Friday, October 31, 2008

ന‌ളചരിതം ഒന്നാം ദിവസം -ഉത്തരഭാഗം (ദൃശ്യവേദി, തിരുവന‌ന്തപുരം, 23 ഒക്ടോബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ തുടര്‍ച്ചയായ ഉത്തരഭാഗം ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് നടന്നു. ദമയന്തിയുടെ സ്വയംവരത്തിന് ദൂതന്മാരാല്‍ ക്ഷണിയ്ക്കപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികള്‍ കണ്ടുമുട്ടുകയും ഭൈമീകാമുകന്മാരായ തങ്ങളുടെ ഇംഗിതം ദമയന്തിയെ അറിയിക്കാനുള്ള ദൂത് നിര്‍വ്വഹിയ്ക്കണം എന്ന് നളനോട് പറയുന്ന രംഗം മുതലാണ് അവതരിപ്പിയ്ക്കപ്പെട്ടത്. (കഥകളിയ്ക്ക് താമസിച്ചെത്തിയതുമൂലം ഈ ആദ്യരംഗം
കാണാന്‍ സാധിച്ചില്ല.) ഹരിയുടെ ബ്ലോഗില്‍, കളിയരങ്ങില്‍ വായിയ്ക്കാം.

“ഭൈമീകാമുകനല്ലോ ഞാനും ദേവ
സ്വാമികളേ! കരുണ വേണം”
എന്നും
“നിറയുന്നു ബഹുജനം നഗരേ ഒന്നുപറവാനും കഴിവുണ്ടോ വിജനേ”
എന്നുമൊക്കെ ഒഴിവുകഴിവു പറയുന്ന നളനെ
“ചെയ്‌വേനെന്നു മുന്നേ ചൊന്നതുചെയ്തില്ലെന്നാലധികമധര്‍മ്മം”
എന്നും
“തിരസ്കരണി തവതരുന്നു ഞങ്ങ‌ള്‍ഇരിക്കമത്രേ നീ വരുവോളം” എന്നും പറഞ്ഞ് നളനെ “തിരസ്കരണി“ എന്ന അപരന്മാര്‍ക്ക് അദൃശ്യനായിരിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നു.
കലാമണ്ഡലം കൃഷ്ണകുമാര്‍ നളനായും‍,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഇന്ദ്രനായും അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍
എന്നിവരും അരങ്ങത്തെത്തി.
അത് സ്വീകരിച്ചുകൊണ്ട് കാവല്‍ക്കാര്‍ക്ക് അഗോചരനായി ദമയന്തിയുടെ അന്തപുരത്തില്‍ പ്രവേശിച്ച് കണ്ണിനഴല്‍ തീര്‍ന്നു ദമയന്തിയെ കാണുകയാണ്. കേശാദിപാദം കണ്‍കുളിര്‍ക്കെ ഇച്ഛയ്ക്കൊത്ത് നോക്കിനില്‍ക്കെ തന്റെ നിയോഗത്തില്‍ വീഴ്ച വരുത്തിയാല്‍ തെറ്റാണ് എന്ന് നിരൂപിച്ച് ദമയന്തിയ്ക്കു മുന്നില്‍ പ്രത്യക്ഷനായി ദൂത് നിര്‍വ്വഹിയ്ക്കുകയാണ്.
“ദൈത്യാരിപൂര്‍വ്വജനു ദൂത്യം സമേത്യ നിജ” എന്നു തുടങ്ങുന്ന മനോഹരമായ ദണ്ഡകത്തോടെയാണ് മേല്‍പ്പറഞ്ഞത് അവതരിപ്പിയ്ക്കുന്നത്. (ശ്ലോകത്തിന്റെ ഒരു പാദത്തില്‍ 26 ല്‍ അധികം അക്ഷരം വരുന്ന ഛന്ദസ്സാണ് ദണ്ഡകം.)
ഇവിടെ നളന്റെ മാനസ്സികാവസ്ഥ എന്നത് സന്ദിഗ്ദ്ധമായ ഒരു അവസ്ഥയിലാണ്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളോട് അന്യന്മാരുടെ ഇഷ്ടം അറിയിക്കാനായി പോകേണ്ടി വരിക എന്ന അത്യന്തം സങ്കടകരവും എന്നാല്‍ അധര്‍മ്മമായി ഒന്നും ചെയ്യാതെയിരിയ്ക്കണം എന്ന ദൃഢ:നിശ്ചയവും നളന്റെ “സ്ഥായീഭാവം” ആയിരിയ്ക്കണം. പച്ചവേഷങ്ങളില്‍ കൃതഹസ്തന്‍ എന്ന് പേരുള്ള കലാമണ്ഡലം കൃഷ്ണകുമാര്‍ അതില്‍ അമ്പേ പരാജയപ്പെട്ടു എന്ന് കുണ്ഠിതത്തോടെ പറയേണ്ടി വരുന്നു.
തന്റെ മനസ്സില്‍ കേട്ടുറച്ചുപോയ സ്വപ്രിയനായ നളന്റെ രൂപസാദൃശ്യമുള്ളവനെങ്കിലും അദൃശ്യനായി അന്തപുരത്തിനകത്തു വന്ന് പ്രത്യക്ഷീഭവിക്കയാല്‍ ഒരു ദേവനായിരിയ്ക്കും എന്ന് നിശ്ചയിച്ച് അധിക ലജ്ജ കൂടാതെ ദമയന്തി ആഗതനോട് സംസാരിക്കുന്നു. മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. അദ്ദേഹം തുടക്കത്തില്‍ തന്റെ തനതായ ഒരു ഒഴുക്കിലായിരുന്നില്ല നടിച്ചത് എന്ന് തോന്നി. ആഗതന്റെ ആഗമനോദ്ദേശ്യം തിരക്കിയ ദമയന്തിയോട് താന്‍ ദേവദൂതനാണെന്ന് പറയുന്ന നളന്റെ കുലവും,
നാമവും തിരക്കുകയാണ് ദമയന്തി പിന്നീട്. ഇന്ദ്രാദികളുടെ അഭീഷ്ടം ദമയന്തിയെ അറിയിയ്ക്കുന്നു നളന്‍
അനലനും നിന്‍ ഗുണങ്ങ‌ള്‍ കേള്‍ക്കയാല്‍
മദനാധിയിലെ വെന്തുനീറൂന്നു
സ്ഥായീഭാവം ഇല്ലെന്നെതോ പോകട്ടെ സഞ്ചാരീഭാവവും “ഓ വേണ്ട” എന്ന ഭാവത്തിലായിരുന്നു ശ്രീ കൃഷ്ണകുമാര്‍. മിക്ക പദങ്ങ‌ള്‍ക്കും അതോരോന്നും ഗായകര്‍ ഒരാവര്‍ത്തി ചൊല്ലുന്നതു വരെ കേട്ടു നിന്ന് (വട്ടം വെക്കുന്നു എന്ന ഭാവേന) പിന്നെ അതിന് മുദ്ര കാണിച്ച് “ഒപ്പിക്കുന്ന” ഒരു രീതിയാണ് ശ്രീ കൃഷ്ണകുമാറില്‍ നിന്നും ഉണ്ടായത്. ഇത്രയും സീനിയര്‍ ആയ ഒരു നടന്‍ “ഉത്തരഭാഗ“ത്തിലെ പദങ്ങ‌ള്‍ ഹൃദിസ്ഥമാക്കാത്തത് കഷ്ടം തന്നെയാണ്. പദം കാട്ടിക്കൂട്ടിയിട്ട് നിര്‍വ്വികാരമായുള്ള ആ
നില്‍പ്പ് നിരാശാജനകമായിരുന്നു എന്ന് പറയട്ടെ. :((
“ഈശ്വരന്മാരെന്തു വിചാരലേശം കൂടാതെ”
എന്നു തുടങ്ങുന്ന രണ്ടാം ചരണം മുതല്‍ ശ്രീ വിജയകുമാറിന്റെ ദമയന്തി നന്നായി പ്രവര്‍ത്തിച്ചു. രാജപുത്രിയായ് ഞാന്‍ ദേവഭാര്യയല്ല; രാജഭാര്യയാണ് ആവുന്നത് എന്ന് ദമയന്തി പറയുന്നു. ദേവഭാര്യയായാലുള്ള ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച നളനോട് തന്റെ വല്ലഭനായി ഒരാള്‍ മനസ്സിലുറച്ചു പോയെന്നും അവ്ന്റെ ഛായയുള്ള നീ ഇപ്രകാരം സംസാരിക്കുന്നതു കേട്ടിട്ട് ജീവിയ്ക്കുന്നതേ പ്രയാസം എന്നും ദമയന്തി മറുപടി പറയുന്നു. വളരെ മന:ശ്ശക്തിയുള്ള, വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണായിവാര്യര്‍ ഇവിടെയൊക്കെ വരച്ചുകാട്ടുന്നത്.
ദമയന്തി ഇങ്ങനെ എതിര്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന; എന്നാല്‍ പുറത്തു കാട്ടാന്‍ പറ്റാത്ത ഉല്‍ക്കടമായ സന്തോഷം .. ഇതൊക്കെ നളന്റെ മുഖത്ത് വരണം. ദൈവാധീനത്താല്‍.. അതൊന്നും ഇവിടെയുണ്ടായില്ല. :(
ഹന്ത! കേള്‍ ദമയന്തി നിന്നുള്ളില
ന്ധഭാവമനന്തമേ
വൃന്ദാരകന്മാരെ നിന്ദിച്ച നിന്റെ ഇഷ്ടക്കാരന്‍ ആരെന്ന് അറിയേണം എന്ന് തെല്ലൊരു കോപത്തോടെ പറയുന്നു നളന്‍
“പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാന്‍
ചതി ദേവതകള്‍ തുടര്‍ന്നീടുകിലോ ഗതിയാരവനിതലേ”
എന്ന് ദമയന്തി ദൃഢ:നിശ്ചയത്തോടെ പ്രഖ്യാപിയ്ക്കുന്നു. നളനോട് പൊയ്ക്കൊള്ളുവാനും പറയുന്നു.
തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍ ദേവബാന്ധവത്താലുണ്ടാകുന്ന ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച് ദമയന്തിയെ പ്രലോഭിപ്പിയ്ക്കുകയാണ് നളന്‍. ഈ ആട്ടം വലിയ തരക്കേടില്ലാതെ കഴിച്ചുകൂട്ടാന്‍ ശ്രീ കൃഷ്ണകുമാറിന് കഴിഞ്ഞു. ഒടുവില്‍ ദൃഢ:നിശ്ചയത്തോടെ വിമുഖിയായിരിയ്ക്കുന്ന ദമയന്തിയുടെ സമീപത്തുനിന്നും തിരോഭവിയ്ക്കുന്നു നളന്‍.

തിരികെ ദേവാദികളുടെ അടുത്ത് ജാള്യത്തോടെ തന്റെ ദൌത്യപരാജയം അറിയിയ്ക്കുന്ന നളനോട് സ്വയംവരത്തിനു പൊയ്ക്കള്ളാന്‍ കല്‍പ്പിയ്ക്കുന്നു ഇന്ദ്രന്‍. സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍ നമ്മിലൊരുത്തനെ അവള്‍ വരിയ്ക്കണം. ആറാമതൊരുത്തനെ വരിയ്ക്കുകയാണെങ്കില്‍ അവള്‍ക്കും അവനും അനര്‍ത്ഥങ്ങളുണ്ടാകുമെന്നും ഇന്ദ്രന്‍ പറയുന്നു. ഇതാണ് നളന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം. ദമയന്തി നളനെയാണ് സ്നേഹിയ്ക്കുന്നത് എന്ന് നളന്‍ പറയാതെതന്നെയറിയാവുന്ന ദേവന്മാര്‍ “സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍“ എന്നതു കൊണ്ട്.. നളന്റെ രൂപത്തില്‍ ദമയന്തിയെ പരീക്ഷിപ്പാനായി പ്രത്യക്ഷീഭവിക്കും എന്നും ദമയന്തിയുടെ പ്രാര്‍ത്ഥനയാല്‍ത്തന്നെ യഥാര്‍ത്ഥ നളന്റെ കാട്ടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. (അപ്രകാരം ദേവന്മാര്‍ക്ക് “സ്ത്രീഭ്രാന്തന്മാരായി സ്വയംവരത്തിനു പോയി” എന്ന ദുഷ്പേരും നീങ്ങുന്നു. )

ശരണം ദേവേശ്വര ഭവദീയ ചരണയുഗളം മേ

സ്വയംവര രംഗമായിരുന്നു അടുത്തത്. ഇന്ദ്രാദികള്‍,നളന്‍,ദമയന്തി, സരസ്വതി എന്നീ വേഷങ്ങളാണ് ഈ രംഗത്ത്. സരസ്വതിയായി ശ്രീ മാര്‍ഗി സുകുമാരന്‍ രംഗത്തെത്തി.തോടി രാഗത്തിലുള്ള “ബാലേ സല്‍ഗുണലോലേ” എന്ന പദത്തിന്റെ സിംഹഭാഗവും ഉപേക്ഷിച്ചാണ് പാടിയത്.

പ്രാലേയരുചിമുഖി ദമയന്തി
മാലകൊണ്ടൊരുവനെ വരിച്ചീടു നീ
സമസ്തജനകൃതയശസ്തവം

തുടര്‍ന്ന് സ്വയംവരത്തിനായി വരണമാല്യവുമായി നീങ്ങിയ ദമയന്തി അഞ്ചു നളന്മാരെ കണ്ട് വിഷണ്ണയായി പ്രാര്‍ത്ഥിക്കുന്നു.. ആത്മഗതം ചെയ്യുന്നു.

“ഹരിത്പ്രഭുക്കളെയൊരിക്കലും അസത്:-
കരിച്ചതില്ലഹം കിനാവിലും”
എന്ന പദത്തിലൂടെ, ദേവന്മാരെ ഒരിക്കലും നിന്ദിച്ചിട്ടില്ലാത്ത തന്നെ ചതിയ്ക്കാനിവര്‍ക്ക് തോന്നുവാനെന്തേ കാരണം എന്ന് ദമയന്തി ശങ്കിയ്ക്കുന്നു.ചെറുപ്പത്തിലേ തന്നെ ഭര്‍ത്താവായി നളനെ മനസ്സാ വരിച്ചത് സത്യമാണെങ്കില്‍ നളന്റെ തിരിച്ചറിയാനിടവരുത്തുക എന്ന് ദേവന്മാരോട് മനസ്സലിഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു ദമയന്തി.ശ്രീ വിജയകുമാറിന്റെ ദമയന്തി ആത്മാര്‍ത്ഥമായിത്തന്നെ ഈ ഭാഗം നടിച്ചു.തുടര്‍ന്ന് ദേവാനുഗ്രഹത്താല്‍ നളനാരെന്ന് തിരിച്ചറിഞ്ഞ് ദമയന്തി നളന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നു. ദേവന്മാര്‍ അനുഗ്രഹങ്ങ‌ള്‍ കൊടുക്കുകയും ചെയ്യുന്നു നളന്.

തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ

അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന

സരസ്വതിയുടെ
“കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും
അനര്‍ഗ്ഗളം യമകവും, അനുപ്രാസമുപമാദി
ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍ സാരസ്വതം
നിനക്കും നിന്‍ ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും നിന്നെ” എന്ന അനുഗ്രഹ പദത്തോടെ കഥ അവസാനിച്ചു. മാര്‍ഗി സുകുമാരന്റെ സരസ്വതി വേഷം കൊണ്ടും നാട്യം കൊണ്ടും നന്നായിരുന്നു.
കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും, ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു ആലാപനം. പദങ്ങള്‍ ഹൃദിസ്ഥമല്ലാത്തതിന്റെ രസക്കേടുകളൊക്കെ ആലാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പതിവുള്ള ആത്മാര്‍ത്ഥത പ്രകടമായിരുന്നു. ഹരി (കളിയരങ്ങ്) സൂചിപ്പിച്ചതുപോലെ, ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങള്‍ ഹൃദിസ്ഥമാക്കി പാടിയാല്‍ അത് കളി മികച്ചതാക്കും എന്ന് സംശയമേതുമില്ല. മാര്‍ഗ്ഗി വേണുഗോപാലിന്റെ ചെണ്ടയും മാര്‍ഗി രത്നാകരന്റെ മദ്ദളവും തരത്തിനൊത്തതായിരുന്നു എന്നു പറയാം. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി വളരെ നന്നായി.

മാര്‍ഗ്ഗി വിജയകുമറിന്റെ ദമയന്തിയൊഴിച്ചാല്‍ ഏറെയൊന്നും ഓര്‍ക്കാനില്ലാത്ത ഒരു കാഴ്ചാനുഭവവുമായിട്ടായിരിയ്ക്കണം പ്രേക്ഷകര്‍ കളി കഴിഞ്ഞിറങ്ങിയത്.

ശ്രീ. ഹരിയുടെ ആസ്വാദനക്കുറിപ്പ് ഇവിടെ വായിയ്ക്കാം.

17 comments:

വികടശിരോമണി said...

കൃഷ്ണകുമാറിന്റെ കഴിച്ചുകൂട്ടലുകൾ കുറേക്കാലമായി കാണുകയാണ്.
എന്തുപറയാൻ! ബാലസുബ്രഹ്മണ്യൻ കൂടി പോയാൽ‌പ്പിന്നെ കലാമണ്ഡലത്തിന്റെ നളനും ഉൽഭവം രാവണനും ഒക്കെ ആവേണ്ട നടനാണ്.:)
ഒന്നാം ദിവസത്തിന്റെ ഉത്തരഭാഗത്ത്,“ഹേ മഹാനുഭാവ“ ഒഴിച്ചുള്ള പദങ്ങൾക്ക് മികച്ച രംഗാനുഭവം സൃഷ്ടിക്കാനാവുന്നുണ്ടോ എന്നു സംശയം. “മിളിതം പദയുഗളേ” ഒക്കെ ഘടനാപരമായി സാധ്യതകളുള്ള പദങ്ങളാണ്,പക്ഷേ ആരും ഇതുവരെ ചെയ്തുകണ്ടിട്ടില്ല.
ഉത്തരഭാഗം നളന് കൃഷ്ണൻ നായരിൽ നിന്നും,ദമയന്തിക്ക് ശിവരാമനിൽ നിന്നും എന്തെങ്കിലും മാറ്റമുണ്ടായതായും തോന്നിയിട്ടില്ല.(ഗോപിയാശാ‍നടക്കം കൃഷ്ണൻ നായർ വഴികളെ അപ്പടി പകർത്തുകയാണല്ലോ-ദണ്ഡകത്തിന്റെ അഭിനയക്രമം ഉദാഹരണം.)
ദുര്യോധനവധത്തിലെ ചൂതു പോലെ,കുറേപ്പേരെ ഇങ്ങനെ കോപ്പും മെനക്കെടുത്തി ഇരുത്താനാണെങ്കിൽ നളചരിതം വേണമെന്നില്ലല്ലോ.
ദമയന്തിയുടെ മനോഹരമായ സത്വപ്രകാശനസന്ദർഭങ്ങളടങ്ങിയ രംഗമായതിനാൽ സാധ്യതകളൂണ്ട്;ആരുണ്ട് അന്വേഷിക്കാൻ?
പതിവുപോലെ,വായനാക്ഷമമായ എഴുത്ത്.
ആശംസകൾ...

Haree said...

:-)
മാര്‍ഗി വിജയകുമാറിന്റെ തുടക്കത്തിലെ സ്ഥായി ഇപ്പോള്‍ രണ്ടിടത്ത് കണ്ടപ്പോളും തൃപ്തി തരുന്നില്ല. ഒരുപക്ഷെ, ഈ രീതിയില്‍ തുടങ്ങുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാവുമോ? ‘ഹേ! മഹാനുഭാവ!’ അല്പം കഴിഞ്ഞതിനു ശേഷമാണ് വിജയകുമാര്‍ ഫോമിലേക്ക് വന്നത്.

ഹ ഹ ഹ... കൈ ഇരുവശത്തേക്കും വിരിച്ചിട്ട്, തല പതിയെ ഇരുവശത്തേക്കും തിരിച്ച് പല പദാരംഭത്തിലും നടന്മാര്‍ നില്‍ക്കാറുണ്ടല്ലോ... അതിന് ഒരു രസികന്‍ പറഞ്ഞത്, ‘കേട്ടില്ലാ‍ാ‍ാ‍ാ‍ാ’ എന്ന് ഗായകരെ അറിയിക്കുകയാണന്നാണ്... :-D നേരത്തേ പദമൊക്കെ നോക്കി വന്നില്ലെങ്കില്‍, ഇങ്ങിനെയിരിക്കും... ഏതായാലും ഇന്ദ്രന്റെയും, ദമയന്തിയുടേയുമൊന്നും കയറിക്കളിച്ചില്ലല്ലൊ! (രാഗമാറ്റം ഉള്ളതു നന്നായി, അല്ലെങ്കില്‍ അതും നടന്നേനേ!)

@ വികടശിരോമണി,
"ബാലസുബ്രഹ്മണ്യന്‍ കൂടി പോയാല്‍ ‌പ്പിന്നെ കലാമണ്ഡലത്തിന്റെ നളനും ഉല്‍ഭവം രാവണനും ഒക്കെ ആവേണ്ട നടനാണ്." - എനിക്ക് ഷണ്മുഖദാസിലാണ് പ്രതീക്ഷ!

ഓഫ്: ഹരീയാണേ... :-)
--

വികടശിരോമണി said...

പ്രതീക്ഷ എനിക്കും ഷണ്മുഖനിലൊക്കെത്തന്നെയാണ് ഹരീ.പക്ഷേ,ജൂനിയർ-സീനിയർ ചാതുർവർണ്യം കൊടികുത്തിവാഴുന്ന കഥകളിയിൽ കൃഷ്ണകുമാറിനു കഴിഞ്ഞല്ലേ കലാമണ്ഡലം ഷണ്മുഖന് വേഷം കൊടുക്കൂ.പുറത്തുള്ള കഥകളിയുടെ വിശാലസ്ഥലങ്ങളിൽ ഏറ്റവും സാധ്യതയുള്ള നടന്മാരിലൊരാൾ ഷണ്മുഖൻ തന്നെ.
പിന്നെ,
ഷണ്മുഖന്റെ ഉൽഭവം രാവണൻ നന്നെന്ന് എനിക്കഭിപ്രായമില്ല.ഇങ്ങനെ ശരീരം ചീർത്താൽ ഷണ്മുഖന്റെ ഭാവി എന്താകുമെന്ന ആശങ്കയുമുണ്ട്.
നിഷ്കളങ്കാ,
ഓഫിന് മാപ്പ്.

വികടശിരോമണി said...

“കൈ ഇരുവശത്തേക്കും വിരിച്ചിട്ട്, തല പതിയെ ഇരുവശത്തേക്കും തിരിച്ച് പല പദാരംഭത്തിലും നടന്മാര്‍ നില്‍ക്കാറുണ്ടല്ലോ...“
ഇതിന് കഥകളിഭാഷയിൽ ‘കയ്യിട്ടുമാറുക’ എന്നു പറയും.

Haree said...

@ വികടശിരോമണി,
ശരീരം ചീര്‍പ്പിക്കാതിരിക്കുവാന്‍ ഞങ്ങളും(ഞാനും, സുഹൃത്തുക്കളും) നേരിട്ടുതന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളതാണ്. ശ്രദ്ധിക്കുമായിരിക്കും.
‘കൈയ്യിട്ടുമാറുക’ കേട്ടിട്ടുണ്ട്... ഓര്‍മ്മപ്പെടുത്തിയതിനു നന്ദി... :-)
--

Sethunath UN said...

വി.ശി. ജീ
സത്യം! ഇത്രയൂം മുഖശ്രീയും അരങ്ങുപരിചയവുമുള്ള നടന്‍ എന്തായിങ്ങനെ എന്ന് അത്ഭുതപ്പെടുന്നു.
ഹേ മഹാനുഭാ‍വാ‍ എന്ന പദത്തിന്റെ രംഗം തന്നെയാണ് ഉത്തരഭാഗത്തിന്റെ കണ്ണായ ഭാഗം.

ഹരീ. സോറി. പേര് തെറ്റിച്ചതില്‍.. ഇനി ശരിയായി വിളിച്ചുകൊള്ളാം. ഷണ്മുഖന്റെ കാര്യം - 100% യോജിപ്പ്. പക്ഷേ എന്തായിപ്പോള്‍ പുള്ളിക്കാരനെ സ്ത്രീവേഷത്തിലേയ്ക്ക് മാത്രം ഒതുക്കുന്ന ഒര്രു പ്രവണത. സ്ത്രീവേഷം മോശം എന്നല്ല. വി.ശി പറഞ്ഞപോലെ ഈ അതിവിശാലകഠോരപരിചിതാലസന്മാരായ “മൂത്ത” വേഷക്കാരുള്ളപ്പോള്‍ ... ഉം.വേഷം കിട്ടുക എന്നൊക്കെ വെച്ചാല്‍...
ഹരീ ... ഹരീ പറഞ്ഞ കൈയ്യിട്ട് മാറലിന് .. “വട്ടം വെക്കുക“ എന്നത് കഥകളി ഭാഷ. ഇരുവശത്തേയുക്ക്കും മുഖം തിരിക്കുന്നത് “അനുസരിക്കല്‍“ എന്ന് പറയും. ചിട്ടയിലുള്ളതു തന്നെ. താളങ്ങ‌ള്‍ക്കനുസരിച്ച് വട്ടം വെക്കലിന്റെ രീതിയ്ക്ക് വ്യത്യാസമ്മുണ്ടെന്ന് മാത്രം. പക്ഷേ പദമറിയാതെ.. മുഖത്തു ഭാവവും ഇല്ലാതെ ചെവിയോര്‍ത്ത് കണ്‍ഫ്യൂഷനടിച്ചുള്ള നില്‍പ്പ് സഹിക്കവയ്യ..:(

എതിരന്‍ കതിരവന്‍ said...

“മുദിരതതീ...’ ഒക്കെ കൃഷ്ണന്‍ നായരേക്കാള്‍‍ കൂടുതല്‍ ഭാവനയോടെ കലാ. ഗോപി അവതരിപ്പിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഈ വ്യത്യാസങ്ങളൊക്കെ അറിയുന്ന ആള്‍ക്കാര്‍ കാണികളിലുണ്ടോ എന്ന സംശയം ഇതിനൊക്കെ ഒരുമ്പെടാനുള്ള ഊര്‍ജ്ജത്തെ കെടുത്തുന്നുണ്ടായിരിക്കണം.

കളി കാണുന്ന നിങ്ങളൊക്കെ കളിക്കാരോട് “ചെന്നിതു പറകെന്‍.....അഭിലാഷം...”

ശരീരം ചീര്‍ക്കാതെ സൂക്ഷിയ്ക്കാന്‍ പൃഥ്വിരാജൊന്നുമല്ലല്ലൊ കഥകളിക്കാരന്‍.

Haree said...

അയ്യോ, വട്ടം വെച്ചു മാറലും അറിയാമെന്നേ... (അങ്ങിനെ കൈയ്യിട്ടുമാറിയതുകൊണ്ടു മാത്രം വട്ടം വെച്ചുമാറല്‍ ആവുമോ? ഇതിനൊപ്പം ഒരു നൃത്തവിശേഷവും കൂടി ചേര്‍ക്കണം, അങ്ങിനെയല്ലേ? വട്ടം വെച്ചു കലാശിച്ചതിന്റെ ഒടുക്കവുമാവാം ഈ നില്‍പ്പ്; പ്രത്യേകിച്ചും പതിഞ്ഞ പദങ്ങള്‍ക്ക്.) ഞാനൊരു തമാശയായാണ് അതു പറഞ്ഞത്. അങ്ങിനെ ചെയ്യുന്നത് വഴി നടന്‍ ഗായകരോട് പറയുകയാണെന്ന്, “കേട്ടില്ലാ‍ാ‍ാ” എന്ന്; നമ്മള്‍ തലയാട്ടുന്നത് എന്തെങ്കിലും വിയോജിപ്പ് കാട്ടുവാനാണല്ലൊ! :-)
--

വികടശിരോമണി said...

നിഷ്കളങ്കാ,
കയ്യിട്ടുമാറൽ എന്നു പറഞ്ഞത് ഞാനാട്ടോ.അതുകൊണ്ട് വീണ്ടും:
“കൈ ഇരുവശത്തേക്കും വിരിച്ചിട്ട്, തല പതിയെ ഇരുവശത്തേക്കും തിരിച്ച് പല പദാരംഭത്തിലും നടന്മാര്‍ നില്‍ക്കാറുണ്ടല്ലോ... “
ഇതാണ് ഹരീ പറഞ്ഞത്.അതിനുള്ള കഥകളിഭാഷയെങ്ങനെ വട്ടം വെക്കലാകും?
കയ്യിട്ടുമാറൽ കഥകളിയിൽ മാത്രം കേട്ടിട്ടുള്ള പ്രയോഗമാണ്;അനുസരിക്കൽ പൊതുവേ ഭാരതീയ ക്ലാസിക്കൽ നൃത്തങ്ങളിലെല്ലാമുണ്ട്.പദാരംഭത്തിൽ മാത്രമല്ല കയ്യിട്ടുമാറലുള്ളത്.
വട്ടം വെക്കൽ വേ,കയ്യിട്ടുമാറൽ റേ. വട്ടം വെക്കലെങ്ങനെയാ കയ്യിട്ടുമാറലിന്റെ കഥകളിഭാഷയാകുന്നത്?എനിക്ക് മനസ്സിലായില്ല നിഷ്കളങ്കാ.

Haree said...

@ എതിരന്‍‌ജീ,
എന്ന സംശയം ഇതിനൊക്കെ ഒരുമ്പെടാനുള്ള ഊര്‍ജ്ജത്തെ കെടുത്തുന്നുണ്ടായിരിക്കണം.” - ഇതിലും കാര്യമുണ്ട്. ഒരിക്കല്‍ സെനറ്റ് ഹാളില്‍ ഒരു ഗവണ്മെന്റ് പരിപാടിക്കു ശേഷമുള്ള കര്‍ണ്ണശപഥം കാണുവാന്‍ പോയി. ഗോപി, ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ ഒക്കെയാണ്; പാലനാടിന്റെ പാട്ട്... തുടക്കത്തില്‍ അവതാരകന്‍ പറഞ്ഞതു തന്നെ മൃദംഗം - കലാനിലയം മനോജ് എന്ന്! ഹൊ, ആ കളി കണ്ടാല്‍ പറയില്ല, മറ്റ് കര്‍ണശപഥങ്ങളില്‍ ആടുന്നത് ഈ ഗോപി തന്നെയാണെന്ന്!

എങ്കില്‍ ശരിക്ക് തട്ടിക്കോളാന്‍ പറയാം. സുമോ ഗുസ്തിക്കാരന്റെ പരുവത്തില്‍ ആയാല്‍ പിന്നെ, ഉടുത്തുകെട്ടു കുറയ്ക്കാമല്ലോ! :-D (അഭിനേതാവിന്റെ ടൂളാണല്ലോ അവന്റെ ശരീരം, അതു സൂക്ഷിക്കുക തന്നെ വേണം. സിനിമയായാലും, കഥകളിയായാലും!)
--

വികടശിരോമണി said...

കതിരവാ,
“മുദിരതതീ”യുടെ കാര്യമൊക്കെ ശരിതന്നെ.കൃഷ്ണൻ നായരേക്കാൾ മികച്ച പച്ചയാണ് ഗോപിയാശാന്റെത് എന്ന അഭിപ്രായമാണെനിക്ക്.ഞാൻ സൂചിപ്പിച്ചത് നളചരിതം ഒന്നാംദിവസം ഉത്തരഭാഗത്തിന്റെ കാര്യം മാത്രമാണ്.അവിടെ എന്തു മാറ്റമാണ് ഗോപി വരുത്തിയത്?എനിക്കൊന്നും കാണാനായിട്ടില്ല.(ഭാവപ്രകാശനത്തിലെ ഗോപിയുടെ തനതായ ശൈലികളൊഴിച്ചാൽ)
പൃഥീരാജിനും ചീർത്താൽ വേഷം കിട്ടുമായിരിക്കും,അച്ഛൻ സുകുമാരൻ ചീർത്തിരുന്നിട്ട് കുഴപ്പമൊന്നുമുണ്ടായില്ലല്ലോ.പക്ഷേ,ഷണ്മുഖന്റെ ഈ പ്രായത്തിലെ ചീർക്കൽ നന്നല്ല.വൃത്തിയുള്ള ചൊല്ലിയാട്ടവും അഭ്യാസബലവും കാണിക്കേണ്ട പ്രായം കൂടിയാണിത്. അപ്പോഴേ ഇങ്ങനെയാണവസ്ഥയെങ്കിൽ ശരിയായപോക്കല്ല.ഒരു സന്താനഗോപാലം അർജ്ജുനൻ കഴിയുമ്പോഴേക്കും ഷണ്മുഖൻ ആകെ തളരുന്നതു കണ്ടിട്ടാണ് പറയുന്നത്.പുതിയ സാമൂഹ്യാന്തരീക്ഷത്തിൽ കലാകാരനുണ്ടാകേണ്ട ജീവിതസമീപനത്തിന്റെ കൂടി കുഴപ്പമാണ് ഷണ്മുഖനുള്ളത്.പറഞ്ഞും,സ്നേഹപൂർവ്വം ശാസിച്ചും നോക്കിയിട്ടുണ്ട്-അപ്പോൾ തലകുലുക്കും,ചിരിക്കും.
ഭാവിയിലെ ഏറ്റവും മികച്ചൊരു വാഗ്ദാനം-‘കോപ്പു’ള്ള കലാകാരൻ-ഏറെക്കാലം കഥകളിയിലുണ്ടാകണം എന്ന ആഗ്രഹം കൊണ്ട് പറയുന്നതാണ്.അതിനെ പൃഥീരാജിലേക്കു കൂട്ടിവായിക്കുന്ന കതിരവവീക്ഷണത്തോട് വിയോജിക്കുന്നു.

എതിരന്‍ കതിരവന്‍ said...

പൃഥിരാജിനു ഒരു താരമൂല്യം സൂക്ഷിക്കേണ്ടതുണ്ട്. ഒരു കഥകളിക്കാരനു അതില്ലല്ലൊ എന്ന എന്റെ വ്യഥയാണു അങ്ങനെ എഴുതാന്‍ കാരണം.

ഇന്നത്തെ കേരളീയ ജീവിതശൈലിയില്‍ ഒരു കഥകളിക്കാരന്റെ പിരിമുറുക്കങ്ങള്‍ എന്തൊക്കെയാണ്?
ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?
തന്റെ ശരീരം സൂക്ഷിക്കേണ്ടതാണെന്നു ഷണ്മുഖനു തോന്നുന്നില്ലെങ്കില്‍ എന്താണ് അതിന്റെ കാരണം?

വികടശിരോമണി said...

പൃഥീരാജ് തന്റെ കലാവിഷ്കാരം നിർവ്വഹിക്കുന്നത് സമകാലത്തോട് തീവ്രമായി ചേർന്നുപോകുന്ന ഒരു മാദ്ധ്യമത്തിലാണ്,ഷണ്മുഖൻ വേറിട്ട അന്തരീക്ഷത്തിലും.പൃഥീരാജിന്റെ താരമൂല്യം ഷണ്മുഖനില്ല എന്ന വ്യഥയിൽ വലിയ അർഥമില്ല.
പിന്നെ കതിരവൻ പറഞ്ഞത് പോയന്റ്!
ഇന്നത്തെ കേരളീയ ജീവിതശൈലിയില്‍ ഒരു കഥകളിക്കാരന്റെ പിരിമുറുക്കങ്ങള്‍ എന്തൊക്കെയാണ്?
ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?
സത്യം-അന്വേഷിക്കണ്ടതാണ്,വെറുതേ സംസാരിക്കുന്നതിനു പകരം നമുക്കുകൂടി എന്തുചെയ്യാനാവും എന്ന് ചിന്തിക്കേണ്ടതുമാണ്.
“തന്റെ ശരീരം സൂക്ഷിക്കേണ്ടതാണെന്നു ഷണ്മുഖനു തോന്നുന്നില്ലെങ്കില്‍ എന്താണ് അതിന്റെ കാരണം?“
അങ്ങനെ തോന്നായ്കയാണെന്ന് തോന്നുന്നില്ല.ചിലപ്പോഴൊക്കെ ആശങ്കപ്പെടുന്നതും കേട്ടിട്ടുണ്ട്.
എന്തായാലും ഉടനേ ഈ ചർച്ച ഷണ്മുഖനെ കാണിച്ചിട്ടേയുള്ളൂ വേറെ കാര്യം.തന്റെ ശരീരത്തെപ്പറ്റി പലരും കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് ആശങ്കപ്പെടുന്നത് അയാളും അറിയണമല്ലോ:-)

Sethunath UN said...

ഹരീ
:))

വി.ശി. ജീ
ഇതെഴുതുന്നയാളിന്റെ അല്പജ്ഞാനത്തില്‍ പദാരംഭത്തിലും ഇടയിലുമുള്ള കൈയ്യിട്ടുമാറലിന് വട്ടംവെയ്ക്കുക എന്നു തന്നെയാണ് പറയുകയെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്.
ഈ കയ്യിട്ട് മാറുക എന്നു വെച്ചാല്‍.. ഇത്രാമത്തെ മാത്രയ്ക്ക് കൈയ്യിട്ട്, ഇത്രാമത്തെ മാത്രക്ക് കാ‍ല്‍ വെച്ച് (അടന്ത താളമാണെങ്കില്‍ മടമ്പിടിച്ച്, കാല്‍ മാറി) ഇത്രാമത്തെ മാത്രയ്ക്ക പരത്തിച്ചവിട്ടി... എന്നൊക്കെയാണല്ലോ. ഈ പ്രോസ്സസ്സ് എല്ലാം കൂടിയാണ് വട്ടംവെപ്പ് എന്ന് ധരിച്ചുവശായിരിക്കുന്നത്.
അങ്ങനെയല്ലെങ്കില്‍ ഇതെഴുതുന്നയാളിന്റെ തെറ്റ്. അല്‍പ്പജ്ഞാനം ആപത്തെന്നാണല്ലോ. തിരുത്തിത്തരാന്‍ ആളുള്ളതുകൊണ്ട് വിഷമമില്ലല്ലോ ഇപ്പോള്‍. “വട്ടംവെയ്ക്കല്‍” ഇതല്ലാതെയും ഉണ്ടെന്നതും ശരി. ഉദാ: “കിടധികി ധീം താം വട്ടംവെപ്പ്”.

കലാകാരന്റെ കലയുടെ നന്മയാണ് അയാള്‍ക്ക് നേരിട്ടറിയാവുന്നതോ അറിയുന്നതോ ആയ കുറേയാളുകള്‍ അയാളെപ്പറ്റി ചര്‍ച്ച ചെയ്യുക എന്നത്. ഷണ്മുഖന്റെ ബള്‍ക്കിനസ്സ് നല്ലതല്ല പക്ഷേ അതു നല്‍കുന്ന താടിയ്ക്കു താഴെയുള്ള മാംസളത അയാളുടെ പച്ചവേഷങ്ങ‌ള്‍ക്ക്/പുരുഷവേഷങ്ങ‌ള്‍ക്ക് പൊതുവേ ഭംഗി നല്‍കുന്നുണ്ട്. ഷണ്മുഖന്‍ ഉയരട്ടെ എന്ന് ആശംസിക്കുന്നു.

Sethunath UN said...

വായിച്ച് അഭിപ്രായം എഴുതിയ വികടശിരോമണി, ഹരീ, എതിരന്‍ കതിരവന്‍ എല്ലാവര്‍ക്കും ഒരുപാട് നന്ദി.

വികടശിരോമണി said...

നിഷ്കളങ്കാ,
പൊടിയും ചെളിയും പറ്റിയ മുഖം നാം ഇടക്ക് തൂവാല കൊണ്ട് തുടച്ച് വീണ്ടും നവോന്മേഷീയാവുന്ന പോലെയുള്ള ഒരു പരിപാടിയാണ് പലപ്പോഴും കയ്യിട്ടുമാറൽ എന്ന് മാങ്കുളം.നല്ലൊരു ഉപമയാണത്.ദീർഘമായ ഒരു വാക്യാർത്ഥത്തെ നിഅവധി ചില്ലുമുദ്രകൾവെച്ച് യോജിപ്പിച്ച്‌യോജിപ്പിച്ച് കാണീക്കേണ്ടി വരുമ്പോൾ അർത്ഥോൽ‌പ്പാദനം സങ്കീർണ്ണമാകുന്നു.ഇതിനിടക്കുള്ള ഒരു ‘റീഫ്രഷ്’ആയി കഥകളിയിൽ പലയിടത്തും നമുക്ക് കയ്യിട്ടുമാറൽ കാണാം.‘വട്ടംവെക്കുക’ എന്നത് ഒരു നൃത്തക്രിയയാണ്,ആ വാക്കുകൾ സൂചിപ്പിക്കും പോലെത്തന്നെ വൃത്താകൃതിയിലുള്ള നൃത്തചലനങ്ങളുൾക്കൊള്ളുന്ന നൃത്തക്രിയ.എന്നാൽ കയ്യിട്ടുമാറാൻ വട്ടം വെക്കണമെന്നില്ല.ഉദാഹരണത്തിന്,രുഗ്മാംഗദന്റെ ‘മധുരതരകോമളവദനേ’ തുടങ്ങുമ്പോഴത്തെ കയ്യിട്ടുമാറൽ.
“കൈ ഇരുവശത്തേക്കും വിരിച്ചിട്ട്, തല പതിയെ ഇരുവശത്തേക്കും തിരിച്ച്...”
ഹരീ പറഞ്ഞ അത്രയും മതി കയ്യിട്ടുമാറൽ എന്ന ക്രിയാംശം പൂർത്തിയാകാൻ.വട്ടംവെക്കണമെന്നില്ല.കയ്യിട്ടുമാറാതെ വട്ടം വെക്കാമെന്നതു പോലെത്തന്നെ, വട്ടം വെക്കാതെത്തന്നെ കയ്യിട്ടുമാറുകയും ചെയ്യാമെന്നർത്ഥം.ൻ
കൂടിയാട്ടത്തിലെ ‘നോക്കിക്കാണൽ’ എന്ന രംഗക്രിയയിൽനിന്നാണെന്നുതോന്നുന്നു-കഥകളിയിലെ ‘നോക്കിക്കാണൽ’പോലെത്തന്നെ,കയ്യിട്ടുമാറലിന്റെയും പിറവി.അങ്ങനെയെങ്കിൽ,കപ്ലിങ്ങാടിന്റെ തന്നെയായിരിക്കും കയ്യിട്ടുമാറലെന്ന സംഭാവനയും.
ഇത്രയും പറഞ്ഞത് എന്റെ പരിമിതാനുഭവങ്ങൾ വെച്ചാണ്,തെക്കോട്ട് കയ്യിട്ടുമാറലിന് കൂടി വട്ടംവെക്കൽ എന്നുതന്നെ പറയാറുണ്ടോ എന്നെനിക്കറിയില്ല.എന്തായാലും ആ പ്രയോഗത്തിൽ ഔചിത്യം കാണാനില്ല.
-------
അൽ‌പ്പജ്ഞാനം ആപത്തായിരിക്കാം,പക്ഷേ ഈ ലോകത്ത് പൂർണ്ണമായി അറിഞ്ഞവൻ ആരുള്ളൂ?എല്ലാവരും അൽ‌പ്പജ്ഞാനികൾ തന്നെയല്ലേ?
നാമിങ്ങറിയുവതൽ‌പ്പം...
സ്നേഹപൂർവ്വം,
വി.ശി.

Sethunath UN said...

വി.ശി ജീ
തെക്കന്‍‌ചിട്ടയെ പ്രത്യേകമായി എടുത്തു പറഞ്ഞതല്ല. അപ്പോള്‍ എന്റെ ധാരണാപിശകു തന്നെ. വിശദീകരണത്തിന് നന്ദി. :)