും നിറ‌ഞ്ഞ ദ‌മ‌യന്തിയും ചപലതയും കൗശലവും നിറ‌ഞ്ഞ മോഹിനി‌യേയും, ലാസ്യവും ക്രൗര്യവും നിറഞ്ഞ ല‌ളിതയേയും ത‌നിക്ക് മാത്രം കഴിയുന്ന വി‌ഭ്രമാത്മ‌കമായ ചടുല‌‌ഭാവങ്ങ‌ളിലൂടെ അവതരിപ്പിച്ച് ആ കഥാപാത്രങ്ങ‌ളെ അവിസ്മ‌ര‌ണീയങ്ങ‌ളാക്കിയ ക‌ലാകാര‌ന്‍.

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍!

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Thursday, June 17, 2010

ആത്മാ‌ര്‍ത്ഥത

ജോലി ചെയ്ത് ന‌ടുവൊടിഞ്ഞു. ലീവിന്റെ കാര്യം കോഞ്ഞാട്ടയാണ്. മാനേജ‌ര്‍ ലീവ് തരില്ല.
വ‌ട്ടായി അഭിന‌യിച്ചാല്‍ ലീവ് കിട്ടുമെന്ന ഐഡിയ കൊള്ളിയാനായി മിന്നി.
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തല‌കീഴായി തൂങ്ങിക്കിടക്കാം.
ഹോ! എന്നാ ഐഡിയാ!
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിന‌സ്സ് അന‌ലിസ്റ്റ്, സുന്ദ‌രി, അതിബുദ്ധി‌മ‌തി സംഭ‌വം കണ്ട് വ‌ട്ടായി.
"ശേ.. ഡേ എന്തോന്നാ ഈ കാണിക്കുന്നേ?"
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിന‌യിക്കു‌വാ. നീ ന‌ന്നായിട്ടൊന്ന് സപ്പോ‌ര്‍ട്ട് ചെയ്തേരെ."
മാനേജ‌ര്‍ കയറി വന്ന‌പ്പോ‌ള്‍ എന്റെ കിടപ്പ് കണ്ട് അന്ത‌ം വിട്ടു.
" ഹേയ്.. നീയെന്താ ഈ കാണിക്കുന്നത്? വാട്സ് ഗോയിംഗ് ഓന്‍ ഹിയ‌ര്‍"
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബ‌ള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമ‌ടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീ‌വെടുത്തോ"

ലൈറ്റ് ബ‌ള്‍ബായ ഞാന്‍ ഉള്ളില്‍ ചിരിച്ച് സ്വന്തം പുറത്ത് തട്ടി അഭിന‌ന്ദിച്ചിട്ട് താഴെയിറങ്ങി പുറത്തേക്ക് പോകാന്‍ നേരം സ‌ഹപ്രവ‌ര്‍ത്തക ബുദ്ധിമ‌തിയും എന്നെ ഫോളോ ചെയ്യുന്നു.
മാ‌നേജ‌ര്‍ അവ‌ളോട് " ഹേയ് നീ എവിടെ പോകുന്നു?"
അവ‌ള്‍ "ഞാനും വീട്ടീപ്പോകുവാ സാ‌ര്‍. എന്നെക്കൊണ്ടെങ്ങും വ‌യ്യ ഇരുട്ട‌ത്ത് ജോലി ചെയ്യാന്‍ "


കടപ്പാട് : ബ്ലോണ്ട് ജോക്സ്