Tuesday, February 24, 2009

കേര‌ളാ മാര്‍ച്ചുകള്‍, യാത്രക‌ള്‍ : ജന‌ത്തിന്റെ ചില‌വില്‍ മെലിയല്‍?

കേര‌ള‌ത്തില്‍ എല്ലാ രാഷ്ട്രീയപ്പാ‌ര്‍ട്ടിക‌ളും തിര‌ക്കിലാണ്. ഒര‌റ്റം മുതല്‍ മ‌റ്റേയറ്റം വരെ യാത്ര.സി.പി.എമ്മിന്റെ (പിണ‌റായിയുടെ) ന‌വ‌കേരളാ മാര്‍ച്ച്, കോണ്‍ഗ്രസ്സിന്റെ (ചെന്നിത്തലയുടെ) കേരള‌ര‌ക്ഷാ മാര്‍ച്ച്, ബി.ജെ.പി യുടെ ദേശ‌ര‌ക്ഷാ മാര്‍ച്ച്, എന്‍സിപ്പിയുടെ (മുര‌ളീധരന്റെ) ന‌വസന്ദേശയാത്ര അങ്ങനെ നേതാക്കന്മാരെല്ലാം യാത്രയിലാണ്.

എല്ലാവ‌ര്‍ക്കും ഒരൊറ്റ ല‌ക്ഷ്യമേ ഉള്ളൂ. കേരള‌ത്തേയും ഇന്‍ഡ്യയേയും ഒന്നു സുര‌ക്ഷിതമാക്കുക. ശക്തമാക്കുക. ഇവരെല്ലാം കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും എല്ലാം ഓക്കെയാവും.

സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരേയൊരു തൊഴില്‍ "രാഷ്ടീയം" ആണ് എന്ന് പറയാം. പൈസക്ക് വല്ല ക്ഷാമ‌വും ഉണ്ടോ? ഓരോ പോയന്റിലും സ്വീകരിക്കാനും, കേരളം മൊത്തം അല‌ങ്കരിച്ച് പ്രചരണം ന‌ടത്താനും പൊതുജന‌ത്തിന്റെ കണ്മുമ്പിലൂടെ കോടിക‌ള്‍ ഒഴുകുകയാണ്.

ധാര്‍ഷ്ട്യവും അഹങ്കാരവും മുഖമുദ്രയായ "ദി സോ കാള്‍ഡ് ലീഡേഴ്സ്"ന്റെ കൂറ്റന്‍ കട്ടൗട്ടുക‌ളും ബാനറുക‌ളും ജന‌ത്തിന്റെ നോക്കി പരിഹസിക്കുന്നു. അക്ഷ‌രാര്‍ത്ഥത്തില്‍ ഊശിയാക്കുന്നു.
എന്നാലെന്താ ? ഇവരെല്ലാം കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും കേരള‌വും ഇന്‍ഡ്യയും കിടില‌മാവില്ലേ. പിന്നെന്തു വേണം?

ഇവ‌ര്‍ ആരെയെല്ലാം വിഡ്ഡിക‌ളാക്കുന്നില്ല?

ഇന്നത്തെ ടിപ്പ്

നിങ്ങ‌ള്‍ ഒരു രാഷ്ട്രീയ നേതാവാണോ? സ്വാഭാവികമായും ജന‌ത്തെ വെട്ടിച്ച് കാശുണ്ടാക്കിയും, വെറുതെയിരുന്നു തിന്നും നിങ്ങ‌ള്‍ കുടവയറൊക്കെ ചാടി, കുറേശ്ശേ ഷുഗറും, കൊള‌സ്റ്റ്ട്രോളും ഒക്കെയായി സ്വല്പ്പം ആരോഗ്യപ്രശ്ന‌ങ്ങ‌ളൊക്കെ കണ്ടു തുടങ്ങിയേക്കാം. അപ്പോള്‍ എന്തു ചെയ്യണം. ഒന്നു മെലിയണം. സ്വന്തം കാശുകൊടുത്ത് ഒരു പരിപാടിയും ചെയ്ത് ശീല‌മില്ലാത്ത നിങ്ങ‌ള്‍ക്ക് ഇതും നിസ്സാരമായി വല്ലവന്റേയും ചില‌വില്‍ ചെയ്യാവുന്നതേയുള്ളൂ. ഒരു ഡാഷ് കേരളാ മാര്‍ച്ചിനിറങ്ങുന്നതായി പ്രഖ്യാപിക്കുക. ഇറങ്ങുക. കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്തേക്ക്. കമ്പ്ലീറ്റ് വഴിയും ന‌ടക്കണ‌മെന്നില്ല. ഇടക്കൊക്കെ ന‌ടക്കുക. പിന്നെ വണ്ടിയില്‍. ധാരാളം പ്രവ‌ര്‍ത്തകരുണ്ടല്ലോ കൂടെ. അവരിടക്കിടെ ഇള‌നീരു ചെത്തിത്തരും. അതൊക്കെ മുറക്ക് കുടിക്കുക. നോട്ടുമാല ഇഷ്ടം പോലെ കിട്ടും. അതൊക്കെ എക്സ്റ്റ്റായാണേ. തിരുവന്തോരത്ത് എത്തീട്ട് നൂലൊക്കെ വലിച്ച് ക‌ള‌ഞ്ഞാല്‍ ഏതാനും ല‌ക്ഷം വരും. അപ്പോ പറഞ്ഞ് വരുന്നത് ..... മെലിയുകയും ചെയ്യാം.. കാശുമുണ്ടാക്കാം. സമ‌യോം പോയിക്കിട്ടും. യേത്?


Thursday, January 22, 2009

ഒബാമ‌യുടെ ര‌ണ്ടാം സ‌ത്യപ്രതിജ്ഞ : കേരളകൗമുദിയുടെ വിവ‌ര്‍ത്തനം








ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് ചൊല്ലിക്കൊടുത്ത "Faithfully execute the office of the president of the united states" എന്ന വാചകം "execute the office of the president of the united states faithfully" എന്നു ചൊല്ലിയതിനാല്‍ ഒബാമ‌, വൈറ്റ് ഹൗസില്‍ ന‌ടന്ന ല‌ളിതമായ ച‌ട‌ങ്ങില്‍ വെച്ച് ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് മുമ്പാകെ ര‌ണ്ടാമ‌തും സ‌ത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി.

ഈ വാര്‍ത്ത ബി.ബി.സി ന്യൂസ്സില്‍ നിന്നും (ആയിരിയ്ക്കണം) വായിച്ചെടുത്ത കേര‌ള‌കൗമുദി‌യുടെ ലേഖകന്‍(??), അടിച്ചു വിട്ടത് "an abundance of caution" എന്ന ഭാഗ‌മാണ് ഒബാമ വിട്ടുപോയത് എന്നാണ്. ബി.ബി.സി ന്യൂസ്സില്‍ ര‌ണ്ടാം ഖണ്ഡിക വ‌ര‌യെ വിദ്വാന്‍ വായിച്ചുള്ളു. ര‌ണ്ടാം ഖണ്ഡിക ഇങ്ങനെ.

"The decision to repeat the oath was taken out of an abundance of caution, an official said"

കേര‌ള‌കൗമുദി സ്വ.ലേ മ‌ന‌സ്സില്‍ വായിച്ചിരിക്കുക "സ‌ത്യപ്രതിജ്ഞ ആവ‌‌ര്‍ത്തിക്കാനുള്ള തീരുമാന‌മെടുത്തത് "abundance of caution" പുറ‌ത്തെടുത്ത് ക‌ള‌ഞ്ഞ‌കൊണ്ടായിരുന്നു - ഒരു വ‌ക്താവ് പറ‌ഞ്ഞു." എന്നായിരിയ്ക്കും. :)

പയ്യന്‍ കഥകളിലെ ജേര്‍ണ്ണലിസ്റ്റ് മ‌ണ്ണുണ്ണിക‌ളെ ഓര്‍മ്മിപ്പിക്കുന്നു ഈ വിവ‌ര്‍ത്തനം

(വാക്കുക‌ള്‍ ഇങ്ങനെ തന്നെയെന്ന് ഉറ‌പ്പില്ല. ഓര്‍മ്മയില്‍ നിന്നും എഴുതുന്നു)

പയ്യന്‍ : പുതിയ എഡിറ്റ‌റുടെ കസേര‌യ്ക്ക് പിറ‌കില്‍ ഒരു നീല ക‌ര്‍ട്ടന്‍ തൂക്കാം. "Sky is the limit" എന്ന് സ‌‌ന്ദേശം.

എഡിറ്റ‌ര്‍ : നീല തന്നെ വേണോ?

പയ്യന്‍ : വേറേ ക‌ള‌റില്‍ ആകാശ‌മുണ്ടെങ്കില്‍ അത്

എഡിറ്റ‌ര്‍ : ശരി. ആദ്യം കിട്ടുന്ന‌തേതോ. അത്. അല്ലേ?
പ‌യ്യന്‍ (മ‌നസ്സില്‍) : നിന്നെയൊക്കെ നമിക്കണം.**##$$

Tuesday, January 13, 2009

ക‌ളിഭ്രാന്ത്

"അതേയ് ഡാ.. ന‌മ്മക്ക് ഒരു കഥക‌ളി ന‌ടത്തണോല്ലോ ഇക്കൊല്ലം നമ്മടെ അമ്പലത്തില്. "

ഭൂലോക കശ്മലന്മാര്‍ നാലുപേര്‍ എന്നോടിങ്ങനെ പറഞ്ഞ‌പ്പോ‌ള്‍ വിശ്വാസം വന്നില്ല. ഒക്കെ പരമ അര‌സിക ശിരോമ‌ണിക‌ള്‍.ര‌ണ്ടെണ്ണം റിട്ടയേഡായി ജൂബ്ബയും മുണ്ടുമിട്ട് സാമൂഹ്യപ്രവ‌ര്‍ത്തനം, സമുദായ പ്രവ‌ര്‍ത്തന‌ം എന്നൊക്കെയുള്ള ഊഡായ്പ്പുമായി നടക്കുന്നവ‌ര്‍. മ‌റ്റേ ര‌ണ്ടെണ്ണം ജോലിക്കാരാണ്. മേല്പ്പറഞ്ഞ അസുഖം നേരത്തേ തുടങ്ങിയതാണെന്ന് മാത്രം.

യെവന്മാര്‍ക്ക് കല‌യോ? ക‌ല‌യുടെ ഒരു "കല" പോലുമില്ലാത്ത ഇണ്ണാമ‌ന്‍സ്.. എന്ന എന്റെ മുഖഭാവം വായിച്ചെടുത്തിട്ടാവണം കശ്മല്‍ഖാന്‍ ന‌മ്പ‌ര്‍‍ ടൂ റിപ്പീറ്റ്

"ഈ ഉഡാന്‍സും മിമിക്രീം നാടകോന്നും ശരിയാവുകേല. ന‌മ്മടെ കേര‌ളീയ കലേല്ലേ കഥോളി? അപ്പപ്പിന്നെ ഇപ്രാശ്യം കഥോളി തന്നെ വേണ‌വെന്നാ ക‌മ്മറ്റീടെ തീരുമാന‌മേ?"

ഹോ! കശ്മ‌ല കലാ മ‌ഹാനുഭാവന്മാര്‍ തീരുമാനിച്ചും ക‌ഴിഞ്ഞു.

കശ്മല്‍ഖാന്‍ ത്രീ ശശിച്ചേട്ടന്‍ തുടര്‍ന്നു

“അല്ല. അപ്പഴാ ഞാമ്പറഞ്ഞത്. നെന്നെ കണ്ടാ മ‌തി. കാര്യം ന‌ടക്കും. നീ കൊ‌ര്‍ച്ച് നാള് കഥോളി പഠിച്ചതല്ലേ? അപ്പോ ഞ‌ങ്ങ‌ള്‍ പറഞ്ഞാ കാര്യം മ‌നസ്സിലാക്കാന്‍ പറ്റിയ ആള് നീയേയുള്ളൂ.”

പണ്ടൊരു കഥക‌ളി നടത്തണമെന്ന് പറഞ്ഞ‌പ്പോ‌ള്‍ നാട്ടുകാരുടെ അമ്പല‌ത്തില്‍ അവ‌ര്‍ക്ക് കാണാനുള്ള പരിപാടിക‌ളാണ് വെയ്ക്കേണ്ടത് എന്നു പറഞ്ഞ കലോല്‍സാഹരാക്ഷസന്മാരാണ് ക‌ളിഭ്രാന്ത‌ന്മാരായി മാറി ഇപ്പറയുന്നത് എന്നത് ഓര്‍ത്തുകൊണ്ട് ചോദിച്ചു.

“അല്ല. അതിനിപ്പം ഞാനെന്തോ വേണമെന്നാ?”

“ന‌മ്മ‌ക്ക് ദുര്യോധന‌വധം തന്നെ വേണം. ന‌ല്ല ടോപ് ആളുക‌ളെത്തന്നെ വിളിയ്ക്കേം വേണം. മേജ‌ര്‍സെറ്റ്.”

"ആട്ടെ.. ബജറ്റെത്രെയുണ്ട്"

ക‌ളിഭ്രാന്ത‌ന്റെ മറുചോദ്യം "ബജറ്റെത്രെയാകും?"

"അല്ല.. അതിപ്പോ.. ദുര്യോധന‌നായി സദനം കൃഷണ‌ന്‍‌കുട്ടിയാശാനെ വിളിയ്ക്കാം. പുള്ളിയ്ക്കൊരു നാല് നാലര രൂപ വരും. ദു:ശ്ശാസന‌ന്‍ ഉണ്ണിത്താ‌നാണേല്‍ ഒരു ര‌ണ്ടേമുക്കാലെല്‍ നിര്‍ത്താം. ഗോപിയാശാന്റെ രൗദ്രഭീമ‌നാണേല്‍ ഒരു ഏഴ് രൂപയാകും. ബാല‌സുബ്രമ‌ണ്യന്റെ കൃഷ്ണ‌നാണേല്‍ ഒരു മൂന്നര വേണേ. പിന്നെ വിജയകുമാറിന്റെ പാഞ്ചാലിയാണേല്‍ ഒരു രണ്ട് മ‌തി. പിന്നെ ശകുനി, ധ‌ര്‍മ്മപുത്രര്, കുട്ടിഭീമ‌ന്‍ എല്ലാം കൂടി ഒര് രണ്ട്. മേളത്തിനെല്ലാം കൂടി ഒരു അഞ്ച് ആറ് രൂപ. പിന്നെ പാട്ടിന് ഇപ്പോ കോട്ടക്കെ നാരായണനെ വിളിച്ചാ ശിങ്കിടിയടക്കം ഒരു നാലേല്‍ നിക്കും. കോപ്പിന് ഒരു ആയിരം രൂപ. അങ്ങനെ ആകെമൊത്തം ഒരു മുപ്പതെ മുപ്പത്രണ്ട് രൂപക്ക് നിക്കും.”

“അയ്യോ.. മുപ്പത്രണ്ടായിര‌വോ? ഒന്നു ചുമ്മായിരീഡാ. താഴട്ടെ. ഇനീം താഴട്ടെ.”

“താത്താനും താഴാനും ഞാനാണോ പൈസേം പറഞ്ഞോണ്ടിരുക്കുന്നേ? ഇവ‌രെയൊക്കെ കിട്ടണേ ഇത്രേം കൊടുക്കണം.”

“അല്ല. അവര് തന്നെ വേണേ. പൈസ കൊറച്ചു കടുപ്പവാണ‌ല്ലോടാ ഉവ്വേ. നെന‌ക്കിവരോടൊന്ന് പറഞ്ഞ് കൊറയ്ക്കമ്പറ്റില്ലേ?”

“എന്റെ ശശിച്ചേട്ടാ. എനിയ്ക്കത്രയ്ക്കൊള്ള പരിചയോന്നുവില്ല. ആട്ടെ. നിങ്ങ‌ക്കെത്രയ്ക്ക് പറ്റും?”

“അതിപ്പം. ഒരു പത്ത് പന്ത്രണ്ട്. അയ്ന‌പ്പറവില്ല. ഇതുകൊണ്ടൊപ്പിയ്ക്കണം'”

എനിയ്ക്ക് കലി വന്നു.

“നിങ്ങ‌ള് പോയേ.. വേറെ വല്ലോരോടും പറ. എനിയ്ക്ക് മേല.”

“അല്ലെഡാ.. ഒര് കാര്യം ചെയ്. ഈ ദുര്യോധനനേം ദുശ്ശാസന‌നേമൊക്കെ കൊല്ലണ്ടെഡാ. ഒന്ന് പേടിപ്പിച്ച് വിട്ടാ മ‌തീന്ന്. അപ്പപ്പിന്നെ കൊല്ലുന്നവനും ചാകുന്നവനും അത്രയ്ക്കും ജോലിയല്ലേയൊള്ളു. റേറ്റും കൊറയത്തില്ലേ? യേത്”

*$#@*^***!#$**

Friday, October 31, 2008

ന‌ളചരിതം ഒന്നാം ദിവസം -ഉത്തരഭാഗം (ദൃശ്യവേദി, തിരുവന‌ന്തപുരം, 23 ഒക്ടോബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ തുടര്‍ച്ചയായ ഉത്തരഭാഗം ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് നടന്നു. ദമയന്തിയുടെ സ്വയംവരത്തിന് ദൂതന്മാരാല്‍ ക്ഷണിയ്ക്കപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികള്‍ കണ്ടുമുട്ടുകയും ഭൈമീകാമുകന്മാരായ തങ്ങളുടെ ഇംഗിതം ദമയന്തിയെ അറിയിക്കാനുള്ള ദൂത് നിര്‍വ്വഹിയ്ക്കണം എന്ന് നളനോട് പറയുന്ന രംഗം മുതലാണ് അവതരിപ്പിയ്ക്കപ്പെട്ടത്. (കഥകളിയ്ക്ക് താമസിച്ചെത്തിയതുമൂലം ഈ ആദ്യരംഗം
കാണാന്‍ സാധിച്ചില്ല.) ഹരിയുടെ ബ്ലോഗില്‍, കളിയരങ്ങില്‍ വായിയ്ക്കാം.

“ഭൈമീകാമുകനല്ലോ ഞാനും ദേവ
സ്വാമികളേ! കരുണ വേണം”
എന്നും
“നിറയുന്നു ബഹുജനം നഗരേ ഒന്നുപറവാനും കഴിവുണ്ടോ വിജനേ”
എന്നുമൊക്കെ ഒഴിവുകഴിവു പറയുന്ന നളനെ
“ചെയ്‌വേനെന്നു മുന്നേ ചൊന്നതുചെയ്തില്ലെന്നാലധികമധര്‍മ്മം”
എന്നും
“തിരസ്കരണി തവതരുന്നു ഞങ്ങ‌ള്‍ഇരിക്കമത്രേ നീ വരുവോളം” എന്നും പറഞ്ഞ് നളനെ “തിരസ്കരണി“ എന്ന അപരന്മാര്‍ക്ക് അദൃശ്യനായിരിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നു.
കലാമണ്ഡലം കൃഷ്ണകുമാര്‍ നളനായും‍,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഇന്ദ്രനായും അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍
എന്നിവരും അരങ്ങത്തെത്തി.
അത് സ്വീകരിച്ചുകൊണ്ട് കാവല്‍ക്കാര്‍ക്ക് അഗോചരനായി ദമയന്തിയുടെ അന്തപുരത്തില്‍ പ്രവേശിച്ച് കണ്ണിനഴല്‍ തീര്‍ന്നു ദമയന്തിയെ കാണുകയാണ്. കേശാദിപാദം കണ്‍കുളിര്‍ക്കെ ഇച്ഛയ്ക്കൊത്ത് നോക്കിനില്‍ക്കെ തന്റെ നിയോഗത്തില്‍ വീഴ്ച വരുത്തിയാല്‍ തെറ്റാണ് എന്ന് നിരൂപിച്ച് ദമയന്തിയ്ക്കു മുന്നില്‍ പ്രത്യക്ഷനായി ദൂത് നിര്‍വ്വഹിയ്ക്കുകയാണ്.
“ദൈത്യാരിപൂര്‍വ്വജനു ദൂത്യം സമേത്യ നിജ” എന്നു തുടങ്ങുന്ന മനോഹരമായ ദണ്ഡകത്തോടെയാണ് മേല്‍പ്പറഞ്ഞത് അവതരിപ്പിയ്ക്കുന്നത്. (ശ്ലോകത്തിന്റെ ഒരു പാദത്തില്‍ 26 ല്‍ അധികം അക്ഷരം വരുന്ന ഛന്ദസ്സാണ് ദണ്ഡകം.)
ഇവിടെ നളന്റെ മാനസ്സികാവസ്ഥ എന്നത് സന്ദിഗ്ദ്ധമായ ഒരു അവസ്ഥയിലാണ്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളോട് അന്യന്മാരുടെ ഇഷ്ടം അറിയിക്കാനായി പോകേണ്ടി വരിക എന്ന അത്യന്തം സങ്കടകരവും എന്നാല്‍ അധര്‍മ്മമായി ഒന്നും ചെയ്യാതെയിരിയ്ക്കണം എന്ന ദൃഢ:നിശ്ചയവും നളന്റെ “സ്ഥായീഭാവം” ആയിരിയ്ക്കണം. പച്ചവേഷങ്ങളില്‍ കൃതഹസ്തന്‍ എന്ന് പേരുള്ള കലാമണ്ഡലം കൃഷ്ണകുമാര്‍ അതില്‍ അമ്പേ പരാജയപ്പെട്ടു എന്ന് കുണ്ഠിതത്തോടെ പറയേണ്ടി വരുന്നു.
തന്റെ മനസ്സില്‍ കേട്ടുറച്ചുപോയ സ്വപ്രിയനായ നളന്റെ രൂപസാദൃശ്യമുള്ളവനെങ്കിലും അദൃശ്യനായി അന്തപുരത്തിനകത്തു വന്ന് പ്രത്യക്ഷീഭവിക്കയാല്‍ ഒരു ദേവനായിരിയ്ക്കും എന്ന് നിശ്ചയിച്ച് അധിക ലജ്ജ കൂടാതെ ദമയന്തി ആഗതനോട് സംസാരിക്കുന്നു. മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. അദ്ദേഹം തുടക്കത്തില്‍ തന്റെ തനതായ ഒരു ഒഴുക്കിലായിരുന്നില്ല നടിച്ചത് എന്ന് തോന്നി. ആഗതന്റെ ആഗമനോദ്ദേശ്യം തിരക്കിയ ദമയന്തിയോട് താന്‍ ദേവദൂതനാണെന്ന് പറയുന്ന നളന്റെ കുലവും,
നാമവും തിരക്കുകയാണ് ദമയന്തി പിന്നീട്. ഇന്ദ്രാദികളുടെ അഭീഷ്ടം ദമയന്തിയെ അറിയിയ്ക്കുന്നു നളന്‍
അനലനും നിന്‍ ഗുണങ്ങ‌ള്‍ കേള്‍ക്കയാല്‍
മദനാധിയിലെ വെന്തുനീറൂന്നു
സ്ഥായീഭാവം ഇല്ലെന്നെതോ പോകട്ടെ സഞ്ചാരീഭാവവും “ഓ വേണ്ട” എന്ന ഭാവത്തിലായിരുന്നു ശ്രീ കൃഷ്ണകുമാര്‍. മിക്ക പദങ്ങ‌ള്‍ക്കും അതോരോന്നും ഗായകര്‍ ഒരാവര്‍ത്തി ചൊല്ലുന്നതു വരെ കേട്ടു നിന്ന് (വട്ടം വെക്കുന്നു എന്ന ഭാവേന) പിന്നെ അതിന് മുദ്ര കാണിച്ച് “ഒപ്പിക്കുന്ന” ഒരു രീതിയാണ് ശ്രീ കൃഷ്ണകുമാറില്‍ നിന്നും ഉണ്ടായത്. ഇത്രയും സീനിയര്‍ ആയ ഒരു നടന്‍ “ഉത്തരഭാഗ“ത്തിലെ പദങ്ങ‌ള്‍ ഹൃദിസ്ഥമാക്കാത്തത് കഷ്ടം തന്നെയാണ്. പദം കാട്ടിക്കൂട്ടിയിട്ട് നിര്‍വ്വികാരമായുള്ള ആ
നില്‍പ്പ് നിരാശാജനകമായിരുന്നു എന്ന് പറയട്ടെ. :((
“ഈശ്വരന്മാരെന്തു വിചാരലേശം കൂടാതെ”
എന്നു തുടങ്ങുന്ന രണ്ടാം ചരണം മുതല്‍ ശ്രീ വിജയകുമാറിന്റെ ദമയന്തി നന്നായി പ്രവര്‍ത്തിച്ചു. രാജപുത്രിയായ് ഞാന്‍ ദേവഭാര്യയല്ല; രാജഭാര്യയാണ് ആവുന്നത് എന്ന് ദമയന്തി പറയുന്നു. ദേവഭാര്യയായാലുള്ള ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച നളനോട് തന്റെ വല്ലഭനായി ഒരാള്‍ മനസ്സിലുറച്ചു പോയെന്നും അവ്ന്റെ ഛായയുള്ള നീ ഇപ്രകാരം സംസാരിക്കുന്നതു കേട്ടിട്ട് ജീവിയ്ക്കുന്നതേ പ്രയാസം എന്നും ദമയന്തി മറുപടി പറയുന്നു. വളരെ മന:ശ്ശക്തിയുള്ള, വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണായിവാര്യര്‍ ഇവിടെയൊക്കെ വരച്ചുകാട്ടുന്നത്.
ദമയന്തി ഇങ്ങനെ എതിര്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന; എന്നാല്‍ പുറത്തു കാട്ടാന്‍ പറ്റാത്ത ഉല്‍ക്കടമായ സന്തോഷം .. ഇതൊക്കെ നളന്റെ മുഖത്ത് വരണം. ദൈവാധീനത്താല്‍.. അതൊന്നും ഇവിടെയുണ്ടായില്ല. :(
ഹന്ത! കേള്‍ ദമയന്തി നിന്നുള്ളില
ന്ധഭാവമനന്തമേ
വൃന്ദാരകന്മാരെ നിന്ദിച്ച നിന്റെ ഇഷ്ടക്കാരന്‍ ആരെന്ന് അറിയേണം എന്ന് തെല്ലൊരു കോപത്തോടെ പറയുന്നു നളന്‍
“പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാന്‍
ചതി ദേവതകള്‍ തുടര്‍ന്നീടുകിലോ ഗതിയാരവനിതലേ”
എന്ന് ദമയന്തി ദൃഢ:നിശ്ചയത്തോടെ പ്രഖ്യാപിയ്ക്കുന്നു. നളനോട് പൊയ്ക്കൊള്ളുവാനും പറയുന്നു.
തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍ ദേവബാന്ധവത്താലുണ്ടാകുന്ന ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച് ദമയന്തിയെ പ്രലോഭിപ്പിയ്ക്കുകയാണ് നളന്‍. ഈ ആട്ടം വലിയ തരക്കേടില്ലാതെ കഴിച്ചുകൂട്ടാന്‍ ശ്രീ കൃഷ്ണകുമാറിന് കഴിഞ്ഞു. ഒടുവില്‍ ദൃഢ:നിശ്ചയത്തോടെ വിമുഖിയായിരിയ്ക്കുന്ന ദമയന്തിയുടെ സമീപത്തുനിന്നും തിരോഭവിയ്ക്കുന്നു നളന്‍.

തിരികെ ദേവാദികളുടെ അടുത്ത് ജാള്യത്തോടെ തന്റെ ദൌത്യപരാജയം അറിയിയ്ക്കുന്ന നളനോട് സ്വയംവരത്തിനു പൊയ്ക്കള്ളാന്‍ കല്‍പ്പിയ്ക്കുന്നു ഇന്ദ്രന്‍. സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍ നമ്മിലൊരുത്തനെ അവള്‍ വരിയ്ക്കണം. ആറാമതൊരുത്തനെ വരിയ്ക്കുകയാണെങ്കില്‍ അവള്‍ക്കും അവനും അനര്‍ത്ഥങ്ങളുണ്ടാകുമെന്നും ഇന്ദ്രന്‍ പറയുന്നു. ഇതാണ് നളന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം. ദമയന്തി നളനെയാണ് സ്നേഹിയ്ക്കുന്നത് എന്ന് നളന്‍ പറയാതെതന്നെയറിയാവുന്ന ദേവന്മാര്‍ “സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍“ എന്നതു കൊണ്ട്.. നളന്റെ രൂപത്തില്‍ ദമയന്തിയെ പരീക്ഷിപ്പാനായി പ്രത്യക്ഷീഭവിക്കും എന്നും ദമയന്തിയുടെ പ്രാര്‍ത്ഥനയാല്‍ത്തന്നെ യഥാര്‍ത്ഥ നളന്റെ കാട്ടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. (അപ്രകാരം ദേവന്മാര്‍ക്ക് “സ്ത്രീഭ്രാന്തന്മാരായി സ്വയംവരത്തിനു പോയി” എന്ന ദുഷ്പേരും നീങ്ങുന്നു. )

ശരണം ദേവേശ്വര ഭവദീയ ചരണയുഗളം മേ

സ്വയംവര രംഗമായിരുന്നു അടുത്തത്. ഇന്ദ്രാദികള്‍,നളന്‍,ദമയന്തി, സരസ്വതി എന്നീ വേഷങ്ങളാണ് ഈ രംഗത്ത്. സരസ്വതിയായി ശ്രീ മാര്‍ഗി സുകുമാരന്‍ രംഗത്തെത്തി.തോടി രാഗത്തിലുള്ള “ബാലേ സല്‍ഗുണലോലേ” എന്ന പദത്തിന്റെ സിംഹഭാഗവും ഉപേക്ഷിച്ചാണ് പാടിയത്.

പ്രാലേയരുചിമുഖി ദമയന്തി
മാലകൊണ്ടൊരുവനെ വരിച്ചീടു നീ
സമസ്തജനകൃതയശസ്തവം

തുടര്‍ന്ന് സ്വയംവരത്തിനായി വരണമാല്യവുമായി നീങ്ങിയ ദമയന്തി അഞ്ചു നളന്മാരെ കണ്ട് വിഷണ്ണയായി പ്രാര്‍ത്ഥിക്കുന്നു.. ആത്മഗതം ചെയ്യുന്നു.

“ഹരിത്പ്രഭുക്കളെയൊരിക്കലും അസത്:-
കരിച്ചതില്ലഹം കിനാവിലും”
എന്ന പദത്തിലൂടെ, ദേവന്മാരെ ഒരിക്കലും നിന്ദിച്ചിട്ടില്ലാത്ത തന്നെ ചതിയ്ക്കാനിവര്‍ക്ക് തോന്നുവാനെന്തേ കാരണം എന്ന് ദമയന്തി ശങ്കിയ്ക്കുന്നു.ചെറുപ്പത്തിലേ തന്നെ ഭര്‍ത്താവായി നളനെ മനസ്സാ വരിച്ചത് സത്യമാണെങ്കില്‍ നളന്റെ തിരിച്ചറിയാനിടവരുത്തുക എന്ന് ദേവന്മാരോട് മനസ്സലിഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു ദമയന്തി.ശ്രീ വിജയകുമാറിന്റെ ദമയന്തി ആത്മാര്‍ത്ഥമായിത്തന്നെ ഈ ഭാഗം നടിച്ചു.തുടര്‍ന്ന് ദേവാനുഗ്രഹത്താല്‍ നളനാരെന്ന് തിരിച്ചറിഞ്ഞ് ദമയന്തി നളന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നു. ദേവന്മാര്‍ അനുഗ്രഹങ്ങ‌ള്‍ കൊടുക്കുകയും ചെയ്യുന്നു നളന്.

തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ

അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന

സരസ്വതിയുടെ
“കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും
അനര്‍ഗ്ഗളം യമകവും, അനുപ്രാസമുപമാദി
ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍ സാരസ്വതം
നിനക്കും നിന്‍ ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും നിന്നെ” എന്ന അനുഗ്രഹ പദത്തോടെ കഥ അവസാനിച്ചു. മാര്‍ഗി സുകുമാരന്റെ സരസ്വതി വേഷം കൊണ്ടും നാട്യം കൊണ്ടും നന്നായിരുന്നു.
കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും, ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു ആലാപനം. പദങ്ങള്‍ ഹൃദിസ്ഥമല്ലാത്തതിന്റെ രസക്കേടുകളൊക്കെ ആലാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പതിവുള്ള ആത്മാര്‍ത്ഥത പ്രകടമായിരുന്നു. ഹരി (കളിയരങ്ങ്) സൂചിപ്പിച്ചതുപോലെ, ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങള്‍ ഹൃദിസ്ഥമാക്കി പാടിയാല്‍ അത് കളി മികച്ചതാക്കും എന്ന് സംശയമേതുമില്ല. മാര്‍ഗ്ഗി വേണുഗോപാലിന്റെ ചെണ്ടയും മാര്‍ഗി രത്നാകരന്റെ മദ്ദളവും തരത്തിനൊത്തതായിരുന്നു എന്നു പറയാം. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി വളരെ നന്നായി.

മാര്‍ഗ്ഗി വിജയകുമറിന്റെ ദമയന്തിയൊഴിച്ചാല്‍ ഏറെയൊന്നും ഓര്‍ക്കാനില്ലാത്ത ഒരു കാഴ്ചാനുഭവവുമായിട്ടായിരിയ്ക്കണം പ്രേക്ഷകര്‍ കളി കഴിഞ്ഞിറങ്ങിയത്.

ശ്രീ. ഹരിയുടെ ആസ്വാദനക്കുറിപ്പ് ഇവിടെ വായിയ്ക്കാം.

Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.

Thursday, August 28, 2008

ഭാര്യ

“അച്ചാ ഈ ഭാര്യാന്നുച്ചാ എന്തുവാ?”

വ‌ള‌രെ കഷ്ടപ്പെട്ട് കിട്ടിയ സമ‌യത്തിന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്ന ഞാന്‍ എന്റെ നാലുവയസ്സുകാരി മക‌ളുടെ ഇന്നത്തെ സംശയ‌നിവാരണ സെഷന്റെ തുടക്കം കേട്ട് വായിച്ചുകൊണ്ടിരുന്ന വാരിക താഴെ വെച്ച് മുരടനക്കി സംശയനിവൃത്തി വരുത്താനൊരുങ്ങി.

ഈയ്യിടെയായിട്ടുള്ള പല ചോദ്യ‌ങ്ങളും ലൈംഗികവിദ്യാഭാസത്തിന്റെ ലെവലിലേയ്ക്ക് എസ്കലേറ്റ് ചെയ്ത് പോവുകയും അതിലൊക്കെ ഞാന്‍ ദയനീയമായി പരാജയമടഞ്ഞ് എന്തെങ്കിലും മുട്ടോപ്പോക്ക് പറഞ്ഞോ അല്ലെങ്കില്‍ വിശദീകരിച്ച് കുളമാക്കിയോ പോവുകയാണ് പതിവ്. അവ‌ള്‍ ചോദ്യം ചോദിച്ചിട്ട് കിട്ടുന്ന മ‌റുപടിയില്‍ അവ‌ള്‍ക്ക് പ്രധാന പങ്കുണ്ടായിരിയ്ക്കുകയും വേണം എന്നതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍. ഇല്ലെങ്കില്‍ ഒരു ഗംഭീര നില‌വിളി പിന്നെ ലേറ്റസ്റ്റായി മാര്‍ക്കറ്റില്‍ കിട്ടാവുന്ന ക‌ളിപ്പാട്ടങ്ങ‌ളുടെ ഒരു ലിസ്റ്റ് എന്നിവയായിരിയ്ക്കും ഫലം.

ഇച്ചോദ്യത്തിന് അത്തരം ഒരു ഛായയില്ലേ എന്നൊരു സംശയം.
“പൂമുഖവാതില്‍ക്കല്‍ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്ക‌ളാണ് മോളെ ഭാര്യ” എന്നൊക്കെ പറഞ്ഞാല്‍ ഭാര്യ ഹാപ്പിയായേക്കാമെങ്കിലും പൂമുഖം,പൂന്തിങ്ക‌‌ള്‍ എന്നിവയുടെ നിര്‍വ്വചന‌ങ്ങ‌‌ളും പൂന്തിങ്ക‌ള്‍-ഭാര്യാ കോറിലേഷനുമൊക്കെക്കൊണ്ട് സംഭവം കോമ്പ്ലിക്കേറ്റഡ് ആക്കണ്ടാ എന്നു വിചാരിച്ചും തികച്ചും കുശാഗ്രബുദ്ധിയായ ഒരു അച്ഛ‌നായ ഞാന്‍ ഒരുദാഹരണം കൊണ്ട് മോളെ ഫ്ലാറ്റാക്കിക്കള‌യാം എന്നു വിചാരിച്ചു.

“അത്.... ഈ ഭാര്യാന്നു വെച്ചാല്‍ ... ഉദാഹരണ‌ത്തിന്.. അമ്മ അച്ഛന്റെ ഭാര്യ. മ‌ന‌സ്സിലായോ?”

“അപ്പം അമ്മൂമ്മ ആരടെ ഭാര്യയാ?”

“അമ്മൂമ്മ അപ്പൂപ്പന്റെ ഭാര്യ”

“അപ്പം ഞാനോ?”

“മോള് ആര‌ടേം ഭാര്യയല്ല”

“അയ്യോ.....” സുദീര്‍ഘമായ ഒരു കരച്ചില്‍ ആരംഭിച്ചു.

“എനിയ്ക്കും ഭാര്യയാവണേ......യ്”

@@##$$%%%##
"മോളേ.....അങ്ങനല്ല. മോളു കൊച്ചല്ലേ. കൊറെക്കൂടി വലുതാകുമ്പോ മോക്കിഷ്ടപ്പെട്ട ഒരാളിന്റെ ഭാര്യയാവാം. ഇപ്പഴല്ല. കേട്ടോ”
(ഹോ ഞാനെന്തൊരു മിടുക്കന്‍. എനിയ്ക്കെന്നെ വല്ലാതങ്ങു ബോധിച്ചു.)

“വല്‍താകുമ്പംന്നുച്ചാ ഇത്തറേം പൊക്കം വെക്കുമ്പഴോ?” (കൈ പൊക്കികൊണ്ട് “ഇത്തറേം” എന്ന് ആംഗ്യം)

“അതേ”

“അപ്പം.. ഇത്തറെം പൊക്കം വെക്കുമ്പം ആരെ ഇസ്റ്റപ്പെടും?”

“ആ...അത്.. ഒരാളെ.. മോക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ഒരാളേ. അയ്യാളെ മോള് കല്യാണം കഴിയ്ക്കുമ്പളാ മോള് ഭാര്യയാവത്തൊള്ളൂ”

“ ആ... എന്നാ ഞാനച്ചനെ കല്യാണം കയ്ച്ചോളാം”