Monday, February 25, 2008

മൂത്രപ്പുര‌യിലെ ചുവരെഴുത്തുക‌ളും ചുര‌ണ്ടലുക‌‌ളും

“ഏതു വിദേശത്തു ചെന്നു വസിച്ചാലും ഏകാംബപുത്രനാം കേര‌ളീയന്‍”

കേര‌ള‌ത്തിലെ പൊതുസ്ഥ‌ല‌ങ്ങ‌ളില്‍ ഉള്ള കംഫ‌ര്‍ട്ട് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന ഡിസ്കംഫ‌ര്‍ട്ട് സ്റ്റേഷനുക‌ള്‍ മൂക്കും പൊത്തിപ്പിടിച്ച് കാര്യസാദ്ധ്യം ന‌ട‌ത്തേണ്ടവയാണെന്ന് പറ‌യേണ്ടതില്ല. മൂത്രപ്പുര എന്നാണ് പേരെങ്കിലും “അപ്പിഫിക്കേഷനും” (തിരുവന‌ന്തപുര‌ത്തുകാര്‍ ക്ഷ‌മിയ്ക്കുക) ചെയ്തു വെച്ചിരിയ്ക്കുമെന്നത് വേറെ കാര്യം.

ഇതിനൊക്കെ പുറമേയാണ് ഇതിന്റെ ഭിത്തിക‌ളിലുടനീളം കാണുന്ന ചുവ‌രെഴുത്തുക‌ളും ചുര‌ണ്ടലു‌ക‌ളും. മണിപ്രവാള‌വും, ചുവ‌ര്‍ച്ചിത്ര‌രചന‌യും തുടങ്ങി ദുസ്സഹ ദുര്‍ഗ്ഗന്ധ‌ത്തിലും ചിരിപ്പിയ്ക്കുന്ന തമാശക‌‌ളും ഇവയില്‍ ഉണ്ട്.

ആല‌പ്പുഴ എസ്.ഡി കോളേജില്‍ പഠിച്ചിരുന്ന കാല‌ത്ത് അവിടുത്തെ മെന്‍സ് ടോയ്‌ല‌റ്റിന്റെ പുറത്തെഴുതിയിരുന്ന പേര് “ക്ലിഫ് ഹൌസ്സ്” എന്നായിരുന്നു. ചുറ്റുപാടുക‌ള്‍ ടിപ്പിക്കല്‍ ബ‌സ്സ് സ്റ്റാന്‍ഡ് നില‌വാരം ; “മൂക്കുപൊത്തി” തന്നെ. ചെന്ന് കയറി നേരെ നോക്കിയാല്‍ കാണുന്ന ആദ്യ വാചകം
“ഇന്‍ഡ്യാസ് ഫ്യുച്ച‌ര്‍ ഇസ് നൌ ഇന്‍ യുവര്‍ ഹാന്‍ഡ്സ്”
മ‌റ്റൊന്ന്
“ ഷേക്ക് വെല്‍ ആഫ്റ്റ‌ര്‍ യൂസ്സ്”
“ഇവിടെ കാറ്റിനു സുഗന്ധം!

അങ്ങിനെ പോകുന്നു പച്ചില‌യിലും ക‌ള‌ര്‍ചോക്കിലുമുള്ള ക‌ലാല‌യ ശിലായുഗ പുരുഷ‌ന്മാരുടെ ചുവര്‍ ര‌ചന‌ക‌ള്‍.

ഇങ്ങിനെ ചുറ്റുപാടുക‌ള്‍ വൃത്തിയായി സൂക്ഷിയ്ക്കുന്നില്ലെന്നതോ പോകട്ടെ ഇത്രയും വൃത്തികെട്ട സ്ഥല‌ത്ത് കഷ്ടപ്പെട്ട് സാഹിത്യരചന ചെയ്യാനും മ‌ല‌യാളി മ‌റക്കുന്നില്ല.

ടൂറിസ്സം ഒരുപാട് പുരോഗമിച്ച മേഖല‌യാണിന്ന് കേര‌ള‌ത്തില്‍. പക്ഷേ ഇപ്പോഴും കഷ്ടിച്ച് എയര്‍പ്പോര്‍ട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ മ‌റ്റെല്ലാ പൊതുസ്ഥല‌ങ്ങ‌ളിലും (ബസ്

സ്റ്റാന്‍ഡ്, റെയില്‍‌വേ സ്റ്റേഷന്‍, സര്‍ക്കാ‌ര്‍ ഓഫിസ്സുക‌ള്‍) ഉള്ള മൂത്രപ്പുരക‌ളുടെ അവസ്ഥ ശോചനീയം തന്നെ. പേ ആന്‍ഡ് യൂസ്സ് ടോയ്‌ല‌റ്റുക‌ള്‍ പോലും.

തിരുവ‌ന‌ന്തപുരം ടെക്നോപാര്‍ക്കില്‍ ഞാന്‍ ജോലി ചെയ്യുന്ന ബ്ലോക്കിലെ ടോയ്‌ലറ്റ് വിദേശ‌നിലവാര‌മു‌ള്ള‌തു തന്നെ (പടിഞ്ഞാറിനോടുള്ള ആരാധന കൊണ്ടല്ല. പക്ഷേ ഉപമിയ്ക്കാന്‍ ന‌ല്ലതൊന്ന് ന‌മ്മുടെ നാട്ടിലില്ലല്ലോ). വൃത്തിയും വെടിപ്പും സംവിധാന‌ങ്ങ‌ളുമെല്ലാം. അവിടെ കണ്ട ഒരു ചുവരെഴുത്താണ് ഇത്.

“പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ക്ലോസ് ദിസ് വാ‌ല്‍‌വ്” എന്ന അറിയിപ്പ് ചുരണ്ടി ശ‌രിയാക്കി
“ പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ലൂസ് ഹിസ് വാ‌ല്‍‌വ്“ എന്നാക്കി മാറ്റിയിരിയ്ക്കുന്നു ഏതോ ടെക്നോപാര്‍ക്ക് ചുവ‌രെഴുത്തു ക‌ലാകാരന്‍. ഇവിടെ നിലവിലുള്ള‌തിനെ ചുരണ്ടി വൃത്തികേടാക്കുക‌യാണ് ചെയ്തിരിയ്ക്കുന്നത്. വിദേശ ഡെലിഗേറ്റ്സ്സിനും മ‌റ്റും മ‌നസ്സിലാവുന്ന ഭാഷ‌യാവു‌മ്പോ‌ള്‍ എല്ലാം ഭംഗിയായി. ആരെങ്കിലും എന്ത് വിചാരിയ്ക്കും എന്നു വിചാരിയ്ക്കേണ്ട. പക്ഷേ എന്തിനിത് ചെയ്യണം എന്നാലോചിച്ചാല്‍ ഒരുത്തരവും കിട്ടുന്നില്ല. ചില‌യിടത്ത് TOILET TO LET ആയും മാറുന്നു.

സാമാന്യവല്‍ക്കര‌ണമ‌ല്ല. പക്ഷേ ആരൊക്കെയോ ചെയ്യുന്നത് എല്ലാവരുടെയും പേരിലാകുന്നു. സമീപന‌ത്തിന്റെ പ്രശ്ന‌മാണ്. എന്തു ചെയ്യാനാവും?

ബസ്സിലും ട്രെയിനിലും ഉള്ള നിയമ‌പ്രകാര‌മുള്ള അറിയിപ്പുക‌ളിലെല്ലാം ഈ “ചൊര‌ണ്ടല്‍” നിര്‍ബ്ബാധം തുടരുന്നു.
“കവല പാടില്ല കയ്യും തല‌യും പുറത്തിടു“ എന്നും “സ‌തിക‌ള്‍ മാത്രം” എന്നും ഒക്കെ ഏത് കെ.എസ്. ആര്‍.ടി.സി ബസ്സിലും വായിയ്ക്കാം. പോരാഞ്ഞിട്ട് കൈ കുത്തിച്ചാടിച്ച സീറ്റ് കുഷനുക‌ളും.

മന‌സ്സിന്റെ ദുര്‍ഗ്ഗന്ധം ചുവരിലേക്ക് പകരുന്നു ആരൊക്കെയോ.
നാറുന്നതോ എല്ലാവരും.
കഷ്ടം തന്നെ.

Friday, February 22, 2008

കുലുക്ക്

"ഇരുപത്തെട്ടുകെട്ട്, പുര‌വാസ്തുബലി, വിവാഹനിശ്ചയം, വിവാഹം, ഷഷ്ഠ്യബ്ദപൂര്‍ത്തി, സപ്തതി, പതിനാറടിയന്തിരം മുതലായ ചടങ്ങുക‌ളില് മുറതെറ്റാതെ പങ്കെടുക്കേണ്ടത് നാട്ടില്‍ ഒരു സാമൂഹ്യജീവിയാകാന്‍ അത്യന്താപേക്ഷിതമാകുന്നു."

നാട്ടിലെത്തിയിട്ട് ഏതാനും മാസങ്ങ‌ളായി.ചടങ്ങുക‌ള്‍ക്കൊക്കെ ക്ഷണിയ്ക്കപ്പെട്ടു തുടങ്ങി.

ഒരു ദിവസം ഒരു ബന്ധുവിന്റെ ക്ഷണപ്രകാരം ഞാന്‍ കുടുംബസമേതം കായംകുളത്തിനും കുറച്ചു കിഴക്കുള്ള ഒരു സ്ഥലത്തേയ്ക്ക് പോയി. അടുത്ത ബന്ധുവാണ്. അതുകൊണ്ട് ക‌ല്യാണത്തിന്റെ തലേന്നും പോകണം പോലും.

ഓ. പോയേക്കാം.

പയ്യന്റെ അച്ഛന്‍ മൂപ്പിലാന്‍ ഒരു മരക്കുരിശാണെന്ന് മുന്‍പേ ബോദ്ധ്യമുള്ളതാണ്. മേപ്പടിയാന്‍ ഒരു റിട്ടയേഡ് അദ്ധ്യാപകനാണ്. ഇതിയാന്‍ പണ്ട് ഒരാ‌ളോട് തന്റെ ഔദ്യോഗികജീവിതത്തെപ്പറ്റി വിവരിയ്ക്കുന്നത് ഞാന് കേട്ടിട്ടുണ്ട്.

"ഓ. ഞാന് സ്കൂളിലൊന്നും നില്‍ക്കുകേലാരുന്നു. രാവിലെ പോയി ഒപ്പിട്ടേച്ചിങ്ങു പോരും. പറമ്പി റബറും വാഴേം കപ്പേമൊക്കെക്കെടക്കുമ്പം അങ്ങ‌ന‌ങ്ങ് ഇട്ടെറിഞ്ഞു പോവാമ്പറ്റുവോ?"

എപ്പടി?

പിന്നെ പുള്ളിയ്ക്കുള്ള ഒരു പ്രത്യേകത, എത്ര പരിചയമില്ലാത്തവനേയും അവ‌ളേയും "എടാ.. പോടാ.. വാടാ എടീ പോടീ" എന്നൊക്കെയേ വിളിയ്ക്കൂ. കൂട്ടത്തില് വെകിടത്തരവും.

ചെന്നപാടെ നോക്കി.വരുന്നവരെ സ്വീകരിച്ചുകൊണ്ട് പേമുഖം പുമുഖത്തുതന്നെയുണ്ട്.

" ങാ ബാ ബാ. എടാ ഉവ്വേ നീയിങ്ങ് പോന്നു. ഇല്ലിയോ?"
ഞാന് മൂളി. "ങ്ങാ"

അശ്വമുഖന്‍ ആ ഭാഗത്തുള്ള എല്ലാവരേയും ഭരിപ്പിച്ചുകൊണ്ട് ഈസ്സിച്ചെയറില് മ‌ല‌ര്‍ന്നുകിടക്കുക‌യാണ്. കൈലിയുടെ പൊസിഷനൊക്കെ ഒരു വക. അടിയിലിട്ടിരിക്കുന്ന വരയന്‍ നിക്കറും അതിലെ സ്ഥാവരജംഗമ‌ങ്ങ‌ളും പ്രദ‌ര്‍ശ്ശിപ്പിച്ചുകൊണ്ടായിരുന്നു അതിയാന്റെ ഇരുത്തം.
കിട്ടിയ ചായയും ലഡ്ഡു,ഉണ്ണിയപ്പം തുടങ്ങി പല‌ഹാരങ്ങ‌ളൊക്കെക്കഴിച്ച് ഞാനിരിയ്ക്കേ ആളുക‌ള് കൂടുത‌ലായി എത്തിത്തുടങ്ങി. കഥാപുരുഷന് എല്ലാവരേയും സ്വീകരിയ്ക്കുന്നുമുണ്ട്. അപ്പോഴാണ് ഞാന് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇഷ്ടന്റെ സ്വീകരണ‌ത്തിലെ ഒരു സ്ത്രീപക്ഷചായ്‌വ്.

വരുന്ന ആണുങ്ങ‌ളെയൊക്കെ എടാ പോടാ വാടാ വിളിക‌ളില് ഒതുങ്ങുന്നു. സ്ത്രീജന‌ങ്ങ‌ളെ അത്യന്തം ഹാര്‍ദ്ദവ‌മായാണ് സ്വീക‌ര‌ണം. ഒരുമാതിരി ചെറുപ്പമായ പെമ്പിള്ളാരെയൊക്കെ
"നീയിങ്ങ് വന്നേ" എന്ന് വിളിച്ച് അവരുടെ രണ്ട് തോളത്തും കൂടി കൂട്ടി അമ‌ര്‍ത്തിപ്പിടിച്ച് കുലുക്കുന്നു. കുലുക്കെന്ന് പറഞ്ഞാല് ന‌ല്ല അസ്സല് കുലുക്ക്.

തോള‌ത്തു ര‌ണ്ടിലും ഞെക്കിപ്പിടിച്ചിട്ടു
കൊങ്ക‌ത്തടങ്ങളെത്തുള്ളെ കുലുക്കീട്ടു
ത‌ള്ളിനില്‍ക്കുന്ന കണ്ണില്‍ തന്നാര്‍ത്തിയെ
യ‌ഞ്ചാതെ കാട്ടുന്നു നിസ്ത്രപ വാനരന്‍


ഇതായിരുന്നു അവസ്ഥ.

ഇതുകൂടാതെ കുറച്ചുകൂടി ചെറുപ്പമായ പെണ്‍കുട്ടിക‌ളെ ഇരുകവിള‌ത്തും തന്റെ കൈക‌ള് വെച്ചൊന്നു (ഹായ് ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നു ഭാവം!) ത‌ലോടിവിടാനും മൂപ്പിലാന്‍ മറക്കുന്നില്ല.

ഒരാ‌ള് തന്റെ ഭാര്യയും മ‌ക‌ളും രണ്ട് മ‌രുമക്ക‌ളുമായാണ് (സ്ത്രീക‌ള്‍) വ‌ന്നത്. മേപ്പടിയാന്‍ ആരെയും വെറുതെ വിട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോരുത്തരേയും പ്രത്യേകം എത്തിപ്പിടിച്ച് കുലുക്കെടാ കുലുക്ക്. ഒരു മുക്കാല്‍ മ‌ണിക്കൂറോളം ഈ വക ക‌ലാപരിപാടിയുമായി മൂപ്പില്‍സ്സ് കഴിച്ചുകൂട്ടി.മൂക‌സാക്ഷിക‌ളായി ഞാനും മ‌റ്റു ചില‌രും. ഇതിനോടിടയ്ക്ക് ഒരു ആണായിപ്പിറന്ന ഒരാ‌ള്‍ക്കുപോലും ഒന്നു ഹ‌സ്ത‌ദാന‌ം പോലും കൊടുത്തിരുന്നില്ല എന്നത് പ്രസ്താവ്യമാണ്.“ലേഡീസ് ഒണ്‍ലി”!
ഒടുവില്‍ കുലുക്കി ക്ഷീണിച്ച് ക‌ഥാപുരുഷന്‍ പുര്‍വ്വ‌സ്ഥിതിയില്‍ ഈസ്സിച്ചെയറില്‍ കിട‌പ്പായി.

അങ്ങനെ കുലുക്കുന്ന മൂപ്പിലാന്റെ വെകിട കാമ‌രസവും കുലുക്കപ്പെടുന്ന വനിതക‌ളുടെയും അവരുടെ ഒടപ്രന്നോന്മാരുടേയും ഭര്‍ത്താക്കന്മാരുടേയും ജാ‌‌ള്യ്തയുമൊക്കെക്കഴിഞ്ഞ് പോകാന്‍ നേരമായി. യാത്ര പറഞ്ഞ് ഞാനിറങ്ങി. ഭാര്യയും കുഞ്ഞുമൊക്കെ പുറകെ വരുന്നതേ ഉള്ളൂ. അകത്തു യാത്ര പറഞ്ഞു നിന്നതിനാലാവണം വരാന്‍ ഒര‌ല്പം താമസം. ഒടുവില്‍ എത്തി; ഞങ്ങ‌ളിറങ്ങുകയും ചെയ്തു.

വീട്ടിലെത്തിയപ്പോ‌ള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഭാര്യയോട് മൂപ്പിലാന്റെ കൂല‌ങ്ക‌ഷ‌മായ കുലുക്കിനെപ്പറ്റി പറഞ്ഞു.

ഭാര്യയുടെ പ്രതികരണം “അതു ശരി! ചിരിയ്ക്കുന്നോ? അയാള് എന്നെ ഒരു അഞ്ചുമിനിട്ടു നേര‌മാണ് പിടിച്ചു നിര്‍ത്തിക്കുലുക്കിയത്, യാത്ര പറഞ്ഞിറങ്ങാന്‍ നേരം. കൊര‌ങ്ങന്‍!”

ഗുണ‌പാഠം : വല്ലവരുടേയും ഭാര്യമാ‌ര്‍ പിടിച്ചുകുലുക്കപ്പെടുമ്പോ‌ള്‍ നീ അതിയായി സന്തോഷിയ്ക്കരുത്; ചിരിയ്ക്കരുത്. ഒരിയ്ക്കല്‍ നിന്റെ ഭാര്യയും കുലുക്കപ്പെടും എന്നോര്‍ക്കുക.

Thursday, February 21, 2008

നേഴ്സറിപ്പാട്ടുക‌ളുടെ ചരിത്രവും കഥക‌ളും

കുട്ടിക്കാല‌ത്ത് ആശാന്‍പള്ളിക്കൂടത്തിലായിരുന്നകൊണ്ട് നേഴ്സറി റൈമൊന്നും പഠിച്ചിട്ടില്ല. അതിന്റെ കേട് തീര്‍ത്തുകൊണ്ടിരിയ്ക്കുന്നു ഇപ്പോ‌ള്‍. മൂന്ന‌രവയസ്സുള്ള മക‌ളെ റൈംസ് പഠിപ്പിയ്ക്കുന്നതിനിടെ ഓരോ റൈമിനു പിന്നിലും ഓരോ കഥ‌ക‌ളുണ്ടെന്ന് മ‌ന‌സ്സിലായി. ഒരുപാട് റഫ‌റന്‍സ്സുക‌ളുണ്ട് ഇന്റ‌ര്‍നെറ്റില്‍.രസകര‌മായ കഥ‌ക‌ളും ഉണ്ട് ഇതിനൊക്കെ പിന്നില്‍.
http://www.rhymes.org.uk/
http://www.indianchild.com/history_origins_nursery_ryhmes.htm
വിക്കി

രസ‌കരമായ കഥക‌ളില്‍ ഒന്ന്
ഹംറ്റി ഡംറ്റി Humpty Dumpty poem
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King's horses, And all the King's men
Couldn't put Humpty together again!

പതിനഞ്ചാം നൂറ്റാണ്ടില്‍ “തടിയന്‍/തടിച്ചി” എന്ന അര്‍ത്ഥ‌ത്തിലാണ് ഹംറ്റി ഡംറ്റി ഉപ‌യോഗിച്ചിരുന്നത്. പക്ഷേ ഹംറ്റി ഡംറ്റി ഒരു വ്യക്തിയേ അല്ല എന്നത് ചരിത്രം. അത് ഒരു കൂറ്റന്‍ പീര‌ങ്കിയായിരുന്നു പോലും.1642-49 ലെ ബ്രിട്ടീഷ് ആഭ്യന്തര‌യുദ്ധത്തില്‍ ഉപ‌യോഗിയ്ക്കപ്പെട്ട ഒന്ന്. 1648 മാണ്ടില്‍ റോയലിസ്റ്റുക‌ള്‍ ഹംറ്റി ഡംറ്റിയെ ഉറപ്പിച്ചിരുന്ന സെന്റ് മേരീസ് പള്ളി പാര്‍ല‌മെന്റേറിയന്‍സ് തക‌ര്‍ത്തു തരിപ്പണ‌മാക്കിയപ്പോ‌ള്‍ പള്ളിയുടെ കോട്ടയില്‍ ഉറപ്പിച്ചിരുന്ന ഹംറ്റി ഡംറ്റി (പീരങ്കി) താഴെ വീണു. രാജാവിന്റെ മുഴുവന്‍ കുതിരക‌ളും പട്ടാളവും ഒത്തുപിടിച്ചിട്ടും അതിന്റെ അതിയായ ഭാരം നിമിത്തം ഹംറ്റി ഡംറ്റിയെ തിരിച്ച് വേറെ കോ‌ട്ടയില്‍ കൊണ്ട് വെയ്ക്കാന്‍ സാധിച്ചില്ല. ഇത് റോയലിസ്റ്റുക‌ള്‍ക്ക് തന്ത്ര‌പ്രധാന‌മായ കോ‌ള്‍ചെസ്റ്റര്‍ നഗരം നഷ്ടപ്പെടുവാന്‍ കാരണ‌മായി. അതാണ് ഈ പാ‍ട്ടിനു പിന്നിലുള്ള കഥ.

Mary had a little lamb എന്നത് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നതായതു പോലെ ഇതിനോട് സ‌മാന‌മായ ഒരു പാട്ട് ഞാന്‍ കേട്ടിരിയ്ക്കുന്നു. (കടപ്പാട് : എന്റെ ഭാര്യ)
അയ്യപ്പച്ചങ്കരന്‍ പണ്ടൊരിയ്ക്കല്‍
കയ്യാലമേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അച്ഛന്‍ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അയ്യപ്പച്ചങ്കരന്‍ ധീം തരികട തോം
കയ്യാല മേലേന്ന് താഴെ വീണു
രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെപ്പട്ടാള‌മൊക്കെ വന്നു
അയ്യപ്പച്ച‌ങ്കരന്‍ പൊങ്ങിയില്ല.

(വരിക‌ള്‍ മുഴുവനും ശരിയാണെന്ന് ഉറപ്പില്ല. അറിയുന്നവ‌ര്‍ തിരുത്തുമ‌ല്ലോ)

ജാക്ക് ആന്‍ഡ് ജില്‍ (Jack and jill went up the hill..) എന്നത് ലുയി പതിനാറാമ‌ന്റെ കൊല‌പാതക‌വും തുടര്‍ന്നുള്ള രാജ്ഞിയുടെ (മേരി അന്റോണീറ്റ) മ‌രണ‌വും ആണ് സൂചിപ്പിയ്ക്കുന്നത്. ഒരു ട്രാജഡി ഏറ്റവും പ്രസിദ്ധ‌വും കുട്ടിക‌ള്‍ക്ക് പാടാന്‍ വ‌ള‌രെ ഇഷ്ട‌മുള്ളതുമായ ഒരു പാട്ടായി മാറുന്നത് ഇവിടെ കാണാം.

എഴുതാനാണെങ്കില്‍ ഒരുപാടൂണ്ട്. വായിയ്ക്കുക.

Saturday, February 16, 2008

ആ‌ല്‍മ‌ര‌ത്തിന്റേയും ആകാശ‌ത്തിന്റേയും ഉടമ‌സ്ഥ‌ര്‍ (കഥ)

അയാളുടെ കൈയ്യില്‍ ഒരുപാട് തോക്കുക‌ള്‍ ഉണ്ടായിരുന്നു. അതിലൊക്കെ നിറ‌യെ ഉണ്ടക‌ളും.അതുപോലെതന്നെ അയാളുടെ സംഘത്തിലുള്ളവ‌രുടെ കൈയ്യിലും.

അവ‌ര്‍ വന്നിറങ്ങിയത് ഒരു വിമാന‌ത്തിലായിരുന്നു. അയാ‌ള്‍ നോക്കിയപ്പോ‌ള്‍ അവിടെ ടെന്റടിയ്ക്കാനും തങ്ങാനുമായി ഇടം പോരാ.ഒരു വലിയ ആല്‍മരം നില്‍ക്കുന്നു. അയാളുടെ ആജ്ഞ‌പ്രകാരം അനുയായിക‌ള്‍ അതു വെട്ടിത്താഴെയിട്ടു.

അസംഘ്യം കിളിക്കൂടുക‌ളും തേനീച്ച‌ക്കൂടുക‌ളും, ഉറുമ്പിന്‍ കൂടുക‌ളും താഴെവീണ് ചിതറി. ചുവ‌ന്നനിറമുള്ള കണ്ണുവിരിയാത്ത കിളിക്കുഞ്ഞുങ്ങ‌ള്‍ താഴെ വീണ് പിടഞ്ഞു.ര‌ക്ഷപെട്ട അമ്മ‌ക്കിളിക‌ള്‍ മുക‌ളില്‍ പറന്ന് നിന്ന് കര‌യാന്‍ തുടങ്ങി. ആണ്‍കിളിക‌ളെല്ലാം ഇര തേടി പുറത്തുപൊയിരിയ്ക്കുക‌യായിരുന്നു. പൊത്തുക‌ളില്‍നിന്നും പുറ‌ത്തുവന്ന പാറ്റക‌ളും പുഴുക്ക‌ളും ചെറുപാമ്പുക‌ളും കൃമികീടങ്ങ‌ളും എങ്ങോട്ടെന്നില്ലാതെ പര‌ക്കം പാഞ്ഞു. അവ‌യെ അയാളും കൂ‌ട്ട‌രും ഷൂസ് കൊണ്ട് ചവിട്ടിയിട്ടു. ചൂലുകൊണ്ട് തൂത്ത് മാറ്റി.

ഇര തേടി തിരിച്ചെത്തിയ ആണ്‍കിളി കണ്ടത് തക‌ര്‍ന്ന കൂടുക‌ളും ചതഞ്ഞര‌ഞ്ഞ കുഞ്ഞുങ്ങ‌ളേയുമായിരുന്നു.

ആണ്‍കിളി അയോളാട് കയ‌ര്‍ത്തു. "ദ്രോഹി നീ എന്തിനിത് ചെയ്തു?"

അയാ‌ള്‍ പറഞ്ഞു " എനിയ്ക്ക് സ്ഥലം.. സ്ഥലം വേണ‌ം. എല്ലായിടത്തും."

എന്നിട്ട് ആണ്‍കിളിയുടെ നേരെ തോക്കു ചൂണ്ടി അയാള്‍ അതിനെ വെടിവെച്ചിട്ടു.
"ഞ‌ങ്ങ‌ളുടെ വിമാന‌ങ്ങ‌‌ള്‍ക്ക് പറന്നുയരണം. ഇല്ലെങ്കില്‍ നീയൊക്കെ അതില്‍ വന്നിടിയ്ക്കും. ആകാശത്തും ശല്യം"

മൃത‌പ്രായനായി താഴെ വീണ് കിടന്ന് പിടയ്ക്കുന്ന ആണ്‍കിളി പറഞ്ഞു
"വിഡ്ഡീ... വിമാനം ഞ‌ങ്ങ‌ളെയല്ലേ വന്നിടിയ്ക്കുക?"

അത‌യാ‌ള്‍ക്ക് ഇഷ്ട‌പ്പെട്ടില്ല. അ‌യാ‌ള്‍ പ‌ക്ഷിയ്ക്കെതിരെ കേസ് കൊടുത്തു.

ഒടുവില്‍ കോടതി എന്ത് വിധിച്ചിരിയ്ക്കാം?

Friday, February 15, 2008

വ‌ര്‍ഗ്ഗ‌ങ്ങ‌ളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പും



പാര്‍ട്ടിസമ്മേളന‌ത്തിനിടയ്ക്ക് എല്‍.ഡി.എഫ് കണ്‍‌വീന‌റും സി.പി.എം നേതാവും ആയ വൈക്കം വിശ്വന്‍ പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പിന്റെ കണ‌ക്ക് വ‌ര്‍ഗ്ഗം തിരിച്ച് പറയുന്നത് കേട്ട് ചിരി വന്നു.
അടിസ്ഥാന തൊഴിലാളി വ‌ര്‍ഗ്ഗം --- ഒരു ന‌മ്പ‌ര്
‍ജ‌ന്മി -- ഒരു ന‌മ്പ‌ര്
‍പെറ്റി ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
‍ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
എന്റെ ഒര‌റിവ് വെച്ച് “‍ബൂര്‍ഷ്വാസി“ എന്നു വെച്ചാല്‍ അര്‍ഹിയ്ക്കാത്ത ധനം കൈവശം വെച്ചിരിയ്ക്കുന്ന, അല്ലെങ്കില്‍ ആഡംബര‌പൂര്‍ണ്ണ‌മായ ജീവിതരീതിയ‌ള്ള, സൗകര്യങ്ങ‌ളുള്ള എന്നാല്‍ ജന്മിക‌ളേപ്പോലെ പാരമ്പ‌ര്യമായി ധ‌ന‌മില്ലാത്ത, എന്നാല്‍ അടിസ്ഥാന‌വ‌ര്‍ഗ്ഗ‌ത്തെപ്പോലെ ദരിദ്രന‌ല്ലാത്ത ആള്‍ എന്നാണ്.പെറ്റിബൂര്‍ഷാ അതിനു തൊട്ടു താഴെയും.

അങ്ങിനെ വരുമ്പോ‌ള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്ന‌ത നേതൃ‌നി‌ര‌യില്‍ ഉള്ളവ‌ര്‍ ഏതൊക്കെ ക്ലാസ്സുക‌ളില്‍ പെടും? ഉദാഹ‌ര‌ണ‌ത്തിന് ശ്രീ.പിണ‌റായി, ശ്രീ. കോടിയേരി, ശ്രീ അച്ചുതാന‌ന്ദന്‍, ശ്രീ. എസ് ശ‌ര്‍മ്മ എന്നിവരെയെടുക്കാം.
ഇവ‌രൊക്കെ ഏതു വ‌ര്‍ഗ്ഗത്തില്‍ പെടും?
അടിസ്ഥാന‌വ‌ര്‍ഗ്ഗത്തില്‍ "ഉള്ള" എത്ര പേര്‍ ഇപ്പോ‌ള്‍ നേതൃനിരയിലുണ്ട്?
അറിയാന്‍ വ‌യ്യാത്തതുകൊണ്ടാണ്.

Tuesday, February 12, 2008

ഹാ കോഴീ! (ഒരു വിലാപകാവ്യം)

ഉപഭോക്തൃ സംസ്കാരം

കൊന്നിടുമെന്നോര്‍ത്തില്ലൊരിയ്ക്കലും
കുന്നുകൂട്ടിയ തീറ്റയപ്പാടെ വിഴുങ്ങവേ
തിരിയാന്‍പോലുമിടമില്ലാത്തിടത്തു
തിക്കിനിറച്ചോരു തീറ്റ കണ്ടാലോ

ആര്‍ത്തിപ്പൂണ്ടു കൊത്തിപ്പെറുക്കി
നീയിന്ന‌തിന്നരിവാര്യതയല്ലേയിന്നീ
ക്കീണ്ണത്തില്‍ മുള‌കുമുപ്പുംകലര്‍ന്ന
തിരുചിരഭോജ്യമായുള്ള കിടപ്പും

ചിക്കിച്ചിനക്കി നടക്കുവാനുള്ള
ജന്മ‌വൈഭവവുമെന്നോ പോയ്
മനുഷ്യനിശ്ചിതം മാത്രമല്ലോയിന്നു
നിന്‍ മേനിയും മേദസ്സും നിര്‍ണ്ണയിയ്ക്കുന്നു

നില്‍ക്കുന്നിടത്തു നിന്നന‌ങ്ങേണ്ടതില്ല
വന്നിടും ഭോജ്യപേയങ്ങ‌ള്‍ കുഴല്‍
മാര്‍ഗ്ഗമായ് മുന്നില്‍;തിന്നുകയേ വേണ്ടൂ
ചിന്തിയ്ക്കുവാനിത്ര മാത്രമെന്തുള്ളൂ

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും
വെറുതെ തിന്നുമ്പോളോര്‍ക്കാമായിരു
ന്നെടുക്കും നരന്‍ നിന്‍ ജീവനെത്തന്നെ

ഇരുകാലിയിട്ടൊരു വൈദ്യുതിവിളക്കിന്റെ
ചൂടില്‍ക്കുരുത്തോരു മറ്റൊരി
രുകാലി;പക്ഷേ, പക്ഷങ്ങളുണ്ടിരു
വശത്തും പറിച്ചെറിയുവാന്‍ മാത്രം

വൈരാഗി വൈദികനും ഭീരുവിനു‌മാമോദം
നിന്റെയീ ചുവന്നുമൊരിഞ്ഞ കിടപ്പു കണ്ടാല്‍
‍കൊന്നതു ഞാന‌ല്ലല്ലോ പിന്നെ തിന്നുന്നതിലെന്ത്?
ന്യായമെല്ലാറ്റിനും കാണും;തന്‍ വയറാണെങ്കില്‍

തൂക്കമെത്തിയൊത്തൊരു കോഴിയായൊരുനാ‌ള്‍
എത്തിപ്പിടിച്ചാരോ തൂക്കിയിട്ടു നിന്നെ ത്രാസ്സില്‍
‍കൊക്കൊക്കോ പറ‌ഞ്ഞിട്ടെന്തുകാര്യം? നിന്റെ
തൂക്കം ബഹുകേമം,മേദസ്സതിര‌മ്യം,കൊന്നിടാം!

കൂട്ട‌രെപ്പിരിയുവാനില്ല ഖേദമൊട്ടും; കൂട്ടില്‍
കൂട്ടുകാരില്ല; കൂട്ടുതീറ്റപ്രിയക്കാരേയുള്ളൂ
ആരുമ‌റിയില്ലന്യോന്യം, കേവലം പരിചയത്തി
ലെന്തുള്ളൂ? കൂടുതല്‍ തീറ്റ‌യെടുക്കുന്നതിന്നപ്പുറം

കഴുത്തു ചേന്തിയ കത്തി സമ‌ര്‍ത്ഥന്‍; ഒട്ടും
നീളാതെയടങ്ങീ നിന്‍ രോദനം; ചീറ്റി
ത്തെറിച്ച ചോര വാര്‍ന്നിറങ്ങുന്നതിന്‍
മുന്‍പേഎന്തു മിടുക്കന്‍ നരന്‍?വ‌ള‌ര്‍ത്താന്‍,കൊല്ലാന്‍

എന്തു ഞാന്‍ കര‌യുകയെന്നോ? അല്ലേയല്ല
പൊരിച്ച കോഴിപ്പുറത്തു കിടക്കുന്നുള്ളിയാണെന്‍
കണ്ണീരിന്നാധാരം; സമ‌യമില്ല പോണം
ഫാസ്റ്റ്ഫുഡ്ഡാണ്,ഫാസ്റ്റായിത്തിന്നണം,
വായില്‍വെള്ളം നിറയുന്നു,വലംകൈയ്യില്‍
പിടിച്ചുകടിച്ചു പറിയ്ക്കുവാന്‍, രുചിച്ചു കഴിയ്ക്കാന്‍

എന്നാലും...

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും.... എന്റെ കോഴീ