Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.

Thursday, August 28, 2008

ഭാര്യ

“അച്ചാ ഈ ഭാര്യാന്നുച്ചാ എന്തുവാ?”

വ‌ള‌രെ കഷ്ടപ്പെട്ട് കിട്ടിയ സമ‌യത്തിന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്ന ഞാന്‍ എന്റെ നാലുവയസ്സുകാരി മക‌ളുടെ ഇന്നത്തെ സംശയ‌നിവാരണ സെഷന്റെ തുടക്കം കേട്ട് വായിച്ചുകൊണ്ടിരുന്ന വാരിക താഴെ വെച്ച് മുരടനക്കി സംശയനിവൃത്തി വരുത്താനൊരുങ്ങി.

ഈയ്യിടെയായിട്ടുള്ള പല ചോദ്യ‌ങ്ങളും ലൈംഗികവിദ്യാഭാസത്തിന്റെ ലെവലിലേയ്ക്ക് എസ്കലേറ്റ് ചെയ്ത് പോവുകയും അതിലൊക്കെ ഞാന്‍ ദയനീയമായി പരാജയമടഞ്ഞ് എന്തെങ്കിലും മുട്ടോപ്പോക്ക് പറഞ്ഞോ അല്ലെങ്കില്‍ വിശദീകരിച്ച് കുളമാക്കിയോ പോവുകയാണ് പതിവ്. അവ‌ള്‍ ചോദ്യം ചോദിച്ചിട്ട് കിട്ടുന്ന മ‌റുപടിയില്‍ അവ‌ള്‍ക്ക് പ്രധാന പങ്കുണ്ടായിരിയ്ക്കുകയും വേണം എന്നതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍. ഇല്ലെങ്കില്‍ ഒരു ഗംഭീര നില‌വിളി പിന്നെ ലേറ്റസ്റ്റായി മാര്‍ക്കറ്റില്‍ കിട്ടാവുന്ന ക‌ളിപ്പാട്ടങ്ങ‌ളുടെ ഒരു ലിസ്റ്റ് എന്നിവയായിരിയ്ക്കും ഫലം.

ഇച്ചോദ്യത്തിന് അത്തരം ഒരു ഛായയില്ലേ എന്നൊരു സംശയം.
“പൂമുഖവാതില്‍ക്കല്‍ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്ക‌ളാണ് മോളെ ഭാര്യ” എന്നൊക്കെ പറഞ്ഞാല്‍ ഭാര്യ ഹാപ്പിയായേക്കാമെങ്കിലും പൂമുഖം,പൂന്തിങ്ക‌‌ള്‍ എന്നിവയുടെ നിര്‍വ്വചന‌ങ്ങ‌‌ളും പൂന്തിങ്ക‌ള്‍-ഭാര്യാ കോറിലേഷനുമൊക്കെക്കൊണ്ട് സംഭവം കോമ്പ്ലിക്കേറ്റഡ് ആക്കണ്ടാ എന്നു വിചാരിച്ചും തികച്ചും കുശാഗ്രബുദ്ധിയായ ഒരു അച്ഛ‌നായ ഞാന്‍ ഒരുദാഹരണം കൊണ്ട് മോളെ ഫ്ലാറ്റാക്കിക്കള‌യാം എന്നു വിചാരിച്ചു.

“അത്.... ഈ ഭാര്യാന്നു വെച്ചാല്‍ ... ഉദാഹരണ‌ത്തിന്.. അമ്മ അച്ഛന്റെ ഭാര്യ. മ‌ന‌സ്സിലായോ?”

“അപ്പം അമ്മൂമ്മ ആരടെ ഭാര്യയാ?”

“അമ്മൂമ്മ അപ്പൂപ്പന്റെ ഭാര്യ”

“അപ്പം ഞാനോ?”

“മോള് ആര‌ടേം ഭാര്യയല്ല”

“അയ്യോ.....” സുദീര്‍ഘമായ ഒരു കരച്ചില്‍ ആരംഭിച്ചു.

“എനിയ്ക്കും ഭാര്യയാവണേ......യ്”

@@##$$%%%##
"മോളേ.....അങ്ങനല്ല. മോളു കൊച്ചല്ലേ. കൊറെക്കൂടി വലുതാകുമ്പോ മോക്കിഷ്ടപ്പെട്ട ഒരാളിന്റെ ഭാര്യയാവാം. ഇപ്പഴല്ല. കേട്ടോ”
(ഹോ ഞാനെന്തൊരു മിടുക്കന്‍. എനിയ്ക്കെന്നെ വല്ലാതങ്ങു ബോധിച്ചു.)

“വല്‍താകുമ്പംന്നുച്ചാ ഇത്തറേം പൊക്കം വെക്കുമ്പഴോ?” (കൈ പൊക്കികൊണ്ട് “ഇത്തറേം” എന്ന് ആംഗ്യം)

“അതേ”

“അപ്പം.. ഇത്തറെം പൊക്കം വെക്കുമ്പം ആരെ ഇസ്റ്റപ്പെടും?”

“ആ...അത്.. ഒരാളെ.. മോക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ഒരാളേ. അയ്യാളെ മോള് കല്യാണം കഴിയ്ക്കുമ്പളാ മോള് ഭാര്യയാവത്തൊള്ളൂ”

“ ആ... എന്നാ ഞാനച്ചനെ കല്യാണം കയ്ച്ചോളാം”

Tuesday, August 19, 2008

അച്ഛനുറങ്ങാത്ത വീട്

അയാ‌ള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ‌ള്‍ത്തന്നെ തോന്നിയിരുന്നു ഒരു പന്തികേട്. ആകെ ഒരു നിശ്ശബ്ദത. ലൈറ്റൊന്നും ഇട്ടിട്ടില്ല.

ഷൂസ് അഴിച്ച് വെച്ച് ലൈറ്റ് ഇട്ടു അയാ‌ള്‍. സ്വീകരണ‌മുറിയില്‍ തല‌യ്ക്ക് കൈയ്യും കൊടുത്ത് ഇരിയ്ക്കുകയായിരുന്ന അയാ‌ളുടെ ഭാര്യ ഞെട്ടി എഴുന്നേറ്റു. തല പൊക്കി അയാളെ നോക്കിയ അവ‌ളുടെ ഇരുണ്ട മുഖം കണ്ട‌പ്പോ‌ള്‍ അയാ‌ള്‍ക്കാകെ വിഷമ‌‌മായി.

"എന്താ? എന്തു പറ്റി? ആകെ ഡള്ളായിരിക്കുന്നല്ലോ? ഏ?"

ഭാര്യ ഇട‌ര്‍ച്ച‌യോടെ പറഞ്ഞു.
"ഞാന‌ന്നേ പറഞ്ഞില്ലേ.. അവ‌ള്‍ക്കുണ്ടായ മാറ്റം? അവ‌ളിന്നത് പറഞ്ഞു"

അയാള്‍ ഞെട്ടിപ്പോയി. മ‌ക‌ളെക്കുറിച്ചാണ് പറയുന്നത്.
"എന്ത്? എന്താ പറഞ്ഞെ അവ‌ള്‍. പറയ്"

"അവ‌ള്‍ക്ക് ഗോവിന്ദിനെ ഇഷ്ടമാണെന്ന്... അവനെ മാത്രമേ കല്യാണ‌ം..." ഗദ്ഗദം കൊണ്ട് അവ‌ള്‍ക്ക് പറഞ്ഞത് പൂര്‍ത്തിയാക്കാനായില്ല.

"അവ‌ളെവിടെ?" അയാ‌ള്‍ വിഷണ്ണനായി ത‌‌ള‌ര്‍ന്ന് ചോദിച്ചു.

"ഉറങ്ങുന്നു" ഭാര്യ പറഞ്ഞു.

അയാ‌ള്‍ പതുക്കെ കിടപ്പുമുറിയിലേയ്ക്ക് ന‌ടന്നു.

മ‌ക‌ള്‍ സമാധാന‌മായി ഉറങ്ങുന്നു. അവ‌ള്‍ അര്‍ദ്ധന‌ഗ്ന‌യായിരുന്നു. കൈയ്യില്ലാത്ത ഒരു ടീഷ‌ര്‍ട്ടും മുട്ടിന് വ‌ള‌രെ മുക‌ളിലിള്ള ഒരു പാവാടയും മാത്രമേ ധ‌രിച്ചിട്ടുണ്ടായിരുന്നുള്ളൂ.

അയാ‌ള്‍ അവ‌ളെത്തന്നെ നോക്കിനിന്നു. നെടുവീര്‍പ്പിട്ടുകൊണ്ട് അയാ‌ള്‍ സ്വയം പറഞ്ഞു.
"പോട്ടെ. സാര‌മില്ലെന്നേ. നാലു വയസ്സ‌ല്ലേ ആയുള്ളൂ. എല്‍ക്കേജി കഴിയുമ്പോ‌‌ള്‍ ശരിയാകുമായിരിയ്ക്കും.... ആവും ആവാതിരിയ്ക്കില്ല"

Friday, August 8, 2008

ഏത് മുറ്റം?

ന്യൂസ്പേപ്പ‌ര്‍ വായിച്ച് വായിച്ച് പാതിമ‌യക്കത്തിലായിരുന്നു ഞാന്‍. കിടപ്പുമുറിയില്‍ സാമാന്യം ന‌ല്ല പനിയുമായി നാലു വയസ്സുകാരി മ‌ക‌ള്‍. അവ‌‌ള്‍ ഒരു നേഴ്സറി റൈം ചൊല്ലുന്നു.

"ട്രെയിന്‍ ട്രെയിന്‍ ഗോ എവേ.. കമ്മെഗെയ്ന്‍ അനദ‌ര്‍ഡേ..."

അമ്മ തിരുത്തുന്നു.
"മോളേ... ട്രെയിന്‍ അല്ല. റെയ്ന്‍.. മഴ. റെയിന്‍ റെയിന്‍ ഗോ എവേ.. കം എഗെയ്ന്‍ അനദ‌ര്‍ഡേ...മ‌ഴേ.. പൊക്കോ പൊക്കോ.... പോയിട്ട് വേറെയൊരു ദിവസ്സം വാ.. എന്നാണ് പറേന്നെ"

"വേ‌ര്‍രു ദൂസം വന്നാ എന്തു പറ്റും? എന്തിനാ പൊക്കോന്ന് പ‌ര്‍‌ഞ്ഞേ?"

"അത്.. ലിറ്റില്‍ ജോണി വാണ്‍സ് റ്റു പ്ലേ. കൊച്ച് ജോണിയില്ലേ? മോളേപ്പോലെയുള്ള് ഒരു കൊച്ച് കുട്ടിയാ. അവന് ക‌ളിയ്ക്കണ്ടേ? മ‌ഴ പെയ്തോണ്ടിരുന്നാ ക‌ളിയ്ക്കാന്‍ പറ്റുവോ? അതാ."

"ക‌ളിയ്ക്കാനോ? എവടെ ക‌ളിയ്ക്കാന്‍?ലിറ്റില്‍ ജോണി റോഡിലെറങ്ങിക്ക‌ളിച്ചാ വണ്ടി വര‌ത്തില്ലേ? അപ്പ വണ്ടീടിച്ച് നെറ്റി പൊട്ടി ചോര വരും . ല്ലേ?"

"മോളേ .. റോഡില‌ല്ല ക‌ളിയ്ക്കുന്നെ. മുറ്റ‌ത്ത്. മഴ പെയ്താ മുറ്റ‌ത്ത് ക‌ളിയ്ക്കാന്‍ പറ്റുവോ"

"മുറ്റോ? ഏതു മുറ്റം?"

അമ്മ പരുങ്ങുന്നു."അത്.. മുറ്റമെന്ന് വെച്ചാല്‍......."

എന്റെ തല‌യ്ക്കകത്ത് ഒരു മണിയടിച്ചു. മക‌ള്‍ ഇതുവരെ താമ‌സിച്ച വീടുകളും ഫ്ലാറ്റുക‌ളും മുറ്റമില്ലാത്തവ‌യായിരുന്നല്ലോ. ഞാന്‍ പതുക്കെ എഴുന്നേറ്റ് മുറിയ്ക്കകത്തേക്ക് തലയിട്ട് ഭാര്യയെ സ‌ഹായിച്ചു.

"അത്.. മുറ്റം.. അച്ഛന്‍ ആല‌പ്പുഴെച്ചെന്നിട്ട് കാണിച്ച് തരാം. കേട്ടോ"

Sunday, July 20, 2008

പരുന്ത് അഥവാ ചലച്ചിത്രവധം (ഒരു സാദാ പ്രേക്ഷക വീക്ഷണം)


അങ്ങനെ ഒരു മ‌മ്മൂട്ടിച്ചിത്രം കൂടി.

ഒരുപാട് കാലം കൂടിയാണ് സെക്കന്റ്ഷോയ്ക്ക് പോയത്. തിരുവന‌ന്തപുരം അഞ്ജലിയിലും അതുല്യയിലും “പരുന്ത്” “ഓടുന്നു“. അക്രമാസക്തരായി നില്‍ക്കുന്ന മ‌മ്മൂട്ടി ആരാധകരുടെ ഇടയില്‍ക്കയറി ടിക്കറ്റെടുക്കുക അസ്സാധ്യം. സഹധര്‍മ്മിണിയെ മുന്നില്‍ നിര്‍ത്തി ബാല്‍ക്കണി ടിക്കറ്റെടുത്ത്, കൊട്ടകയുടെ ഒത്ത‌ നടുക്ക് “ബാല്‍ക്കെണി“യില്‍ ഇരിയ്ക്കേണ്ടി വന്നു.


അങ്ങനെ “പരുന്ത്” തുടങ്ങി.


നെഗറ്റീവായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മമ്മൂട്ടി കഴുത്തറപ്പന്‍ പലിശക്കാരനാണ്. മാനുഷികമൂല്യങ്ങ‌ള്‍, ബന്ധങ്ങ‌ള്‍ ഒന്നും അയാള്‍ക്ക് ഒരു പ്രശ്നമ‌ല്ല. ലാഭം, പണം എന്നിവ
മാത്രം ലക്ഷ്യം. ഒടുവില്‍ ഒന്ന് കാലിടറുമ്പോ‌ള്‍ മാനുഷികമൂല്യങ്ങ‌ളുടേയും ബന്ധങ്ങ‌ള്‍ തിരിച്ചറിയുന്നു. അത് പ്രഖ്യാപിയ്ക്കുന്നു. ഇതാണ് കഥ. സന്ദേശം “മ‌നുഷ്യത്വം പണ‌ത്തിനും മീതെ”. പക്ഷേ ഈ സന്ദേശത്തിനും മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിനും ചുറ്റും ഏച്ചുകെട്ടിയ ദുര്‍ബ്ബലമായ ഒരു കഥാതന്തുവാണ് “പരുന്ത്” എന്ന സിനിമ‌യിലേത്.

താരാരാധനയുടെ അന്ധതകൊണ്ട് കൈയ്യടി കിട്ടാന്‍ വേണ്ടി പരുന്ത് വേലായുധന്‍ എന്ന കഥാപാത്രം പെടാപ്പാട് പെടുന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്. ആദ്യം പരുന്ത് നടത്തുന്ന
വീടൊഴിപ്പിക്കലിന് വരെ ചുമ്മാ കയ്യടിച്ചിരുന്ന ആരാധക‌ര്‍ അറിയാതെ ചുവട് മാറ്റുന്നത് കണ്ടു.


നായകന് “ഗുമ്മ്” കിട്ടാന്‍ അടിച്ച് വിടുന്ന ചെറു പ്രയോഗങ്ങ‌ള്‍ പോലും നന‌ഞ്ഞ പടക്കങ്ങ‌ളായി
പിന്നെ ആരാധകരുടെ കൂവലായി പരിണ‌മിയ്ക്കുന്നതും കാണാനായി.


നായിക എന്ന സങ്കല്‍പ്പം ഈ സിനിമ‌യില്‍ ഇല്ല. ലക്ഷ്മി റായ്, കല്യാണി എന്നിവര്‍ക്ക് പോസ്റ്ററില്‍ പടം വെയ്ക്കാന്‍ വേണ്ടി ഓരോ കഥാപാത്രങ്ങ‌ള്‍. ജഗതിശ്രീകുമാറിനും ജയസൂര്യയ്ക്കും സുരാജിനും കൊച്ചിന്‍ ഹനീഫയ്ക്കും ഒക്കെ അങ്ങിനെ തന്നെ. ജയകുമാറിന്റെ കല്ലായി അസ്സിസ്സ് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത വില്ലനായിരുന്നെങ്കിലും, മോശമായില്ല. കൊച്ചിന്‍ ഹനീഫയുടെ ലിപ്സ്റ്റിക്ക് ഓവറായിപ്പോയി.


എത്രതന്നെ അമ‌ര്‍ത്തി വെച്ചാലും കാലം അതിന്റെ എല്ലാ മാറ്റങ്ങ‌ളും മ‌നുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തും. അത് തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാണ് സാമാന്യബുദ്ധി. നടന്മാര്‍
അറിഞ്ഞിരിരിയ്ക്കേണ്ടുന്ന ഒന്ന്. പ്രായമാകുന്നത് കുറ്റമ‌ല്ല. മേയ്ക്കപ്പിടുന്നതും. പക്ഷേ അത് മ‌റ്റുള്ളവര്‍ക്ക് കാണാനും ആസ്വദിയ്ക്കാനും ഉള്ള‌താവുമ്പോ‌ള്‍ ഔചിത്യം എന്ന കാര്യം അത്യന്താപേക്ഷിതം. പ്രായം പരാമ‌ര്‍ശിക്കപ്പെടാത്ത, നായിക/കാമുകി/ഭാര്യ വേണ്ടാത്ത നായകന്മാരായി മമ്മൂട്ടിയേയും മോഹന്‍ലാലിനെയും അവതരിപ്പിയ്ക്കുന്നത് ഇപ്പോഴത്തെ ഒരു “ന്യൂട്രല്‍ സൂപ്പര്‍സ്റ്റാര്‍ ടെക്നിക്” ആണ്. ഇവിടെയും അത് പ്രയോഗിയ്ക്കുന്നു. പക്ഷേ പ്രായം അതിന്റെ എല്ലാ പരാധീന‌തക‌ളും പരുന്ത് വേലായുധന്‍ എന്ന “കരുത്തനായ ബ്ലേഡിന്റെ” ശരീരത്തില്‍ കാട്ടിത്തരുന്നു. ഒട്ടും ചേരാത്ത ഒരു വിഗ്ഗ് കൊണ്ട് ഒരു കോമാളി ലുക്ക് ആണ് പ്രകൃത്യാ സുന്ദര‌നായ മ‌മ്മൂട്ടിക്ക് ഇതില്‍.


പ്രേംന‌സ്സീറിന്റെ സിനിമ‌ക‌‌ളിലെ സംഘട്ടന‌രംഗ‌ങ്ങ‌ളെ ഓര്‍മ്മിപ്പിയ്ക്കുന്നതായിരുന്നു മ‌മ്മൂട്ടിയുടെ സംഘട്ടനാഭിന‌യം. പലപ്പോഴും തല്ലുകൊള്ളാനുള്ളവ‌ര്‍ അദ്ദേഹത്തിന്റെ കൈക‌ളിലേയ്ക്ക് “വന്ന്
വീഴാന്‍” കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. പിന്നെ വെടികൊള്ളാതിരിയ്ക്കാന്‍ നിന്നിടത്ത് നിന്ന് ബൊമ്മക‌ള്‍ തല‌യാട്ടുന്നതുപോലെ ത‌ല‌യാട്ടി വെടികൊള്ളാതെ ഒഴിഞ്ഞ ആ രംഗം വല്ലാതങ്ങ്
ബോറായി.


മ‌മ്മൂട്ടിക്ക് ഏറ്റവും കൂടുതല്‍ കൂവ് കിട്ടിയത് കാവടിയും കൊണ്ട് തുള്ളിക്കളിക്കുന്ന ഒരു ഗാന‌(എന്നു വിളിയ്ക്കാന്‍ വയ്യ!)ത്തിലെ നൃത്ത‌ത്തിനാണ്. പാട്ടിലെ ഡപ്പാങ്കുത്തിനൊപ്പിച്ച് ഒന്ന് കാലെടുത്ത് വെക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല.


കഥയില്ലാത്ത തിര‌ക്കഥയില്‍ ടി.എ റസാക്ക് എന്ന ത‌രികിടാകൃത്ത് നടത്തുന്ന അഭ്യാസം അതിന്റെ എല്ലാ പരിമിതികളെയും പുറത്തുകാട്ടുന്നു.അങ്ങിനെയൊരു കഥ സംവിധാനം ചെയ്ത സവിധായകനും സഹതാപം അര്‍ഹിയ്ക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരുടെ ചലച്ചിത്ര‌ഗാന രചനാഭ്യാസം അവരുടെ കൊമ്പീറ്റന്‍സ്സിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. അല‌ക്സ്പോ‌ളിന്റെ സംഗീതം അസ്സഹ്യം.


“പണം കിട്ടുമെങ്കില്‍പ്പിന്നെ എന്തായാലെന്ത്” എന്നതാണ് ഈ സിനിമ പടച്ചുവിട്ടവരുടെയും അഭിനേതാക്ക‌ളുടെയും കാഴ്ചപ്പാട് എന്ന് നിസ്സംശയം പറയാം. ഒരുപക്ഷേ സിനിമ‌യുടെ പ്രമേയവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ഈ മുദ്രാവാക്യം തന്നെ.

Thursday, June 5, 2008

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാന്‍ - ഹ‌ര്‍ത്താലും ഐ.ടി യും മറ്റ് തൊഴില്‍മേഖല‌ക‌ളും

വീണ്ടും ഒരു ഹ‌ര്‍ത്താല്‍ കൂടി. ഹോ! എന്തൊരു പ്രതിഷേധമായിരുന്നു “ജന‌ങ്ങ‌ള്‍ക്ക്”.

വാഹന‌ങ്ങ‌ള്‍ നാമ‌മാത്രമായി ഓടി.

തിരുവന‌ന്തപുരം ടെക്നോപാര്‍ക്കില്‍ തലേന്നു തന്നെ എല്ലാ കമ്പനിക‌ളിലേയും ജോലിക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. “ഹ‌ര്‍ത്താല്‍ ദിനത്തില്‍ എല്ലാ കമ്പനിക‌ളുടേയും ബസ്സുക‌ള്‍ ഒന്നിച്ച് കോണ്‍വോയ് അടിസ്ഥാന‌ത്തില്‍ സര്‍വ്വീസ് ന‌ടത്തും. ഏത് കമ്പനിയില്‍ ജോലിയുള്ള‌യാള്‍ക്കും ഏത് കമ്പനിയുടെ ബസ്സിലും കയറാവുന്നതാണ്.“

അങ്ങിനെ ഇന്ന് ഹര്‍ത്താല്‍ ദിന‌ത്തില്‍ രാവിലെ പറഞ്ഞിരുന്ന സ്ഥല‌ത്ത് ഞാനും കാത്തു നിന്നു. കൂടെ നൂറ് കണ‌ക്കിന് മ‌റ്റുള്ള ടെക്നോപാര്‍ക്കിലെ കമ്പനിക‌ളിലെ ജീവന‌ക്കാരും. ഒടുവില്‍ അന്‍പതിലധികം വരുന്ന ഒരു വാഹനവ്യൂഹം എത്തി. അവരെ നയിച്ചുകൊണ്ട് മൂന്ന് പോലീസുകാര‌ടങ്ങുന്ന ഒരു ചെറിയ് കാര്‍ മുന്നില്‍. ഞാനും ഒരു വാഹന‌ത്തില്‍ കയറിപ്പറ്റി. പതുക്കെ വഴിനീളെയുള്ള എല്ലാ പോയന്റുക‌ളില്‍ നിന്നും കാത്തുനിന്നവ‌രേയും കയറ്റി വാഹന വ്യൂഹം മുന്നോട്ട്.

വഴിനീളെ കടക‌ള്‍ അടഞ്ഞു കിടക്കുന്നു. സ്ക്കൂളുക‌ള്‍ ഇല്ല. വഴിവാണിഭക്കാരില്ല. മീന്‍ വില്‍ക്കുന്നവരില്ല. പച്ചക്കറി വണ്ടിക്കാരില്ല. എല്ലാവര്‍ക്കും അന്നന്നത്തെ കച്ചവടം നടന്നില്ലെങ്കില്‍ നഷ്ടമുള്ളവ‌ര്‍. അല്ലെങ്കില്‍ അന്നം മുട്ടുന്നവ‌ര്‍. ഒരു ദിവസം പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത ടെക്നോപാര്‍ക് കമ്പനിക‌ളിലെ ജീവന‌ക്കാര്‍ക്ക് ജോലിയ്ക്ക് പോകാന്‍ പോലീസ് സംരക്ഷണം. അതില്ലെങ്കിലും അത് പോകുന്ന വഴിയിലൊന്നും കല്ലെറിയാനോ തടസ്സപ്പെടുത്തുവാനോ ആരുമില്ല. വിദ്യാഭ്യാസ സ്ഥാപന‌ങ്ങ‌ള്‍ക്കും കടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും മീന്‍വില്‍പ്പന‌ക്കാര്‍ക്കും പച്ചക്കറിവണ്ടിക്കാര്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാരില്ല. രാഷ്ട്രീയപ്പാര്‍ട്ടിക‌‌ളില്ല. ബഹുഭൂരിപക്ഷത്തിന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം പച്ച‌യായി നിഷേധിയ്ക്കുന്ന ഭരണ‌വര്‍ഗ്ഗവും പ്രതിപക്ഷവും.

ഞാന്‍ കുറ്റബോധത്തോടെയാണ് ഇന്ന് ജോലിയ്ക്ക് പോയത്;ചെയ്തത്. എന്നെപ്പോലെതന്നെ ജോലി ചെയ്യാനുള്ള അവകാശമുള്ളവ‌ര്‍ വിഷണ്ണരായി വീട്ടിലിരിയ്ക്കുന്നു.

വൈകുന്നേരത്തെ വാര്‍ത്തയില്‍ സി.പി.ഐ എമ്മിന്റെ നേതാക്ക‌ള്‍ കാര്‍ക്കശ്യത്തോടെ യാതൊരുളുപ്പുമില്ലാതെ ഹര്‍ത്താലിന്റെ വിജയത്തെപ്പറ്റി, നൈതികതയെപ്പറ്റി അഹങ്കാരത്തോടെ സംസാരിയ്ക്കുന്നു. ബി.ജെ.പി നേതാക്ക‌ള്‍ ആവേശത്തോടെ ന്യായീകരിയ്ക്കുന്നു. കോണ്‍ഗ്രസ്സ് കാരാവട്ടെ ഒരു മു‌ന്‍‌കരുതലോടെ “ഹര്‍ത്താല്‍ എന്ന ആശയം ന‌ല്ലതാണെന്നും” എന്നാല്‍ അത് “ഇങ്ങ‌നെ ചെയ്തത് ശരിയല്ലെന്നും” ഘോരഘോരം പ്രസംഗിയ്ക്കുന്നു. അഖിലേന്ത്യാതലത്തില്‍ പ്രഖ്യാപിയ്ക്കപ്പെട്ട പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ജന‌ങ്ങ‌ള്‍ പ്രതികരിച്ചെന്ന് ഒരു മടിയുമില്ലാതെ തട്ടിവിടുന്നു. ചാന‌ലു‌ക‌ള്‍ ആഘോഷിയ്ക്കുന്നു.

ദൈവമേ! ഇവരാണോ നമ്മെ നയിക്കുന്നവ‌ര്‍? എന്ത് വിശ്വാസത്തില്‍ ഇവരെ ന‌മ്മ‌ള്‍ തിര‌ഞ്ഞെടുക്കുന്നു? സാധാരണ‌ക്കാരന്റെ നെഞ്ചത്ത് കയറിനിന്ന് , ക്ഷമ‌യുടെ നെല്ലിപ്പല‌കയില്‍ കയറിനിന്ന് കൊഞ്ഞനംകുത്തിക്കാണിയ്ക്കുന്ന ഭരണ/പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം.
എന്താണ് ഇവരെ വിളിയ്ക്കുക?

“അന്യായ നായക‌ര്‍?”

അവര്‍ വിളിച്ച് പറയുന്നതുപോലെ തോന്നുന്നു

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ
നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോര്‍ക്കാതെ തുള്ളുന്നു ഞാ
നെന്നെത്തന്നെ മറന്നു;കല്ലുകളെറിഞ്ഞെന്‍ കാലൊടിക്കൂ വിധേ
!“
‌‌‌‌‌‌‌‌‌‌___________________
എന്നെപ്പോലുമെനിക്കു - ചങ്ങമ്പുഴ