Monday, August 26, 2013

"കളിമണ്ണ്‍ " - ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം

മാതൃത്വത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു എന്ന അവകാശവാദത്തോടെ ബ്ലസ്സി അവതരിപ്പിച്ച "കളിമണ്ണ്‍ " കണ്ടു .

നിരാശപ്പെടുത്തുന്ന സിനിമ .

വ്യത്യസ്തമായ സമീപനത്തിലൂടെ നന്നായിപ്പോവും എന്ന് ഇടവേളക്ക് കുറച്ചു മുന്‍പ് വരെ തോന്നിപ്പിച്ച ചിത്രം അത് കഴിഞ്ഞു ആവര്‍ത്തനവിരസതകളിലെക്കും അതിഭാവുകത്വത്തിലെക്കും നാടക സംഭാഷണങ്ങളിലേക്കും കൂപ്പുകുത്തി ബോറടിപ്പിക്കുന്നു.

വളരെ സ്വാഭാവികമായി വികസിച്ചു വരേണ്ടുന്ന ഒരു കഥയെ ഒരു പ്രസവത്തിന്റെ യഥാതഥ ചിത്രീകരണത്തില്‍ കേന്ദ്രീകരിച്ചു അവിടെ നിന്നും മുകളിലേക്കും താഴേക്കും കഥ "ഉണ്ടാക്കി " എടുക്കേണ്ടി വന്ന അസ്വാഭാവികത .

മനം മടുപ്പിക്കുന്ന നാടകീയമായ സംഭാഷണങ്ങള്‍ കൃതഹസ്തന്‍ എന്ന് കരുതിയിരുന്ന ബ്ലസ്സിയുടെ സിനിമയില്‍ ചെറുതല്ലാത്ത കല്ലുകടി സൃഷ്ടിക്കുന്നു. കഥാപാത്രങ്ങള്‍, ഒന്നുകില്‍ വിദൂരതയില്‍ നോക്കി നിന്ന് കുന്തം വിഴുങ്ങിയതുപോലെ നിന്ന് അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പുറം തിരിഞ്ഞു നിന്ന് പറയുന്ന സംഭാഷണങ്ങള്‍ അരോചകത ഉണ്ടാക്കുന്നു ( സുഹാസിനിയും ശ്വേതയും അടക്കം ഉള്ള മികച്ച അഭിനേത്രികളെ കൊണ്ടാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും ഓര്‍ക്കണം )

കേരളത്തിലും എന്തിന് ഇന്ത്യ ഒട്ടാകെ തന്നെയും ഉള്ള കാക്കത്തൊള്ളായിരം സാമുഹിക പ്രശ്നങ്ങളെയും , വിവാദങ്ങളെയും , മാധ്യമചര്‍ച്ചകളും വേട്ടയും മാധ്യമവിചാരണകളെയും ആദിവാസി പ്രശ്നങ്ങളെയും ഒക്കെ കുത്തി നിറച്ച് ഒരു "പരമ ഉത്ബുദ്ധന്‍ " ആകുവാന്‍ ബ്ലസ്സി ശ്രമിച്ചതിന്റെ കുറവുകള്‍ ചെറുതല്ല ഈ ചിത്രത്തില്‍ . കുറച്ചു കൂടി വേറിട്ട്‌ ശ്രമിച്ചിരുന്നെങ്കില്‍ ഒരു നല്ല ഡോക്യുമെന്‍ററി സിനിമ ഉണ്ടാക്കുവാന്‍ ബ്ലസ്സിക്ക് കഴിഞ്ഞേനെ എന്ന് തോന്നുന്നു .

ശ്വേതാ മേനോന്റെ അര്‍പ്പണബോധവും , ധൈര്യവും ഈ ചിത്രത്തിനു കൊടുത്ത സമയവും , ക്ഷമയും , പരിശ്രമങ്ങളും സമാനതകള്‍ ഇല്ലാത്തതാണ് എന്നെ പറയുവാനുള്ളൂ . അവര്‍ക്ക് ഒരു സ്പെഷ്യല്‍ സല്യുട്ട് .

കഥാഗതിക്ക് അനുഗുണമെന്നവണ്ണം തിരുകികയറ്റിയ മസാലകളും ധാരാളം ചിത്രത്തില്‍

ഓയെന്‍വി എഴുതി എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " , "മലരൊളിയെ മന്ദാരമലരേ " എന്നീ രണ്ടു ഗാനങ്ങളും മധുരതരം കേള്‍ക്കുവാന്‍ . അതില്‍ "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " എന്ന പാട്ടില്‍ "അരുമയായ് മുരളുമീ ശലഭമായ് ഉയരുവാന്‍ " എന്നൊരു പ്രയോഗം കേട്ട് ഞെട്ടി . "ദൈവമേ ശലഭങ്ങളും മുരണ്ടു തുടങ്ങിയോ .. സിംഹത്തെപോലെയോ പട്ടിയെപോലെയൊ ഒക്കെ " എന്ന് (കവികള്‍ക്കൊക്കെ എന്താല്ലേ .. ഭയങ്കര ഒരിത് .. ) 

ഒരുപക്ഷെ ശ്വേതാമേനോന്റെ സ്വാഭാവികപ്രസവം അല്ലാതെ പ്രസവം അഭിനയിക്കുന്ന ഒരു രംഗം ആയിരുന്നുവെങ്കില്‍ അമ്പേ ചീറ്റിപ്പോകുമായിരുന്ന സിനിമ (ഇപ്പോഴും ചീറ്റിത്തന്നെ നില്‍ക്കുന്നു. പക്ഷെ കുറച്ച് ആളുണ്ട് കാണാന്‍ ) ഈ പ്രസവത്തിന്റെ ചിത്രീകരണത്തെ ചൊല്ലി അതില്‍ പിടിച്ചു വിവാദം നടത്തിയ കുറെ വങ്കന്‍മാരും വങ്കത്തികളും കൂടി ഉത്സാഹിച്ച് കഷ്ടിച്ച് മുടക്ക് മുതല്‍ നേടിക്കൊടുത്തു എന്നതില്‍ ആശ്വസിക്കാം .

ചുരുക്കത്തില്‍ "കളിമണ്ണ്‍ " ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം " എന്ന് വേണമെങ്കില്‍ വിളിക്കാം . പറയാന്‍ കൊതിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ആകുന്ന കുഞ്ഞുങ്ങളെ , ഒരു പ്രയോജനവും ഇല്ലാതെ പ്രസവിച്ച ഒരു "സൂകരപ്രസവം "

1 comment:

ajith said...

മല എലിയെ പ്രസവിച്ചപോലെ. അല്ലേ?