Tuesday, January 1, 2008

മ‌ല‌യാളവും മാതൃഭൂമിയും - ഒരു സാധാരണ വായന

വാരാന്ത്യത്തില്‍ ആലപ്പുഴ നിന്നും തിരുവനന്തപുരന്തേയ്ക്കുള്ള ട്രെയിന്‍ യാത്രയില്‍ വിര‌സതയകറ്റാനായി വായിയ്ക്കാനെന്തെങ്കിലും വാങ്ങാനായി റെയില്‍‌വേസ്റ്റേഷനിലെ ബുക്ക്സ്റ്റാളില്‍ ചെന്നു. മാതൃഭുമിയും മ‌ല‌യാളവുമൊക്കെ വായിച്ചിട്ട് വ‌ര്‍ഷങ്ങ‌ളായി. രണ്ടും വാങ്ങി. തീവണ്ടിയിലിരുന്ന് മുഴുവന്‍ മനസ്സിരുത്തി വായിച്ചു.

മാതൃഭൂമിയിലും സമ‌കാലിക മല‌യാളത്തിലും ഒരോ പുരാണ പുനരാഖ്യാന‌ങ്ങ‌ള്‍. സമ‌കാലിക മല‌യാളത്തില്‍ പി.വി. ശ്രീവത്സന്റെ “പകിട”. മാതൃഭൂമിയില്‍ സാറാജോസഫിന്റെ “ഊര്കാവല്‍”. രണ്ടിന്റെയും മുന്‍ ല‌ക്കങ്ങ‌ളൊന്നും വായിച്ചിട്ടില്ല. “പകിട” യുധിഷ്ടിരന്റെ കണ്ണിലൂടെ മ‌ഹാഭാരതത്തിനെ വ്യാഖ്യാനിയ്ക്കുമ്പോ‌ള്‍ “ഊര്കാവല്‍” രാമായണത്തില്‍ വാനരങ്ങ‌ളായ കഥാപാത്രങ്ങളെ മനുഷ്യരാക്കി കഥാകഥനം ചെയ്യുന്നു.

“പകിട“ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. കൊല്ലങ്ങ‌ള്‍ക്ക് മുന്‍പ് പലയാവര്‍ത്തി വായിച്ച “രണ്ടാമൂഴം” എന്നെ സ്വാധീനിച്ചതുകൊണ്ടോ അതോ ശ്രീവത്സനെ സ്വാധീനിച്ചതുകൊണ്ടോ എന്തോ. തീരെ പുതുമയോ വ്യത്യസ്ഥയോ ഇല്ലാത്ത ഒരു അതിസാധാരണ‌മായ ആഖ്യാനം. അതിനിടെ മ‌ല‌യാളഭാഷയുടെ പേരുമിട്ട് പ്രസിദ്ധീകരിയ്ക്കുന്ന “സമ‌കാലിക മല‌യാളത്തിന്റെ” ഒരു കൊടിയ അശ്രദ്ധയും; നോവലിസ്റ്റിന്റേയും. “പകിട” യിലെ ഒരു ഖണ്ഡിക താഴെക്കൊടുക്കുന്നു.
“ഇതുകേട്ടു അവിടെ കൂടിയിരുന്നവരെല്ലാം ആര്‍ത്തട്ടഹസിച്ചു. തീനും കുടിയുമായി ആ പക‌ലും രാവും അവ‌ര്‍ ആഘോഷിച്ചു. ഒരു ക്യാമ്പില്‍ നിന്നും മറ്റൊരു ക്യാമ്പിലേക്ക് പടര്‍ന്നവാര്‍ത്ത. ഒടുവിലതു ഹസ്തിനപുരിയില്‍ ദ്രോണരുടെ ചെവിയിലുമെത്തി”

ക്യാമ്പ് എന്നുള്ള പ്രയോഗം ശ്രദ്ധിച്ചു കാണുമ‌ല്ലോ. പണ്ട്, ശ്രീകൃഷ്ണന്‍ എന്ന ഹിന്ദി സീരിയല്‍ മ‌ല‌യാളത്തില്‍ ഡബ്ബ് ചെയ്തപ്പോ‌ള്‍

“പേടിയ്ക്കേണ്ടാ. അക്രൂരനും “പാര്‍ട്ടിയും” അമ്പാടിയില്‍ നിന്നും തിരിച്ചിട്ടുണ്ട്” എന്ന ഒരു ഡയലോഗ് കേട്ട് ചിരിച്ചിട്ടുണ്ട്. പക്ഷേ അതിന് അത്രയേ ഗൌരവം കല്‍പ്പിച്ചുള്ളൂ. ഡബ്ബിംഗ്. പിന്നെ മെഗാസീരിയല്‍.

ഇതോ? പുതിയ ശൈലി? പുരാണപുന‌രാഖ്യാനത്തില്‍ ഇത്തരം പ്രയോഗങ്ങ‌ള്‍ കല്ലുകടിയ്ക്കും. ഇനിയിപ്പോ‌ള്‍ ഒരു “എഫക്ടിന്” വേണ്ടി

“എവിടെയും കുതിര‌ക‌ളുടെ സൌണ്ട്. കമ്പ്ലീറ്റ് സൈന്യങ്ങ‌ളുടെയും അധിപനും മറ്റ് ലീഡേഴ്സ്സും മുന്‍പില്‍. എന്തിനും പ്രിപ്പേഡായി യാത്ര ചെയ്ത സൈനിക വ്യൂഹം. അതിന്റെ ഒത്ത സെന്ററില്‍ യുധിഷ്ഠിരന്‍”
എന്നൊക്കെ എഴുതിപ്പൊളിച്ചാലും അത്ഭുതപ്പെടാനില്ല. “സമ‌കാലിക മല‌യാളം” കൈര‌ളിയെ
ആഗോള‌വല്‍ക്കരിക്കുകയായിരിയ്ക്കാം.

“ഊര്കാവല്‍” വാനരങ്ങ‌ളായി രാമായ‌ണത്തില്‍ ഉള്ള വാലി (ബാലി), സുഗ്രീവന്‍, ഹനുമാന്‍, താര തുടങ്ങിയ കഥാപാത്രങ്ങ‌ളുടെ മനുഷ്യരൂപത്തിലുള്ള അവതരണം, അവരുടെ പ്രവൃത്തിക‌ള്‍, ചിന്തക‌ള്‍, സ്വാര്‍ത്ഥങ്ങ‌ള്‍ ഒക്കെ തനതായ ശൈലിയില്‍ എഴുതിയിരിയ്ക്കുന്നു. സുഗ്രീവന്റെയും രാമന്റേയും
സ്വാര്‍ത്ഥത‌‌ക‌ള്‍, ഹനുമാന്റെ തന്ത്രജ്ഞത എന്നിവയും ന‌ന്നായി എഴുതി ഫലിപ്പിച്ചിരിയ്ക്കുന്നു. എടുത്തുപറയത്തക്ക സവിശേഷത താര എന്ന കഥാപാത്രത്തിന്റെ ദു:ഖവും അവ‌ളുടെ മന:ശ്ശക്തിയും അവതരിപ്പിയ്ക്കുന്നിടത്താണ് എന്നു തോന്നി.

കാവാലം നാരായണപ്പണിക്കരുമായി എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ മുഖാമുഖം അദ്ദേഹത്തിന്റെ ശൈലിയെയും നാടകരംഗത്തെ നിലപാടുക‌ളെയും കുറിച്ച് ധാരണ നല്‍കുന്നതും ആസ്വാദ്യകരവുമായിരുന്നു.

സമ‌കാലിക മല‌യാളത്തിലെ കവിതക‌ളും കഥയും കണ്ടപ്പോ‌ള്‍ ഇപ്പോ‌ള്‍ ബ്ലോഗിലുള്ള കഥാകൃത്തുകളെയും കവിക‌ളെയും വണങ്ങാന്‍ തോന്നി. ശരാശരിയിലും വ‌ളരെ
താഴെ നില്‍ക്കുന്ന കൃതിക‌‌ള്‍. എത്ര മുന്തിയ കൃതിക‌ളാണ് ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്പ്പെടുന്നത്. മാതൃഭൂമിയില്‍ രമേശന്‍നായരുടെ “മേല്പത്തൂര്‍” എന്ന കവിത മനോഹരവും ഗംഭീരവുമാണ്.
--ശുഭം!---
ഒരു സാധാരണ വായനക്കാരന് വായിച്ചിട്ട് തോന്നുന്നതുപോലെ എഴുതിയതാണ്. തുടരന്‍ നോവലുകളെ ഇടയ്ക്കിട്ട് വായിച്ചിട്ട് അഭിപ്രായം പറയുന്നത് ശരിയല്ലെങ്കിലും ഇതൊക്കെക്കണ്ടാല്‍ അഭിപ്രായം പറയാതെ പിന്നെ? പിന്നെ നമുക്ക് ധൈര്യമായി എഴുതാന്‍ ബ്ലോഗറും. എഴുതുക തന്നെ.

15 comments:

പാമരന്‍ said...

മലയാളവും കൃഷ്ണന്‍നായര്‍ സാറിന്‍റെ സാഹിത്യവാരഫലവും ഒരു നൊസ്റ്റാള്‍ജിയ തന്നെ..

ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍...

ഹരിശ്രീ said...

പുതുവത്സരാശംസകള്‍....

namath said...

നിരീക്ഷണം നന്നായിരിക്കുന്നു. ആര്‍ജ്ജിത പദാവലികള്‍ ഉപയോഗിക്കുന്നതിന്‍റെ ഔചിത്യം പലപ്പോഴും കൈമോശം വരുന്നത് മലയാള മാധ്യമങ്ങളുടെ സവിശേഷതയാണ്
പുതവത്സരാശംസകള്‍

aneeshans said...

a totally diff. post. good attempt.

ദേവന്‍ said...

പ്രിയദര്‍ശന്റെ ധീം തരികിട തോം എന്ന സിനിമയിലെ ബാലെയില്‍ ലങ്ക കത്തിച്ച ഹനുമാനോട് രാവണന്‍
"നാടേതു നിന്റെ പേരെന്തു നിന്റെ പ്ലാനെന്തു നിന്റെ കുട്ടിക്കുരങ്ങാ?" എന്ന് ചോദിച്ചതുപോലെ ആയി ക്യാമ്പ്.

അല്ലാ, ഈ മഹാഭാരതമെഴുത്ത് തീര്‍ന്നില്ലേ ഇതുവരെ? വീക്കേയെന്‍ പറഞ്ഞതുപോലെ കൊള്ളരുതാത്ത മക്കള്‍ മുടിച്ചാലും മുടിച്ചാലും തീരാത്തത്ര സ്വത്ത് സമ്പാദിച്ചു വച്ചേച്ച് വടിയാകുന്ന കാരണവരെപ്പോലെ എഴുതാനൊന്നുമില്ലാത്ത പിന്‍‌തലമുറയ്ക്ക് മേല്‍ച്ചാലും വായ്ച്ചാലും കിളച്ചു തള്ളാനുള്ള കഥകള്‍ എഴുതിവച്ചേച്ചു പോയ വ്യാസനെ നന്ദിയോടെ സ്മരിക്കാം. ഇല്ലെങ്കില്‍ ഇപ്പഴത്തെ എഴുത്തുകാര്‍ അരിക്കുള്ള കാശിനു എന്തു ചെയ്യുമായിരുന്നു?

ബോറടിക്കുന്നു. യയാതി (അതു വായിച്ചപ്പോല്‍ തീരെ ചെറുപ്പമായിരുന്നോണ്ടാണോ എന്തോ)ക്കു ശേഷമുള്ള എല്ലാ എച്ചില്‍ സദ്യകളും കാണുമ്പോ ഒരു താല്പ്പര്യവും തോന്നുന്നില്ല. എന്റെ കുഴപ്പമായിരിക്കും.

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...

ഇതു കൊള്ളാം. നല്ല നിരീക്ഷണം തന്നെ.
:)

G.MANU said...

“പേടിയ്ക്കേണ്ടാ. അക്രൂരനും “പാര്‍ട്ടിയും” അമ്പാടിയില്‍ നിന്നും തിരിച്ചിട്ടുണ്ട്” എന്ന ഒരു ഡയലോഗ് കേട്ട് ചിരിച്ചിട്ടുണ്ട്. പക്ഷേ അതിന് അത്രയേ ഗൌരവം കല്‍പ്പിച്ചുള്ളൂ. ഡബ്ബിംഗ്. പിന്നെ മെഗാസീരിയല്‍.


thudaroo thudarooo machaaaaaaaa

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിഷ്ക്കളങ്കന്‍ ചേട്ടാ നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നൂ..
ആ റെയില്‍ വേ സ്റ്റേഷനിലേയ്ക്ക് ഒന്നും കൂടെ പോയി മനസ്സ്
ഓര്‍മകള്‍ ഒരു മഴവില്ലുപോലെ തെളിഞ്ഞതില്‍ പ്രത്യേകം നന്ദി.

മുച്ചീട്ടുകളിക്കാരന്‍ said...

കഥയുടെ കാലഘട്ടവുമായി യോജിക്കുന്ന ഒരു ഭാഷയാണ് ആഖ്യാനത്തില്‍ വരേണ്ടതെന്നത് ഒരു സത്യമാണ്, അല്ലാത്തവ ഈ പറഞ്ഞ രീതിയിലുള്ള കല്ലുകടികള്‍ ഉണ്ടാക്കും.

ഊരുകാവല്‍ സാറയുടെ വ്യത്യസ്ഥമായ ഒരു പ്രമേയം ആണ്. ഭരണകൂടഭീകരത,അവസരവാദ രാഷ്ട്രീയം,ഇതിഹാസത്തിലെ നീതികേട് എന്നിവരെ വ്യാഖ്യാനിക്കുന്ന നല്ലൊരു നോവലായി അതു മാറും എന്ന് തന്നെ കരുതാം. എത്ര തന്നെ എഴുതിയാലും ഈ ഭൂമി മലയാളത്തില്‍ ഇതിഹാസങ്ങളും, ബൈബിളും ഒക്കെ പ്രമേയമായ നവ്യവും,ശക്തവും ആയ സൃഷ്ടികള്‍ ഉണ്ടാകും എന്ന് തന്നെയാണ് സാറയുടെ ഊരുകാവല്‍, ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്നിവ തെളിയിക്കുന്നത്.

പുതിയ എഴുത്തുകാരും, പഴയ എഴുത്തുകാരും നൂതന സങ്കേതങ്ങള്‍ തേടുന്നുണ്ട്, ആയവ തിരഞ്ഞെടുത്ത് വാ‍ായിച്ചാല്‍ യയാതിക്ക് ശേഷമുള്ള മടുപ്പ് തോന്നുകയില്ല എന്ന് തോന്നുന്നു

വേണു venu said...

നല്ല നിരീക്ഷണങ്ങള്‍‍.
പുതുവത്സരാശംസകള്‍..

ഗീത said...

സമകാലീന രചനകള്‍ വായിക്കാനേ സമയം കിട്ടാറില്ല.

ഈ ബൂലോകത്തെ രചനകള്‍ അതീവ ഹൃദ്യം തന്നെ. ചിലതൊക്കെ വെറും അനെക്ദോട്സ് ആണെങ്കിലും അതിന്റെ രചനാസൌകുമാര്യം കൊണ്ട് വളരെ രസിച്ചുവായിക്കാന്‍ കഴിയും. മിക്ക ബൂലോക എഴുത്തുകാരും നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളവരുമാണ്.

ഏ.ആര്‍. നജീം said...

ഹോ, കലാകൗമുദി, കേരള കൗമുദി, മാധ്യമം വാരികകള്‍ കൂടി അക്കൂട്ടത്തില്‍ വാങ്ങിക്കാതിരുന്നത് നന്നായി...(ഇത് ചുമ്മ)
പിന്നെ താങ്കളുടെ നിരൂപണം കലക്കീ.. കാരണം, ഇത്തരം പ്രസിദ്ധീകരണങ്ങള്‍ എഴുതി വയ്ക്കുന്നത് മാത്രമാണ് മലയാളമെന്നും അഥവാ കല്ലുകടി തോന്നിയാല്‍ പോലും നമ്മുടെ അറിവുകേട് കൊണ്ട് ആണ് അങ്ങിനെ തോന്നുന്നത് എന്നു കരുതുന്നവരാണ് പാവം സാധാരണക്കാര്‍.
രാജാവ് നഗ്നനാണെന്ന് പറയാന്‍ നിഷ്ക്കളങ്കനായ കുട്ടിക്കല്ലെ പറ്റൂ... :)
അഭിനന്ദനങ്ങള്‍..

ഉപാസന || Upasana said...

uurukaaval super alle maashE..
:)
upaasana

absolute_void(); said...

ഹഹ, നിരീക്ഷണം കലക്കി.

അനാഗതശ്മശ്രു said...

നന്നായിട്ടുണ്ട് അവലോകനം ...
മാധ്യമം പുതുവല്‍ സരപ്പതിപ്പില്‍ കല്പറ്റ നാരായണന്‍ നടത്തിയ നിരീക്ഷണം വായിക്കണം ..
പലരും പറയാന്‍ മടിച്ചവ പലതും അതിലുണ്ട്..
എല്ലാ എഡിറ്റര്‍ മാരെയും ചൂടാക്കിയിട്ടുണ്ടാവും അതു