Friday, February 15, 2013

ചെമ്പൈയും കേന്ദ്രവും


രാത്രി പത്തു മണി കഴിഞ്ഞിരുന്നു . കല്യാണപ്പന്തലിന്റെ ഒരറ്റത്തായി ഒരുക്കിയിരുന്ന ദേഹണ്ഡപ്പുരയില്‍ നിന്നും പുക പറക്കുന്നു. വലിയ ചെമ്പുകളില്‍ ചട്ടുകമിട്ടിളക്കുന്ന കര കര ശബ്ദവും ചിരവകള്‍ നിരത്തിവെച്ചു തേങ്ങ തിരുമ്മുന്നതിന്റെയും ശബ്ദം ഉയര്‍ന്നു നിന്നു .  അന്തരീക്ഷത്തില്‍ അടുപ്പില്‍ പാകമായി വരുന്ന കറികളുടെയും  കടുക് വറുത്തതിന്റെയും ഗന്ധം നിറഞ്ഞു നിന്നു.

ദേഹണ്ഡത്തിനു ഉല്സ്സാഹിക്കുക എന്നാല്‍ വിവാഹം നടക്കുന്ന വീട്ടുകാരെ സഹായിക്കുക എന്നത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് . കളി തമാശകള്‍ പറയുക . കൂട്ടത്തിലുള്ളവരെ കളിയാക്കുക , പിന്നെ അവശ്യം വേണ്ടുന്ന ജലസേചനാദികള്‍ മുറ തെറ്റാതെ ചെയ്യുക എന്നതോക്കെയും ഈ ഉത്സാഹത്തിനു പിന്നില്‍ ഉണ്ടായിരുന്നു .
പന്തലിന്റെ ഒത്ത നടുവിലായി ഒരു ഇരുമ്പ് മടക്കു കസേര വലിയ ശബ്ദത്തോടെ നിവര്ത്തിയിട്ടിട്ടു കേന്ദ്രമ്മാവന്‍  ഞങ്ങളെ കൈകാട്ടി വിളിച്ചു .
"വരിനെടാ പിള്ളാരേ "
മുന്‍പില്‍ മറ്റൊരു കസേര നിവര്‍ത്തിയിട്ടു അതില്‍ മുറുക്കാന്‍ ചെല്ലമൊക്കെ വെച്ച് ഉഷാറായി നില്‍ക്കുന്നു കേന്ദ്രം .

"കേന്ദ്രം" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഈ ചങ്ങാതി ഞങ്ങളുടെ സുഹൃത്തിന്റെ അമ്മാവനാണ് . ചുറ്റുമുള്ളവരെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ ശരിയായ പേരും എല്ലാവരും മറന്നു പോയിരുന്നു .
സുമാര്‍ എഴുപത്തഞ്ചു - എന്പതു വയസ്സ് പ്രായം . കട്ടി കൂടിയ ഖദറിന്റെ കാവി  ജുബ്ബ .മുഴുത്ത രുദ്രാക്ഷം  പിച്ചള കമ്പികളില്‍  കോര്‍ത്ത മാല.  നെഞ്ചിനോപ്പം വളര്‍ന്നു കിടക്കുന്ന സമൃദ്ധമായ വെളുത്ത താടിയും അതിലേക്കു ലയിച്ചു കിടക്കുന്ന വെളുത്ത മീശയും . ചുണ്ടിനോടടുത്ത ഭാഗങ്ങളിലൊക്കെ മേല്‍മീശയും ഇതര രോമങ്ങളും നിരന്തരമായ മുറുക്ക് കൊണ്ട് ഒരു തരം  ചെമ്പന്‍ നിറമായി നില്‍ക്കുന്നു . വിശാലമായ  നെറ്റിത്തടം . പിറകോട്ടു അലസമായി മാടിയിട്ടിരിക്കുന്ന  തോളൊപ്പമെത്തുന്ന നരച്ച മുടി . അസാമാന്യമായ ബഡായി . ഇതാണ് കേന്ദ്രം എന്ന കേന്ദ്രമ്മാവന്‍ .

ദേഹണ്ഡപ്പുരയില്‍ കാര്യമായ പണി ഒന്നും ബാക്കിയില്ല . വെറുതെ  വെടി പറഞ്ഞിരുന്ന   ഞങ്ങളെ ഇതാ  മാടി വിളിക്കുന്നു കേന്ദ്രം . എല്ലാവരും അന്യോന്യം നോക്കി . സംഭവം കത്തി വെപ്പാണ്‌ വിഷയം . ചെന്നാല്‍ ഒരു മുറുക്കും പിന്നെ മിനിമം  ഒരു  ബഡായിയും  തരമാവും . എല്ലാവരും കൂടി  ചുറ്റും കൂടി പതുക്കെ മുറുക്കും വര്‍ത്തമാനവും തുടങ്ങി .
"ഡാ അവ്വേ .. ഈ പാചകം എന്ന് പറഞ്ഞാല്‍ ഒരു കലയാണ്‌ . കണ്ട അണ്ടനും അടകോടനും ഒക്കെ കേറി നെരങ്ങാനൊള്ളതല്ല   അത് "

കേന്ദ്രം ഞങ്ങളെ ആണോ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ അങ്ങൊട്ടുമിങ്ങട്ടും നോക്കി . "ഏയ്‌ .. അങ്ങിനെയാവില്ല ". പ്രധാന  പാചകക്കാരന്‍ എങ്ങാനും കേട്ടാല്‍ സംഭവം കുളമാവാന്‍ സാധ്യതയുണ്ട് എന്ന കരിഞ്ഞ മണമടിച്ചു.
"അല്ലമ്മാവാ .. അതിനിപ്പം ഇവിടെ എന്തോന്നാ കുഴപ്പം ?"
"ഡാ അവ്വേ .. ഞാനിതൊത്തിരി കണ്ടതാ . മുരിങ്ങക്കാ കണ്ടിച്ചിട്ടിരിക്കുന്നത് കണ്ടില്ലേ ? ദേ ലിത്രെമേ ഉള്ളൂ (ചെറു വിരലിന്റെ പാതി കാട്ടി ). ഡാ .. മുര്ങ്ങക്കാക്ക് എലേടെ നീളത്തിന്റെ പത്തിലൊന്ന് വലിപ്പം വേണം എന്നാ പ്രമാണം . അറിയാവോ . അത് പറഞ്ഞപ്പം അവന്‍ ആ വിശ്വന്‍ , മെയിന്‍ പാചകം  , എന്നോട് പറയുവാ പെനാല്‍ട്ടിയടിക്കാതെ പോവാന്‍ . ഞാനിങ്ങു പോന്നു . ഹല്ലാ പിന്നെ . ആര്‍ക്കു പോയി ?"

ഞങ്ങള്‍ ചിരിച്ചു .. അടക്കം പറഞ്ഞു "അപ്പം അവിടെ പോയി പണി മേടിച്ചു എന്നര്‍ത്ഥം "

" ഈ കലയും ഇലയും തമ്മില്‍ വലിയ ബന്ധമുണ്ട് അല്ലെ അമ്മാവാ " കൂട്ടത്തില്‍ ഒരുത്തന്റെ കമന്റ്
"പിന്നെ ! ഡാ എലക്കാത്ത് വല്ലോം എടുത്തു തിന്നനല്ലെടാ കലാകാരന്‍ കലയും കൊണ്ട് നടക്കുന്നെ ?" കേന്ദ്രം തത്വം പറഞ്ഞു

"പ്ധും "  ഒരു ശബ്ദം കേട്ടു  . പന്തലിന്റെ  അപ്പുറത്തായി .
"തേങ്ങാ വീണതാണെന്നു തോന്നുന്നു " ആരോ പറഞ്ഞു

കേന്ദ്രം ഒന്ന് തിരിഞ്ഞു  വിശദമായി നോക്കി . എന്നിട്ട് ഇരു കൈപ്പടങ്ങളും സമാന്തരമായി പിടിച്ചു ഒരു ദിക്കിലേക്ക് തള്ളി  കാണിച്ചിട്ട് ഞങ്ങളോടായി പറഞ്ഞു
"അത് ഏതാണ്ട് ഈ ഭാഗത്തായിട്ടായിരിക്കണം "

ഞങ്ങള്‍ അടക്കം പറഞ്ഞു "ഇനി തേങ്ങയ്ക്ക് വേണ്ടി കുറ്റാന്വേഷണം തുടങ്ങും കേന്ദ്രം . ശ്രദ്ധ തിരിച്ചു വിട്ടോ "
"അമ്മാവാ ... അത് പോട്ടെ .. ഈ കല എന്ന് പറഞ്ഞപ്പഴാ ഓര്‍ത്തെ .. അമ്മാവന്‍ ഈ പാട്ടിലൊക്കെ ഒരു സംഭവമാണെന്ന്  കേട്ടിട്ടൊണ്ട് . അതിനെപ്പറ്റി ..."

പറഞ്ഞു നിര്‍ത്തിയില്ല അതിനു മുന്‍പേ കേന്ദ്രം കൊത്തി
"കൊള്ളാം .. ആണോന്നോ .. ഹ ഹ ഹ .. ആര് പറഞ്ഞെടാ ഇത് ? ഡാ ചെമ്പൈ .. ചെമ്പൈ എന്ന് കേട്ടിട്ടുണ്ടോ "
നിര്‍ത്തിയിട്ടു ഞങ്ങളെ ഒന്നുഴിഞ്ഞു  നോക്കി . എന്നിട്ട് തുടര്‍ന്നു 
"ചെമ്പൈ വൈദ്യനാഥ  ഭാഗവതര്‍ ... ആ ചെമ്പൈ വരെ എന്റെ കൈക്ക് പിടിച്ചു  മാപ്പ് പറഞ്ഞിട്ടൊണ്ട്‌ . അറിയാവോ "

"ഇയ്യാടെ ചെവിക്കു പിടിച്ചു "കോപ്പ് " എന്നാരിക്കും ചെമ്പൈ പറഞ്ഞിട്ടോള്ളത് "  കൂട്ടത്തിലൊരുത്തന്‍ അടക്കം പറഞ്ഞു . "ശേ മിണ്ടാതിരിയെടെ . നല്ല ഉഗ്രനൊരു സംഭവം വരുന്നൊണ്ട്.  ചീറ്റിച്ചു കളയണ്ട " ഞാന്‍ പറഞ്ഞു

കേന്ദ്രം കൈ കൂട്ടിത്തിരുമ്മി ഉഷാറായി കഥ പറഞ്ഞു തുടങ്ങി .
തൊള്ളായിരത്തി  അമ്പത്തിയൊന്‌പത് .... അമ്പലപ്പുഴെ അമ്പലത്തിലെ ഒന്‍പതാം ഉത്സവം .
ചെമ്പൈയുടെ  കച്ചേരി . പ്രായം കൊണ്ട് മുന്പിലല്ലെങ്കിലും ജ്ഞാനം കൊണ്ട് മുന്‍പിലായ ഞാന്‍.......                 ജ്ഞാനം കൊണ്ട് ...
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി
ഞങ്ങള്‍ ഏറ്റു പറഞ്ഞു "മുന്‍പിലായ ഞാന്‍ "

"ങാ ... മുന്‍പില്‍ തന്നെ ഇരിപ്പുറപ്പിച്ചു . കച്ചേരി തുടങ്ങി . വര്‍ണ്ണവും കൃതിയും ഒക്കെ കടന്നു മെയിന്‍ ഐറ്റത്തിലെ നെരവലില്‍ വെച്ച് ചെമ്പൈക്ക് ഒന്ന് പിഴച്ചു ..... ചെമ്പൈക്ക് ....?"
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി

കോറസ്സായി ഞങ്ങള്‍ പറഞ്ഞു "ചെമ്പൈക്ക് ഒന്ന് പിഴച്ചു" (കൂടെ ആക്കിയുള്ള ചിരിയും തുടങ്ങി )

"ങാ ... പക്ഷെ അത് ഈ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ . ഞാനൊന്നിരുത്തി നോക്കി ചെമ്പൈയെ . ങാ പിന്നെ ഇതെനിക്ക് പിടി കിട്ടിയെന്നു ചെമ്പൈക്കും മനസ്സിലായി ."
"ഡാ അവ്വേ .. ഒരു വിധത്തില്‍ കച്ചേരി കഴിഞ്ഞതും ഞാന്‍ സ്റ്റേജിന്റെ സൈഡില്‍ പോയി കൈയും കെട്ടി ഒരു നിപ്പു നിന്നു. ചെമ്പൈ ദാ വെയര്‍ത്തൊലിച്ച് വരുന്നു . വന്നപാടെ എന്റെ രണ്ടു കൈയും കൂടെ കൂട്ടി ഒരു പിടിത്തം . എന്നിട്ട് തൊഴുതു പിടിച്ചിട്ടു ഒറ്റ പറച്ചിലായിരുന്നു "

"പ്രഭോ .. ഒരബദ്ധം പറ്റി . ക്ഷമിക്കുമാറാകണം " എന്ന് 

"എന്നിട്ട് അമ്മാവന്‍ എന്ത് പറഞ്ഞു ?" ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു

കേന്ദ്രം ......"ഞാമ്പിന്നെ ഓക്കെ .. പോട്ടേന്നു  പറഞ്ഞു. അരിപ്രശനമല്ലേഡാ ???"

Tuesday, February 12, 2013

സന്തോഷം


ചായ്പ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന കൊതുമ്പുകള്‍ക്കിടയിലെ സുഖമുള്ള ചൂടില്‍ അവള്‍ അമര്‍ന്നിരുന്നു. 
അവള്‍ക്കു  വേദന തുടങ്ങിയിരുന്നു .
ഉദയസൂര്യന്റെ ആദ്യരശ്മികള്‍ചായ്പ്പിന്റെ അഴികള്‍ക്കിടയിലൂടെ  അവളുടെ വട്ടക്കണ്ണുകളിലേക്ക് നീണ്ടു വന്നപ്പോള്‍ അവള്‍ തല ചെരിച്ചു പിടിച്ചു .
താലോലിച്ചു കൊണ്ട് നടന്ന പുതുജീവന്റെ ഒരു ഭാരം , ഒരു തുടിപ്പ് തന്റെ  അടിവയറില്‍ നിന്നും താഴെക്കിറങ്ങുന്നത് അവള്‍ വേദനയോടെ അറിഞ്ഞു .
തിരതുള്ളി വന്ന ഒരു വേദനയുടെ അന്ത്യത്തില്‍ അത് തന്റെ കാലുകള്‍ക്കിടയിലൂടെ താഴെക്കെത്ത്തിയപ്പോള്‍ വേദനകൊണ്ട് ഇറുക്കിയടച്ച തന്റെ ചുണ്ടുകള്‍  അവളറിയാതെ തുറന്നുപോയി . 
താന്‍ സൃഷ്ടിച്ച ജീവനെക്കുറിച്ചു ലോകത്തോട്‌  വിളിച്ചുപറയാന്‍ തോന്നി അവള്‍ക്ക് .. 

സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു ...

"ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക ക്വാക്ക്‌ ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക"

ചായ്പ്പിന്റെ പിറകില്‍ നിന്നും ഒരു സ്ത്രീശബ്ദം സന്തോഷത്തോടെ ഉയര്‍ന്നു പൊങ്ങി .

"ദേ പുള്ളിക്കോഴി പനട്ടുന്നു .... അത് മൊട്ടയിട്ടുകാണും . ഡീ പെണ്ണേ അതിങ്ങേടുത്തോണ്ട് വാ . കൂട്ടാന്‍ വെക്കാന്‍ ഒന്നുമില്ലതിരിക്കുമ്പഴാ ..."

Saturday, February 9, 2013

ഗള്‍ഫ് പഠിച്ചതും കേരളം പഠിക്കാത്തതും : ഗള്‍ഫ് - കേരളം കുറിപ്പുകള്‍


മലയാളിയുടെ സാമ്പത്തികപരാധീനതകള്‍ക്ക്  എന്നും ഒരു മരുപ്പച്ചയായിരുന്നു "ഗള്‍ഫ്". വെറും കയ്യോടെ കപ്പല്‍ കടന്നും വിമാനം കയറിയും അവിടെ എത്തിപ്പെട്ട്  , അധ്വാനത്തിന്റെ വിത്തെറിഞ്ഞു , പണം കൊയ്ത് , വര്‍ണ്ണപ്പകിട്ടാര്‍ന്ന സമ്മാനവിസ്മയങ്ങളും കൈ നിറയെ പണവുമായി   തിരികെ വന്നിറങ്ങി പരാധീനതകളുടെയും ദാരിദ്ര്യത്തിന്റെയും കണക്കുകള്‍ പറയുന്ന ബന്ധുക്കള്‍ക്ക് താങ്ങും തണലുമായി തീര്‍ന്നവരുടെ സ്വപ്നതുല്യമായ കഥകള്‍ മലയാളിക്കിന്നും അന്യമല്ല .

എഴരക്കൊല്ലത്തോളം എല്ലാ അര്‍ത്ഥത്തിലും ഒരു ഗള്‍ഫ്കാരനായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഇതെഴുതുന്നയാള്‍  . "ഗള്‍ഫ് കാരന്‍ " എന്നാല്‍ അതായിരിക്കുന്ന ആള്‍ കാണുന്ന , അറിയുന്ന അര്‍ത്ഥവും അയാളെ ആശ്രയിക്കുന്ന ആള്‍ക്കാര്‍ കാണുന്ന അര്‍ത്ഥവും തമ്മില്‍ ചരിത്രപരമായി തന്നെ വ്യത്യാസമുണ്ടുതാനും . അതില്‍ നിന്നും   വിഭിന്നമായിരുന്നില്ല ഇതെഴുതുന്നയാളിന്റെ കാര്യത്തിലും .

ഒരുപാട് വര്‍ഷങ്ങള്‍ക്കും  ഇപ്പുറം ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, ജോലി സംബന്ധമായി അബുദാബിയില്‍ പോകേണ്ടതായും കുറച്ചു ദിവസം തങ്ങേണ്ടതായും വന്നു . അബുദാബിയിലെ ഒറ്റപ്പെട്ട ഒരു സ്ഥലം എന്ന് തന്നെ പറയാവുന്ന യാസ് ഐലന്‍ഡില്‍ ആയിരുന്നു താമസം . ഏതാണ്ട് അഞ്ചോളം ഹോട്ടലുകളും പിന്നെ ഫോര്‍മുലാ വണ്‍ രേയ്സുകള്‍ക്ക് പുകള്‍പെറ്റ യാസ് മരീന സര്‍ക്യുട്ടും മാത്രം ഉള്ള ഒരു സ്ഥലം . വിരസത ഒഴിവാക്കുവാന്‍, വാരാന്ത്യങ്ങള്‍ യുഎഇ യില്‍ ഉള്ള  ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക എന്നതായിരുന്നു പരിപാടി . യു എ ഇ സര്‍ക്കാര്‍ നിഷ്ഠയോടെ സംവിധാനം ചെയ്തിരിക്കുന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം  ഉപയോഗപ്പെടുത്തിക്കൊണ്ട്‌ തന്നെ നേരെ അബുദാബി ബസ് ടെര്‍മിനലിലേക്ക് യാത്ര പുറപ്പെട്ടു .

അബുദാബി നഗരം . യു എ ഇയുടെ തലസ്ഥാന നഗരം .  യു എ ഇയുടെ ഭരണ സിരാകേന്ദ്രവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസംസ്കൃത  എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന  സ്ഥലങ്ങളില്‍ ഒന്നും ആയ അബുദാബി , അതിനാല്‍ തന്നെ സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നു . യു എ ഇയുടെ സാമ്പത്തിക സ്രോതസ്സിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നതും  അബുദാബി തന്നെ . ശ്രദ്ധയോടെയും അവധാനതയോടെയും ഉള്ള ആസൂത്രണം ആണ് അബുദാബിയുടെത്  എന്ന് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു . അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക മാത്രം അല്ല വികസനം എന്നാ കാഴ്ചപ്പാട് പ്രത്യകമായി അബുദാബിക്ക് ഉണ്ട് എന്ന് തോന്നി .യു എ ഇയില്‍   താമസ സൌകര്യങ്ങള്‍ക്ക്  ഏറ്റവും ചിലവേറിയ നഗരവും അബുദാബി തന്നെ .

ഇത് ദുബായ് എമിറേറ്റിന്റെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ക്കും വികസന കാഴ്ച്ചപ്പാടിനും കടക വിരുദ്ധവുമാണ് എന്നതാണ് രസകരം . ഇരു എമിറേറ്റുകളും തമ്മില്‍ പ്രഖ്യാപിതമായ കിടമല്സ്സരം  തന്നെ ഉണ്ട് എന്നതും രഹസ്യമല്ല . 

രണ്ടു എമിറേറ്റുകള്‍ തമ്മിലുള്ള കിടമത്സരം ലോകപ്രസിദ്ധവും ആണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ലൈനുകളില്‍ ഒന്നായ ദുബായുടെ എമിറേറ്റ്സ്നോട്  മത്സരിക്കുവാനും പിന്നെ സ്വന്തമായി ഒരു എയര്‍ലൈന്‍ കമ്പനി എന്ന മോഹം സാക്ഷാത്കരിക്കുവാനും എത്തിഹാദ് എന്ന എയര്‍ലൈന്‍ കമ്പനി അബുദാബി സൃഷ്ടിച്ചു . ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബാള്‍ ടീമുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റട് സ്പോന്സരാവാന്‍ എമിരേറ്റ്സ് എയര്‍ലൈന്‍സ് ഇറങ്ങിയപ്പോള്‍  മാഞ്ചസ്റ്റര്‍ സിറ്റിയെ സ്പോന്‍സര്‍ ചെയ്തുകൊണ്ട് എത്തിഹാദ് രംഗത്തിറങ്ങി . ആ മത്സരം പിന്നീട് ആര്‍സനല്‍ എന്ന ക്ലബ്ബിനെ റെക്കോര്‍ഡ്‌ തുകക്ക് എമിറേറ്റ്സ്  സ്പോന്‍സര്‍ ചെയ്യുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു . എന്തിനധികം പറയുന്നു... ഇംഗ്ലണ്ടിലെ രണ്ടു സ്റ്റേഡിയങ്ങള്‍ വരെ പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങളുടെ നാമതിലാക്കുവാന്‍ മടിച്ചില്ല ഇരു കമ്പനികളും (എമിറേറ്റുകളും ). 

സാമ്പത്തിക പ്രതിസന്ധി മൂലം ദുബായ് നട്ടം തിരിഞ്ഞ സമയത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുവാന്‍ വേണ്ടി അബുദാബി സഹായിക്കുകയുണ്ടായി . ദുബായ്എമിറേട്ടിന്റെ അഭിമാനമായ  അംബരചുംബി കെട്ടിടം  "ബുര്‍ജ് ദുബായ്",  അങ്ങിനെ അബുദാബിയുടെ അമീറും യു എ ഇ യുടെ പ്രസിഡണ്ടും ആയ ഖലീഫ ബിന്‍ സയദ് അല നഹിയന്റെ പേരിലേക്ക് മാറ്റി എഴുതപ്പെട്ടു .. "ബുര്‍ജ് ഖലീഫ". അങ്ങിനെ ദുബായ് മണ്ണില്‍ അബുദാബിയുടെ പ്രതാപം മാനത്തെ കീറി മുറിച്ചുകൊണ്ട് തലപൊക്കി നില്‍ക്കുന്നത് അബുദാബിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു .


അബുദാബിയില്‍ ബസ് ടെര്‍മിനലില്‍ എത്തി ഒരു മണിക്കൂറിലധികം നീണ്ട ഒരു കാത്തിരിപ്പിന് ശേഷം ഷാര്‍ജക്കുള്ള ബസ്സില്‍  കയറി . ദുബായ് നഗരം വഴിയാണ് ഷാര്‍ജയിലെക്കുക് പോവുക . വിശാലമായ താരതമ്യേന നിര്ജ്ജനമായിട്ടുള്ള റോഡിലൂടെ രണ്ടു മണിക്കൂറില്‍ അധികമുള്ള യാത്ര . പുകള്‍പെറ്റ ദുബായ് നഗരം . തിരക്കേറിയ നഗരവീഥിയിലൂടെ ബസ്സ്‌ ഇഴഞ്ഞു നീങ്ങുന്നു.  കറുപ്പും , കടുത്ത നീല നിറത്തിലും കടുത്ത പച്ച നിറത്തിലും ഉള്ള ചില്ലുകള്‍ ഇട്ട കൂറ്റന്‍ കെട്ടിടങ്ങളുടെ പുറ്റുകള്‍ നിറഞ്ഞ നഗരം . മലയാളികളുടെ സാമ്പത്തിക മോഹങ്ങള്‍ക്ക് ഒരുപാട് വര്‍ണ്ണ ചാര്തുകള്‍ നല്‍കിയ നഗരം . ഇന്നും യാഥാര്‍ത്ഥ്യത്തിനു അപ്പുറത്തുള്ള എന്തോ ഒരു മിഥ്യാധാരണ ദുബായ് നഗരത്തെ കുറിച്ച് മലയാളിക്കുണ്ട്‌ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമോ?  പാളിപ്പോയ ഒരു വികസന മാതൃക ആണ് ദുബായ് . അംബര ചുംബികളായ കെട്ടിടങ്ങള്‍ പടുത്തിയര്ത്തിയും ലോകത്തിലെ വ്യവസായികളെ മാടി വിളിച്ചും നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ദുബായ് അതിന്റെ പുത്തന്‍ വികസന മാതൃക ലോകത്തിനു മുന്‍പില്‍ വെച്ചു . ലോകം അത്ഭുതം കൂറി  . ചുട്ടു പഴുത്ത മണലാരണ്യത്തിനു നടുവില്‍ ഉയര്‍ന്നു വന്ന അത്ഭുതത്തെ  ധനകാര്യ വിദഗ്ധര്‍ വാനോളം പുകഴ്ത്തി . ലോകത്തിന്റെ ഭാവി ഇതാ ഇതിലെ ആണ് എന്ന് വരെ പ്രവചിക്കപ്പെട്ടു .  പക്ഷെ 2009 ല്‍, തങ്ങള്‍ എടുത്തെറിയപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും , കടക്കെണിയില്‍ നിന്നും രക്ഷപെടുവാന്‍ ദുബായ്ക്ക് അബുദാബിയുടെ അകമഴിഞ്ഞ സഹായം തന്നെ വേണ്ടി വന്നു . ഇന്നും തുടരുന്ന ആ സാമ്പത്തിക പിന്തുണ കൊണ്ട് തല്ക്കാല ആശ്വാസം ഉണ്ടായിട്ടുണ്ട് എങ്കിലും വന്‍ കടബാധ്യതയുടെ തിരിച്ചടവുകള്‍ ദുബായ്ക്ക് ഇന്നും പേടിസ്വപ്നം തന്നെ .

താമസക്കാരില്ലാത്ത ഒഴിഞ്ഞ കെട്ടിട ഭീമന്മാര്‍ ദുബായുടെ ഇന്നത്തെ അവസ്ഥയാണെന്ന്  സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .  മണ്ണില്‍ നിന്നും ഉണ്ടാകാത്ത ഒന്നും തന്നെ ശാശ്വതമായ വരുമാനം തരുന്ന ഒന്നല്ല എന്ന സാമാന്യ തത്വം വികസനത്തിനും ബാധകമാണ് എന്ന് ദുബായ് വികസന മാതൃക നമ്മെ പഠിപ്പിക്കുന്നു . പ്രേതങ്ങള്‍ പോലെ ഇരുണ്ടു നീണ്ടു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "നിങ്ങളെ കാണുവാനും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ,ഇവിടത്തെ ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പൊങ്ങച്ചങ്ങളെ ഭ്രമിക്കുവാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാര്‍ എന്റെ പച്ചപ്പ്‌ നിറഞ്ഞ നാട്ടിലുണ്ട് ". മനുഷ്യന്‍ ഒരു അത്ഭുത ജീവി തന്നെ എന്ന് മാത്രമേ ദുബായ് കണ്ടപ്പോള്‍ തോന്നിയുള്ളൂ . ഈ മരുഭൂമിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടി ഒരു നഗരം കെട്ടിപ്പടുക്കുവാന്‍ ചിലവഴിച്ച മനുധ്യാധ്വാനം , ബുദ്ധി അവയൊക്കെ അത്ഭുതപ്പെടുത്തുമ്പോള്‍ തന്നെ അവ പാളിപ്പോയ ഒരു വികസന മാതൃകക്ക് വേണ്ടി ആയിരുന്നുവോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും തോന്നാം .

കേരളം ഇന്ന് പിന്‍പറ്റുന്ന ഒരു വികസന മാതൃകയും  വിഭിന്നമല്ല എന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത . ഏറ്റവും വലിയ കെട്ടിടം കേട്ടിപ്പോക്കുന്നതാണ് വികസനം എന്ന വികലമായ കാഴ്ച്ചപ്പാടാണ് ഇന്ന് കേരളത്തിലെ ഏതൊരു സ്ഥലത്ത് നോക്കിയാലും കാണാന്‍ കഴിയുക . പ്രകൃതിദത്തമായ കുന്നുകളും ചെറു മലകളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരം ജില്ല, വിവേചനരഹിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ  രൂപാന്തരം പ്രാപിച്ചു വൈകല്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ഭൂപ്രദേശമായിത്തീരാന്‍  ഇനി രണ്ടോ മൂന്നോ ദശാബ്ദമേ വേണ്ടി വരൂ . സിംഗപൂരിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതും എന്നാല്‍ അതിനെക്കാളേറെ അനുകൂല സാഹചര്യമുള്ളതുമായ നഗരമാണ് തിരുവനന്തപുരം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാന്‍ കഴിയും. എന്നാല്‍ പ്രകൃതിദത്തമായ കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തിയും സമതലങ്ങളെ മണ്ണിട്ട്‌ നികത്തിയും ആവശ്യാനുസരണം പൊക്കിയും ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  തിരുവനന്തപുരത്തിന്റെ പരിസ്ഥിതിയെത്തന്നെ ദുര്‍ബ്ബലമാക്കുന്നു . അതിന്റെ ഹരിതഭംഗി കെടുത്തുന്നു . സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തുന്നു .

കൊട്ടിഗ്ഘോഷിക്കപ്പെട്ടു അമ്പേ പരാജയപ്പെട്ട ഒരു വികസന മാതൃക ദുബായ് നമുക്ക് കാണിച്ചു തന്നു എന്നിരിക്കെ , ദുബായ്ക്ക് നഷ്ടപ്പെടാന്‍ ഇല്ലാത്ത ഒന്ന് കൂടി നമുക്കുണ്ട് . നമ്മുടെ ഹരിതഭംഗി.

ദുബായിലെ മാനം  കീറി മുറിക്കുന്ന കെട്ടിട സമുച്ചയ വിസ്മയങ്ങളെക്കാള്‍ മനസ്സിന് സന്തോഷം നല്‍കുക അബുദാബിയിലെ 'കണ്ടല്‍കാടുകള്‍"""" "' ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല .  യു എ ഇ യുടെ സ്വാഭാവികമായ പ്രകൃതിസംരക്ഷണ വ്യവസ്ഥയുടെ ഭാഗമായിരുന്നു ആയിരക്കണക്കിന് ഹെക്ടര്‍ വരുന്ന കണ്ടല്‍ക്കാടുകള്‍ . വര്‍ദ്ധിച്ചു വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന ഇവയുടെ നാശത്തെ ചെറുക്കുവാന്‍ അബുദാബി സര്‍ക്കാരിന്റെ ഭാഗമായ അബുദാബി പ്രകൃതി സംരക്ഷണ ഏജന്‍സി (EAD) നടത്തുന്ന ഇടപെടലുകളും പ്രോജക്ടുകളും നിയന്ത്രനങ്ങളും കുളിരണിയിക്കുന്ന കാഴ്ചകളായി ദുബായ് - അബുധാബി ഹൈവെയില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ വശങ്ങളില്‍ തന്നെ നമുക്ക് കാണാം . "അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപെടും" എന്ന ബോര്‍ഡുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന  മതില്‍ കെട്ടി തിരിച്ച വളപ്പുകളില്‍  ആരുടേയും ആക്രമണം ഭയക്കാതെ   കൊടും ചൂടിലും  ചിരിച്ചു തുള്ളി തലയാട്ടി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ .

കേരളത്തിലെ , നമ്മുടെ പാതയോരങ്ങളില്‍ നില്‍ക്കുന്ന നൂറു കണക്കിനു വര്ഷം പഴക്കമുള്ള വൃക്ഷ മുത്തശ്ശന്മാര്‍ , കടക്കല്‍ എപ്പോള്‍ കോടാലി വീഴും എന്ന് ഭയന്ന് നില്‍ക്കുമ്പോള്‍ , പ്രതികൂല കാലാവസ്ഥയുള്ള ഒരു രാജ്യം അതിന്റെ പരിമിതങ്ങളായ സസ്യ സമ്പത്തിനെ സംരക്ഷിക്കുന്നത് കണ്ടെങ്കിലും നമ്മുടെ ഭരണാധികാരികള്‍ സമാനമായ മാതൃകകള്‍ പിന്തുടര്‍ന്നെങ്കില്‍ എന്നാശിച്ചു പോയി .

Friday, June 1, 2012

ഒരു കൊച്ചു മധ്യവേനല്‍ സ്വപ്നം

അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന്റെ ഉത്തരമെഴുതുക  എന്നതിന്റെ ഹരം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറുന്നില്ല .

സിരകളില്‍ ഒരു പൊട്ടിത്തെറി , നെഞ്ചിന്റെ അകത്തുനിന്നു തന്നെയാവണം കവിളുകളില്‍ കൂടി പൊട്ടിപ്പുറത്തു ചാടാന്‍ പോകുന്ന ഒരു ചിരിയുടെ തള്ളിച്ച .... അതെ ദാ ഈ ഉത്തരം കൂടി എഴുതിക്കഴിഞ്ഞാല്‍ മധ്യവേനലവധി തുടങ്ങുകയായി ..

ഹോ.. പേന നീങ്ങുന്നില്ലല്ലോ!

തടിച്ച മഷിപ്പേനയുടെ തിളങ്ങുന്ന പിച്ചള നിബ്ബിലൂടെ അസുഖകരമായ ഗന്ധമുള്ള ചെല്പാര്‍ക്കിന്റെ മഷി, അക്ഷരങ്ങളായി പിടഞ്ഞു പുറത്ത് വരുന്നത് അത്ര പതുക്കെ ...

ഒടുവില്‍ അത് സംഭവിക്കുന്നു . അവസാന ചോദ്യത്തിന്റെ ഉത്തരം കഴിയുന്നു . അവസാന ഉത്തരത്തിന്റെ അടിയിലായി പേപ്പറിന്റെ മധ്യത്തില്‍ ഒരു വരയും ഇരു വശത്തും രണ്ടു നക്ഷത്രങ്ങളും വരച്ചു , മൊട്ടു സൂചി കുത്തിയ ഉത്തരക്കടലാസ്സുകള്‍  സാറിനെ എല്പ്പിക്കുംപോഴേക്കും നെഞ്ചിലെ ചിരി കഴുത്തോളം എത്തിയിട്ടുണ്ടാവും .

പിന്നെ ക്ലാസ്സിനു പുറത്തേക്ക് വന്നു അടുക്കി വെച്ച പുസ്തകങ്ങളും എടുത്തു തിണ്ണയില്‍ നിന്നും താഴെക്കൊരു ചാട്ടമാണ് നെഞ്ചിലെ തള്ളിച്ച മുല്ലപ്പൂക്കളായി മുഖത്ത് വിരിഞ്ഞിട്ടുണ്ടാവും അപ്പോള്‍ .

കൂട്ടുകാരുമോരുമിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയുടെ ഹരം . വീട്ടിലെത്തിയാല്‍ പഠനമേശയെ ഒരു പുച്ഛത്തോടെ നോക്കി അകലെ നിന്ന് തന്നെ പുസ്തകങ്ങള്‍ അതിലേക്കു വലിച്ചെറിയുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും ഒരു  കുണ്ഡിതഭാവം ഉണ്ടെന്നു ഞാനങ്ങു വിചാരിക്കും. അഹങ്കരിക്കും. എന്നെ കാണുമ്പോഴൊക്കെ

"ഡാ എറുക്കാ.. പോയിരുന്നു പഠിക്കെഡാ" എന്നു പറയാന്‍ പറ്റില്ലല്ലൊ!

മധ്യവേനലിന്റെ വെയിലില്‍ നീന്തിക്കുളിച്ചു ,   മണലില്‍ പൊടിപറത്തി കളിച്ചു കൂട്ടിയ കളികള്‍.

വീട്ടിലെ മാവുകളില്‍ തിരിഞ്ഞു നോക്കാതെ വഴി നീളെ ആരാന്റെ പറമ്പുകളില്‍ നില്‍ക്കുന്ന മാവുകളില്‍ ഉന്നം പരീക്ഷിക്കുകയും , അതിന്റെ ഉടയവര്‍ ദേഷ്യത്തോടെ തുരത്തുംപോള്‍ , നിലത്തു വീണു ചതഞ്ഞ മാങ്ങകളും കയ്യിലിരുന്നു ചിരിക്കുമായിരുന്നുവല്ലോ

അടിച്ചേച്ചോട്ടം കളിച്ചു വീണു മുട്ട് പൊട്ടിയാലും കണ്ണീര്‍ മുളക്കാത്ത കണ്ണുകള്‍.

കടന്നു പോവുന്ന ദിനങ്ങള്‍ അവധിയില്‍ നിന്ന് കുറയ്ക്കുവാന്‍ എപ്പോഴും മടിയാണ് . ഒരു യാഥാ‌‌ര്‍‌ഥ്യത്തെ ഒഴിവാക്കുന്നതിന്റെ സുഖം .

വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ പറമ്പിലെ കുളത്തിലേക്ക് ചാടുമ്പോള്‍ കുളത്തിലെ നീരിനും ചിരിയായിരുന്നു .

അത്താഴം കഴിഞ്ഞു കിടന്നാല്‍ നാളത്തെ കളികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ പച്ചപ്പാര്‍ന്നു നിരക്കും. ആ തണുപ്പിലാവും ഉറക്കം .

അറുപതു ദിനങ്ങള്‍ ഇങ്ങിനി വരാതവണ്ണം കുതിച്ചുപോയതുപോലെ തോന്നും അവധിക്കൊടുവില്‍.

പുതിയ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങളുടെ വരവ്. അവയുടെ വര്‍ണ്ണാഭമായ പുതുമയുള്ള പുറംചട്ടകള്‍, ഒരു കയ്പുള്ള യാഥാര്‍ഥ്യത്തിന്റെ നിറം പിടിപ്പിച്ച ഭീഷണികളായിത്തോന്നും. ഞാനിത്ര അക്ഷരവൈരിയൊ എന്നു വീട്ടുകാര്‍ അത്ഭുതം കൂറിയാല്‍ അത്ഭുതപ്പെടുവാനുണ്ടോ.

പഠിക്കാന്‍ പോകാന്‍ മടിയുള്ള കുറുമ്പിനെ ശാസിക്കും പോലെ, മുഖം കറുപ്പിച്ചു നില്‍ക്കുന്ന ഇടവപ്പാതി. പെരുമഴയില്‍ അകത്തു ചാറ്റല്‍ മഴ പെയ്യുന്ന തുണിക്കുട നിവര്‍ത്തി, കറുത്ത റബ്ബറിട്ടു മുറുക്കിയ പുസ്തകക്കെട്ടുകളും തോള‍ത്തേറ്റി, കയ്യില്‍ തൂക്കുപാത്രത്തില്‍ ചോറുമേന്തിയുള്ള സ്കൂളില്‍ പോക്ക് തുടങ്ങുകയായി .

ഇടവപ്പാതിയില്‍ കലങ്ങി കുത്തിയൊലിച്ചു പോയ വെള്ളം പോലെ കാലം കടന്നുപോയല്ലൊ.

ഇന്നിതാ എന്റെ മുന്നില്‍ ഒരു എട്ടു വയസ്സുകാരിയുടെ മുഖത്തും കാലവര്‍ഷത്തിന്റെ കനം.
കഴിഞ്ഞു പൊയ അവധിക്കാലത്തെക്കുറിച്ചോര്‍ത്തും ജൂണ്‍ നാലിന്റെ സ്കൂളില്‍ പോക്ക് ഓര്‍ത്തും കുട്ടിക്കുറുമ്പുകള്‍.

കാലത്തിന്റെ താളുകള്‍ പിറകോട്ടു മറിച്ചു നോക്കാതെ തന്നെ അവളില്‍ ഞാന്‍ കാണുന്നത് എന്നെത്തന്നെ.

ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കുകളില്ലാതെ അവധിക്കാലം നുകര്‍ന്നു മതിയാകാത്ത കുഞ്ഞു മനസ്സിനെ

സാധ്യായ ദിവസങ്ങളില്‍ അവളടുത്തില്ലാത്തതിന്റെ വിഹ്വലതകള്‍ ഓര്‍ത്ത്, അവധിക്കാലത്ത്‍ അവളോടൊട്ടി നിന്ന അവളുടെ അമ്മയുടെ ദീര്‍ഘനിശ്വാസങ്ങള്‍

അവധിക്കാലത്തെ എത്രയും സ്നേഹിച്ചിരുന്നുവോ അത്രയും തന്നെ ഞാന്‍ അവയെ വെറുക്കുന്നു.

അവക്ക് അനിവാര്യമായ ഒരു അന്ത്യം ഉള്ളതുകൊണ്ട്.

അതുകൊണ്ട് മാത്രം.

Monday, July 25, 2011

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം




ശന്തനു ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ 24/7/2011 ന് തിരുവനന്തപുരം തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ പൂതനാമോക്ഷം കഥകളി നടന്നു. ശ്രി മാര്‍ഗി വിജയകുമാര്‍ ആണ് പൂതനയെ അവതരിപ്പിച്ചത് .

അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ അനുഭവിപ്പിക്കുന്ന അഭിനയമാണ് ശ്രീ വിജയകുമാര്‍ കാഴ്ച വെച്ചത്. മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാള്‍ എന്ന് ശ്ലോകത്തില്‍ പറയുമ്പോലെ മാര്‍ഗി വിജയകുമാറിന്റെ പൂതന വന്നപ്പോള്‍ അവിടെയിരുന്ന ആബാലവൃദ്ധം ജനങ്ങളുടേയും മുഖത്തും ആ മന്ദഹാസചന്ദ്രിക തൂവിയൊഴുകിപ്പരന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. കൃഷ്ണങ്കുട്ടിപ്പൊതുവാളാശാന്റെ "മേളപ്പദം" എന്ന പുസ്തകത്തില്‍ ശ്രീ കൃഷ്ണന്‍‌നായരാശാന്റെ പൂതനയെപ്പറ്റി "പൂതനകൃഷ്ണന്‍" എന്ന ഒരു ലേഖനമുണ്ട്. അതില്‍ പൂതന രംഗത്ത് "ഉ‌ര്‍‌ര്‍ര്‍‌ര്‍ര്‍‌ര്‍" എന്ന് പുരികമിളക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ കാഴചക്കാരെല്ലാം അങ്ങിനെ പുരികമിളക്കിയെന്ന് പറയുന്നുണ്ട്. ഇവിടെയും അതായിരുന്നു പൂതനയുടെ അന്ത്യരംഗം വരെ അവസ്ഥ. പുഞ്ചിരി തുകിക്കൊണ്ട് കഥകളി കാണുന്ന കുറേയേറെ കാണികളെയായിരിക്കും ശ്രീ വിജയകുമാറിന്റെ പൂതന മുന്‍പില്‍ കണ്‍ടിട്ടുണണ്ടാവുക. കാണികളെ അമ്പാടിയിലെ കാഴ്ചകളിലേക്ക് കൈ പിടിച്ചു നടത്തിച്ചും, അനുംഭവിപ്പിച്ചും അദ്ദേഹം തന്റെ പ്രതിഭാവിലാസം ഒരിക്കല്‍ക്കൂടി തെളിയിച്ചു. "അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍" എന്നു തുടങ്ങുന്ന ആദ്യ പദത്തിലെ "നര്‍ത്തകരുടെ കളി ചാതുരിയും" എന്ന ഭാഗം വീണാമൃദംഗവാദ്യങ്ങളുടെ അകമ്പടിയൊടെ നര്‍ത്തകര്‍ നൃത്തമാടുന്നതും പന്തടിച്ചുകളിക്കുന്നതും സ്ത്രീകളുടെ സുക്ഷ്മഭാവങ്ങള്‍ തന്മയത്ത്വത്തോട കൈകാര്യം ചെയ്തു മാര്‍ഗി വിജയകുമാര്‍. ദധിവിന്ദു പരിമളവും ഇളകുന്നു എന്നയിടമായിരുന്നു അദ്ദേഹം ഏറ്റവും ആസ്വാദ്യകരമായി അവതരിപ്പിച്ചത്. സ്ത്രീസഹജമായ ഭാവഹാവാദികളോടെയും നിലകളോടെയും തൈരു കടയുന്ന ഗോപസ്ത്രികളുടെ സൂക്ഷ്മഭാവങ്ങളാണ് ഈ ഭാഗത്ത് അവതരിപ്പിച്ചത്. തൈരു കടഞ്ഞ് കുറേക്കഴിയുമ്പോള്‍ തോളു കഴച്ചിട്ട് കടച്ചില്‍ നിര്‍ത്തുന്ന ഒരു സ്ത്രീ, തന്റെ നെറ്റിയിലെ വിയര്‍പ്പ് വലംകൈ കൊണ്ട് വടിച്ച് മാറ്റി കുടഞ്ഞു കളയുകയും പിന്നെ സമീപത്തിരിക്കുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈമുക്കിത്തിരുമ്മി കഴുകിയിട്ട് വെള്ളം കുടഞ്ഞുകളഞ്ഞ് കടയല്‍ തുടരുന്ന ഭാഗവും, തരു കടയുന്നതിനിടെ കണ്ണിലേക്ക് മോര് തെറിച്ചുവീണ് നീറ്റല് ‍അനുഭവിക്കുന്നതായുമൊക്കെയുള്ള ഭാഗങ്ങള്‍
ശ്രീ വിജയകുമാറിന്റെ സൂക്ഷ്മഭാവാതരണത്തിന്റെ നിദര്‍ശനങ്ങളായിരുന്നു.

നന്ദനിലയത്തിലെ വാതില്‍ തള്ളിത്തുറന്നു പ്രവേശിക്കുമ്പോള്‍ പൊടുന്നനവേ അവിടെക്കിടക്കുന്ന തേജോമയനായ ഉണ്ണിക്കണ്ണനെ കാണുന്നതായി അഭിനയിച്ചുകൊണ്ടാണ് "സുകുമാരാ നന്ദകുമാരാ" എന്ന പദം ശ്രീ വിജയകുമാര്‍ അഭിനയിച്ചു തുടങ്ങിയത്. "ഉണ്ണിക്കണ്ണനെ" അഭിനയം കൊണ്ട് മാത്രം അനുഭവിപ്പിക്കുക (കുട്ടിയുടെ പാവ ഇദ്ദേഹം ഉപയോഗിക്കാറില്ല) എന്നത് അത്യന്തം ശ്രമകരമാണ്. പ്രത്യേകിച്ച് കുട്ടിയെ എടുത്തുകൊണ്ട് ചെയ്യുന്ന കൃത്യങ്ങള്‍ അഭിനയിക്കുമ്പോള്‍. അമ്പാടി മണിക്കുഞ്ഞ് കിടക്കുന്നിടത്തേക്ക് നോക്കിക്കൊണ്ട് അവനോട് സംസാരിക്കുകയും, താലോലിക്കുകയും അവന്റെ മുഖത്തുള്ള ഭാവങ്ങളെ അത്ഭുതകരമായ രീതിയില്‍ തന്റെ മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് അമ്പാടിക്കണ്ണന്റെ രൂപവും ഭാവവും സാന്നിധ്യവും കാണികളുടെ മനസ്സില്‍ വരച്ചു ചേര്‍ത്തതിലൂടെ അഭിനയത്തിന്റെ ഉത്തമധര്‍മ്മം മാര്‍ഗി വിജയകുമാര്‍ എന്ന നടന്‍ തന്റെ പൂതനയിലുടെ ഏറ്റവും ഗംഭീരമായി ചെയ്തു. "കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തേ മൂലം" എന്ന ഭാഗത്ത് കൃഷ്ണന്റെ കണ്ണില്‍ തുളുമ്പി നില്‍ക്കുന്ന കണ്ണീര്‍ത്തുള്ളി തുടക്കുവാന്‍ തന്റെ സാരിത്തുമ്പെടുക്കുന്ന പൂതന പിന്നീടൊന്നാലോചിച്ച് അതില്‍ പൊടിയുണ്ടാവും എന്ന് മുഖം കൊണ്ട്ഭിനയിച്ച് കൈവിരല്‍ കൊണ്ട് തുടക്കാന്‍ തീരുമാനിക്കുന്നു. കൈവിരല്‍ത്തുമ്പത്ത് തൊട്ടെടുക്കുന്ന കണ്ണന്റെ കണ്ണുനീര്‍ത്തുള്ളിയില്‍ പൂതന തന്റെ രൂപം അതില്‍ പ്രതിഫലിച്ചു കാണുകയും ആഹ്ലാദചിത്തയാവുകയും അത് തന്റെ മേലെക്ക് തളിച്ച് ഭാഗ്യവതിയാണ് താന്‍ എന്നു ചിന്തിക്കുകയും ചെയ്യുന്നു. അമ്പാടിയേയും കണ്ണനേയും കണ്ട് ആഗമനോദ്ദേശ്യം മറന്നുപോയ പൂതനക്ക് തനിക്ക് വരാന്‍ പോകുന്ന മോക്ഷത്തെക്കുറിച്ചുള്ള ഉപബോധചിന്തകളായിരിക്കാം ഈ കൃത്യങ്ങല്‍ക്കു പിന്നില്‍. വിജയകുമാര്‍ എന്ന നടന്റെ മൗലികതയുള്ള നാട്യം സ്വാഭവികതയുടെ അടിത്തറയൊടെ അരങ്ങത്ത് ആടിത്തെളിഞ്ഞപ്പോള്‍ കണ്ണന്റെ സങ്കടം കാണികള്‍ക്കും തോന്നിച്ചു എന്നതും വാസ്തവം.
കണ്ണനെ കണ്ടപ്പോള്‍ തന്നെ മാതൃത്വം ഉണര്‍ന്ന പൂതനക്ക് അവന് തന്റെ മുലപ്പാല്‍ നല്‍കുവാന്‍ നേരം ദുശ്ചിന്തകളൊന്നും തന്നെ ഉണ്ടാവുന്നില്ല. ദുരുദ്ദേശവും. ഒരമ്മയുടെ സ്നേഹവായ്പോടെ കണ്ണെനെ എടുത്ത് താലോലിച്ച് അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന പൂതന‌യുടെ ഭാവഹാവാദികള്‍ കണ്ട് കാണികളായ സ്ത്രീകള്‍ക്കും അസൂയ തോന്നിയിട്ടുണ്ടാവണം. പാല്‍ കുടിക്കുന്നതിനിടെ കണ്ണന്റെ കുറുനിരകള്‍ മാടിയൊതുക്കുകയും, ചെറുകാല്‍‌കള്‍ തലോടുകയും ഇടക്കിടെ ഉമ്മ വെക്കുകയും മുല നോവിച്ചതിന് പരിഭവിക്കയും ചെയ്യുന്ന പൂതനയെ അവതരിപ്പിച്ചത് ഒരു പുരുഷനാണെന്നത് എല്ലാവരും മറന്നു പോയി.
പിന്നെ തന്റെ ആഗമനോദ്ദേശ്യത്തെപ്പറ്റി ബോധം വന്ന പൂതന്‍ ആദ്യം കണ്ണനെ കൊല്ലുകയില്ലെന്ന് തിരുമാനിച്ചെങ്കിലും പിന്നീട് തീരുമാനിച്ചുറച്ച ദുഷ്ട കര്‍മ്മം ചെയ്യാന്‍ തന്നെ ഉറപ്പിക്കുന്നു. കൊണ്ടു വന്ന വിഷം മുലകളില്‍ പുരട്ടി കൃഷ്നനു കൊടുത്ത പൂതനക്ക് പിന്നീടുണ്ടാവുന്ന ദുരിതങ്ങള്‍ നി‌ര്‍‌വ്വചനാതീതമായാണ് ശ്രീ വിജയകുമാര്‍ അവതരിപ്പിച്ചത്. അസുരത്വം നിറഞ്ഞ ആഭാസഭാവഹാവാദികളിലൂടെ പൂതനയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുകയും പ്രാണവേദനയുടെ പിടച്ചിലും അതിഗംഭിരമായി അവതരിപ്പിച്ച് ഒടുവില്‍ വെട്ടിയിട്ട കരിമ്പന വീഴുമ്പോലെ പൂതനം നിലം പതിച്ചപ്പോള്‍ കാണ്‍കളൊന്നടങ്കം എഴുന്നേറ്റു നിന്ന് നീണ്ടുനിന്ന കരഘോഷം മുഴക്കിയത് മാര്‍ഗി വിജയകുമാര്‍ എന്ന നടന്റെ അഭിനയചാരുതക്ക് നലകിയ തല്‍സ്സമയ അംഗീകാരമായിരുന്നു. അതിശയം നിറഞ്ഞു നിന്നു ഓരോ ആസ്വാദക്ന്റേയും മുഖത്ത്. ശ്രീ മാര്‍ഗി വിജയകുമാറിന് ഒരു പ്രണാമം.

പാട്ടില്‍ ശ്രീ കലാമണ്ഡലം ജയപ്രകാശും‌ ,സദനം ജ്യോതിഷ് ബാബുവും മാര്‍ഗി വിജയകുമാറിന് പിന്തുണയായി . അമ്പാടിഗുണത്തിന്റെ രണ്ടാം ചരണത്തില്‍ രാഗം മാറ്റിപ്പാടുകയും അതിന്റെ ഭാവം (പ്രത്യേകിച്ചും "നരത്തകരുടെ" എന്നുള്‍ല ഭാഗമൊക്കെ ആവര്‍ത്തിച്ചു പാടേണ്ടതുണ്ട് എന്നുള്‍ലതുകൊണ്ട്)‌ മുഴുവനായി നിലനി‌ര്‍ത്താന്‍ കഴിയാഞ്ഞതും ഒഴിച്ചാല്‍ പാട്ട് നന്നായിരുന്നു. മദ്ദളത്തില്‍ ശ്രീ മാര്‍ഗി രത്നാകരന്‍ നല്ലവണ്ണം പിന്തുണയേകി. ചെണ്ട ശ്രീ മാര്‍ഗി വേണുഗോപാല്‍ ആയിരുന്നു .അണിയറയില്‍ മാര്‍ഗി ഗോപനും മാര്‍ഗി തങ്കപ്പന്‍പിള്ളയും സംഘവും പ്രവര്‍ത്തിച്ചു.

Video

Tuesday, May 24, 2011

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം

2011 മേയ് 23 നു ആന്റ്സ് മീഡിയ തീയറ്റര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ മടവൂര്‍ കേളുവാശാന്‍ രചിച്ച പ്രഹ്ലാദചരിതം കഥകളി നടന്നു.
ഹിരണ്യകശിപുവായി ശ്രീ കലാമണ്ഡലം മനോജും ശുക്രാചാര്യരായി ശ്രീ മാര്‍ഗി സുരേഷും പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യനും നരസിംഹമായി ശ്രീ കോട്ടയ്ക്കല്‍ ദേവദാസും വേഷമിട്ടു. ശുക്രശിഷ്യന്മാരായും ചണ്ഡാമര്‍ക്കന്മാരായും പുളിയൂര്‍ക്കോട് ഹരിയും കല്യാണകൃഷ്ണനും മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയും വേഷമിട്ടു. ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും യഥാക്രമം പൊന്നാനിയും,ശിങ്കിടി ഗായകരായിരുന്നു. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസും കലാനിലയം കൃഷ്ണകുമാറും മദ്ദളത്തില്‍ കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ടേശ്വരം മോഹനചന്ദ്രനും മേളമൊരുക്കി.

"രാജല്‍ പല്ലവ പുഷ്പസാലകലിതഅ വാസാദി മോദോല്ലസല്‍" എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ അവസാനത്തോടെ ഹിരണ്യകശ്യപുവിന്റെ തിരനോക്ക് ആരംഭിച്ചു. രാജസപ്രൗഢി നിറഞ്ഞു നില്‍ക്കുന്ന ഗാംഭീര്യവും ഒതുക്കവും ഒത്തിണങ്ങിയ കത്തിയുടെ തിരനോക്കായിരുന്നു ഹിരണ്യക‌ശ്യപുവിന്റേത്. വീരരസം ‌‌സ്ഥായിയായി നിര്‍ത്തി താഴ്ന്ന് നിന്നുള്ള നോട്ടവും തിരനോക്കിന്റെ അവസാനത്തില്‍ പട്ടുത്തരീയം കൊണ്ടുള്ള ക്രമേണയുള്ള ചുരുക്കലില്‍ കണ്ട ഒതുക്കവും; പ്രത്യേകിച്ച് ഇരുകൈകളും തമ്മിലുള്ള അകലം കുറച്ച് നിര്‍ത്തിയുള്ള ചുരുക്കലും തിരനോട്ടം കൂടുതല്‍ ആസ്വാദ്യകരമാക്കി.

തിരനോട്ടത്തിനു ശേഷം ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം. ഇരിപ്പിടത്തില്‍ ഇരുന്ന് സൗഖ്യം നടിച്ച് ചിട്ടപ്രകാരമുള്ള ആട്ടമാണ്. "എനിക്കേറ്റം സുഖം ഭവിച്ചു." എന്നു തുടങ്ങുന്നത്. എല്ലാ ത‌മോഗുണ കഥാപാത്രങ്ങളും ആടുന്നതാണെങ്കിലും ചിലരെങ്കിലും ഇതാടുന്നത് കാണുമ്പോള്‍ എന്തോ ഒരു ആസ്വാദ്യത തോന്നാറുണ്ടല്ലോ. അത് ഇവിടെ ശ്രീ മനോജിന്റെ ഹിരണ്യകശ്യപുവന്റ്റെ ആട്ടത്തിനായി. കാരണം മറ്റൊന്നല്ല. ചടുലതയോടും വൃത്തിയോടും ഉള്ള മുദ്രകളും പടം ചെരിച്ചുള്ള ചുവടുകളും താഴ്ന്നു നിന്നാടുമ്പോഴുള്ള ഭംഗിയും തന്നെ. ചിട്ടപ്രകാരമുള്ള ആട്ടത്തിന്റെ ഒടുവില്‍ തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വരാഹാതാരം പൂണ്ട് വിഷ്ണൂ വധിച്ചതും സ്വതവേ ദേവവൈരിയായ തനിക്ക് വിഷ്ണു ആത്യന്തിക ശത്രുവായിത്തീര്‍ന്നതുമായ കഥ വീരരൗദ്രഭാവങ്ങളോടെയും തനിക്ക് ലഭിച്ചിട്ടുള്ള വരലബ്ധികളും ത്രിഭുവനങ്ങളിലുള്ള ജീവജാലങ്ങള്‍ക്ക് തന്നിലുള്ള ഭയവും "ഓം ഹിരണ്യായ നമ:" മന്ത്രം പ‌രാക്രമങ്ങളിലൂടെ സാ‌‌ര്‍‌വ്വത്രികമാക്കിയതും ഒക്കെ സഞ്ചാരീഭവങ്ങളിലുടെയും തന്മയത്വത്തോടെ ആടി ഫലിപ്പിക്കുകയും ചെയ്തു ശ്രീ മനോജ്. പിന്നീട് തന്റെ പുത്രനായ പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനും തീരുമാനിച്ച് രംഗം അവസാനിക്കുന്നു. ശ്രീ മനോജിന്റെ ഒരു പോരായ്മയായിത്തോന്നിയത് വീരരൗദ്രരസത്തിലുള്ള അലര്‍ച്ചകളിലാണ്. അല്പം ഇടര്‍ച്ച തോന്നിച്ചിരിന്നു. ഒരു പക്ഷേ തൊണ്ടക്ക് അത്ര സുഖമില്ലാഞ്ഞിട്ടായിരിക്കാമെന്നു കരുതുന്നു.
പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനായി എത്തുന്നതായിരുന്നു അടുത്ത രംഗം. "മാമുനിവര! തവ പാദയുഗളം വന്ദേ" എന്നു തുടങ്ങുന്ന പദത്തില്‍ "എന്നുടെ ഭുജബലം മൂന്നുലോകങ്ങളിലും മന്ദമെന്നിയേ പുകഴ്ത്തിന്നല്ലയോ മഹാമുനേ" എന്ന ഭാഗം അഹങ്കാരത്തിന്റെ പാരമ്യം നടിച്ചുകൊണ്ട് ശ്രീ മനോജ് വിസ്തരിക്കുകയുണ്ടായി. തുടര്‍ന്ന് ശ്രുക്രന്റെ "നക്തഞ്ചരാധിപ" എന്നു തുടങ്ങുന്ന പദമായിരുന്നു. ശ്രീ മാര്‍ഗി സുരേഷിന്റെ ശുക്രാചാര്യര്‍ ഉള്‍ഭയമുള്ള അസുരഗുരുവായി നന്നായി നടിച്ചു. "എന്നാല്‍ വൈകാതെ മമം നന്ദനനെകൈക്കൊണ്ടു എന്നുടയചരിത്രത്തെ നന്നായഭ്യസിപ്പിക്ക" എന്ന പദത്തോടെയും ആ രംഗത്തിലെ പദാഭിനയം അവസാനിച്ചു. തുടര്‍ന്നു ശുക്രന്‍ ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് വിദ്യാഭ്യാസം തുടങ്ങാമെന്ന് ആടുകയും പ്രഹ്ലാദന്‍ ശുക്രന് ഗുരുദക്ഷിണ നല്‍കുകയും ഹിരണ്യന്‍ മകനെ പിരിയുന്ന പിതാവിന്റെ വിഷമത്തോടെ രംഗത്ത് നിന്ന് നിഷ്ക്രമിക്കുകയും ചെയ്യുന്നു. കുട്ടികളെയെല്ലാം ഹിരണ്യായ നമ ചൊല്ലാനേല്പ്പിച്ച് ശുക്രന്‍ പുറത്തേക്ക് പോകുന്നു.
പ്രഹ്ലാദന്‍ സഹപാഠികളെക്കൊണ്ട് വിഷ്ണുനാമം ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അടുത്ത രംഗം. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ശിശുസഹജമായ ഭാവഹാവാദികളോടെ തന്നെ ഭംഗിയായി "ബാല‌കന്മാരെ നിങ്ങള്‍" എന്ന പദം ആടി."അപ്പം പഴം പാല്പായസം കെല്പ്പോടെ ലഭിക്കണമെങ്കില്‍" എന്നത് ഒരു കുട്ടിത്തം നിറഞ്ഞ ഒരു തലയാട്ടലോടെ അ‌ര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത് കണ്ടു. ഒടുവില്‍ പ്രഹ്ലാദന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സഹപാഠികളും "നാരായണായ നമ:" എന്ന് ചൊല്ലിത്തുടങ്ങി. തിരികെയെത്തിയ ശുക്രാചാര്യന്‍ പ്രഹ്ലാദന്‍ തന്റെ ശിഷ്യരെയെല്ലാം നാരായണമന്ത്രം അഭ്യസിപ്പിക്കുന്നതുകൊണ്ട് കുപിതനായി "പറക പറക ദനുജരാജനന്ദന" എന്ന പദം ആടുന്നു. ദണ്ഡനങ്ങളും പ്രലോഭനങ്ങളുമൊന്നും പ്രഹ്ലാദന്റെ നാരായണഭക്തിക്ക് ഇളക്കം തട്ടിക്കാനാവുന്നില്ലന്ന്‍ കണ്ട് ശുക്രന്‍ അവനേയും കൊണ്ട് ഹിരണ്യനെക്കാണുവാന്‍ പോകാന്‍ തീരുമാനിച്ച് രംഗം വിടുന്നു.

ഹിരണ്യന്റെ കോപത്തിനു പാത്രമാവുമെന്ന പരിഭ്രത്തോടെ ശുക്രന്‍ പ്രഹ്ലാദനുമായി ഹിരണ്യകശ്യപുവിന്റെ അടുത്തെത്തുന്ന രംഗമായിരുന്നു അടുത്തത്. മകനെ കണ്ട് ആഹ്ലാദത്തോടെ ഹിരണ്യന്‍ കെട്ടിപ്പുണരുന്നു. തുടര്‍ന്ന് "ബാലക സുഖമോ തവ" എന്ന പദം. പദത്തിനിടയില്‍ മാര്‍ഗ്ഗി സുരേഷിന്റെ ശുക്രന്‍ പ്രാണഭയത്താലുള്ള പരിഭ്രമം സ്വാഭാവികമായിത്തന്നെ അവതരിപ്പിച്ചു. അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ഈ പദത്തിനിടയില്‍ മുതിര്‍ന്ന നടന്മാരുമായി സ്വാഭാവികമായി സം‌വദിക്കുന്നതിലും മികവു പുലര്‍ത്തി എന്നത് എടുത്തു പറയേണ്ടതാണ്. "ഏതൊരു വിദ്യ നിനക്കു ചേതസ്സി തെളിഞ്നിതെന്നും താതനാമെന്നോടു ചൊല്‍ക വീതസന്ദേഹം നീ വീര" എന്ന ഹിരണ്യന്റെ പദത്തിനു മറുപടിയായി
"ഈരേഴു ലോകത്തിനും കാരണനായീടുന്ന" എന്ന ചരണം പ്രഹ്ലാദന്‍ ആടുമ്പോള്‍ തന്നെ ഹിരണ്യന്‍ ആഹ്ലാദത്തോടെ " എന്നെ.. ഈ ഹിരണ്യനെ" എന്ന് ആവര്‍ത്തിച്ച് കാണിക്കുകയും അങ്ങിനെ പറയുക എന്ന് പ്രഹ്ലാദനെ പ്രോല്‍സ്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ "നാരായണദേവനെ ആരാധിക്കയേ നല്ലൂ" എന്ന് പ്രഹ്ലാദന്‍ പറയുന്നതൊടെ ക്രൂദ്ധനായ ഹിരണ്യന്‍ ആദ്യം പ്രഹ്ലാദനേയും പിന്നെ ശുക്രനേയും ക്രോധത്തോടെ കടന്നു പിടിക്കുന്നു. "അത്ഭുതമത്ഭുതഭ്യസനം പരം" എന്ന പദമാണ് പിന്നെ. തനിക്കേറ്റവും വെറുപ്പുള്ള വചനമിങ്ങനെ ചൊല്ലുവാന്‍ കാരണമെന്തെന്ന് ശുക്രനോടാരായുന്ന ഹിര്‍ണ്യനോട് ശുക്രന്‍ ഗരുഡാസനന്റെ ദാസനായ പ്രഹ്ലാദന്റെ നാരായണനാമ വാസന്‍ കളയാന്‍ തനിക്ക് കഴിയില്ലെന്ന് പ്രാണഭയത്തോടെ പറയുന്നു. അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ ഹിരണ്യന്‍ ശുക്രനെ ആട്ടിയോടിക്കുന്നു.
ഈ ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കൃഷ്ണകുമാറിന് ഹിരണ്യന്റെ ചടുലങ്ങളായ വട്ടം‌വെച്ചുകലാശങ്ങള്‍ക്ക് വേണ്ടും വണ്ണം കൊട്ടിനിറക്കാനായില്ല എന്നത് രൗദ്രരസത്തിന്റെ മാറ്റു കുറച്ചു.

തുടര്‍ന്ന പ്രഹ്ലാദനനെ തന്റെ അഭീഷ്ടത്തിനനുസരിച്ചു നി‌ര്‍ത്താനായി ദണ്ഡനപീഢനങ്ങള്‍ക്കായി ഹിര്‍ണ്യന്‍ കിങ്കരന്മാരെ ഏല്പ്പിക്കുന്നു. പ്രഹ്ലാദന്റെ മനസ്സുമാറ്റാന്‍ കിങ്കരന്മാരുടെ അടവുകള്‍ക്കും പീഢനങ്ങള്‍ക്കും കഴിയുന്നില്ല. മാര്‍ഗ്ഗി രവീന്ദ്രന്പിള്ളയുടെ നേതൃത്വത്തിലുള്ള കിങ്കരസംഘം സര്‍പ്പദംശനമേല്പ്പിക്കല്‍, കിടങ്ങില്‍ തള്ളിയിടല്‍, കൈവെട്ടല്‍ തുടങ്ങിയ പീഢനമുറകള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു ( ആത്മാര്‍ത്ഥതയോടെ പീഢനമേല്പ്പിക്കുന്നതിനിടയില്‍ ഒരു കിങ്കരന് വീണ് പരിക്കുപറ്റിയോ എന്ന് സംശയം). ‍ അവര്‍ തിരികെ ഹിരണ്യന്റെയടുത്തെത്തി തങ്ങളുടെ നിസ്സഹായത തുറന്നു പറയുകയും ചെയ്യുന്നു. ഹിരണ്യന്‍ അവ‌രെ ഓടിച്ച് വിട്ടിട്ട് ക്രുദ്ധനായി പ്രഹ്ലാദനു നേരെ തിരിഞ്ഞ്
"ആരെടാ ! ബലമെന്നു ചൊല്‍ക ശഠാ!" എന്ന പദം ആടുന്നു.

"മന്നിലിന്നവനേവനെങ്ങിനെ എങ്ങിതെങ്ങു കഥിക്ക നീ പരം" എന്ന് ചോദിക്കുന്ന ഹിരണ്യനോട്

"ലോകമതിലായവന്‍ ആകവേ നിറഞ്ഞവന്‍
ശ്രീകാന്തന്‍ നാരായണന്‍ മാ കുരു കോപം വൃഥാ" എന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നതോടെ അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ
"തൂണിതാശുപിളര്‍ന്നിടുന്നിഹ കാണണം തവ നാഥനെ ക്ഷണം" എന്ന പദത്തൊടെ താളം മുറുകി വട്ടം തട്ടുന്നു.
(ശ്രീ കലാമണ്ഡലം കൃഷ്ണദാസും ശ്രീ കലാനിലയം കൃഷ്ണകുമാറും ഒന്നിച്ച് ചെണ്ടയിലും കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ഠേശ്വരം മോഹനചന്ദ്രനും ഒന്നിച്ച് മദ്ദളത്തിലും ഈ രംഗത്തില്‍ മേളമൊരുക്കി. ഒരു കാര്യം ശ്രദ്ധയില്പ്പെട്ടത് കലാനിലയം കൃഷ്ണകുമാറിന്റെ ചെണ്ടയുടെ ശബ്ദം (കയറിന്റെ മുറുക്കത്തിന്റെയോ മറ്റോ ആയിരിക്കണം) മേളത്തിനലോസരമേന്നോണം വേറിട്ടു നിന്നു എന്നു തോന്നി. എങ്കിലും മേലം മുറുകി ഉച്ചസ്ഥായിയിലെത്തിയതോടെ അത് ശ്രദ്ധിക്കത്തകതല്ലാതായി എന്നും പറയാം.)

ക്രുദ്ധനായ ഹിരണ്യകശ്യപു പ്രഹ്ലാദനൊട് ചോദിക്കുന്നു ഇക്കാണുന്ന തൂണിലുമുണ്ടോ നിന്റെ നാരായണന്‍ .. എന്ന്. പ്രഹ്ലാദന്‍ ഉണ്ട് എന്ന് മറുപടി പറയുന്നതോടെ വേദിയില്‍ നിന്നും ഇറങ്ങി നേരെയോടി സദസ്സിന്റെേറ്റവും പിന്നില്‍ സജ്ജികരിച്ചിരുന്ന തിരശ്ശീലയെ തൂണായി നടിച്ച് അതില്‍ വെട്ടുന്നതായി നടിക്കുന്നു. അതോടെ
"ധൂര്‍ജ്ജടീം ലോകൈക നാഥം നരസിംഹ-
മാര്‍ജ്ജവ വീര്യ പരാക്രമ വാരിധീം
അഗ്നിനേത്രാലോക വ്യാപ്ത ജിഹ്വാ മുഖ-
മഗ്നി വിഭൂതി സ്വരൂപിണമവ്യയം" എന്ന ശ്ലോകത്തിനെ അനുസ്മരിപ്പിക്കുമാറു‌ള്ള ഗാംഭീര്യഭീകരതയോടെ ആളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ നരസിംഹം പ്രത്യക്ഷപ്പെട്ടു. മുറുകിക്കുറുകി നിന്ന മേളത്തിനനുസരിച്ച് ഹിരണ്യന്‍ ഭീതിയോടെ പിന്നോട്ടും കൂര്‍ത്തുമൂര്‍‌ത്ത നഖങ്ങള്‍ ശൂലങ്ങളെന്നവണ്ണം പിടിച്ച് നരസിംഹം മുന്നോട്ടും ചുവടു വെച്ചു. കാലം മുറുകി വേദിക്കരികിലെത്തിയതോടെ ഇരുവരും വേദിയിലേക്കു കയറുകയും ന‌രസിംഹം ഹിരണ്യനെ പിടിച്ച് കിടത്തി മാറു പിളര്‍ന്ന് (വയറും പിളര്‍ന്നു കാണും. കുടല്‍ മാലയാണല്ലോ വലിച്ചെടുക്കുന്നത്) രക്തം പാനം ചെയ്തു.
നരസിംഹം മാറു വലിച്ചു കീറുന്നതിനിടയില്‍ മനോജിന്റെ ഹിരണ്യകശ്യപുവിന് അല്പം കൂടി തലപൊന്തിച്ച് മരണവെപ്രാളം കാട്ടാമായിരുന്നു എന്നു തോന്നി. അദ്ദേഹം കിടന്ന ബെഞ്ചിന്റെ സൗകര്യക്കുറവാണോ കാരണം എന്നറിയില്ല.
ഹിരണ്യവധം കഴിഞ്ഞ് അടുത്ത രംഗത്തില്‍ പ്രഹ്ലാദന്റെ "പാഹിപാഹി കൃപാനിഥേ ജയ" എന്ന സ്തുതിയോടെയും നരസിംഹത്തിന്റെ "വരിക സമീപേ വല്‍സ" എന്ന പദത്തൊടെയും തുട‌ര്‍ന്ന് നരസിംഹം പ്രഹ്ലാദനെ യുവരാജാവയി അഭിഷേകം ചെയ്യുന്നതോടെയും പ്രഹ്ലാദചരിതം സമാപിച്ചു.
പ്രഹ്ലാദന്‍ ഇരട്ടച്ചവിട്ടുകള്‍ ചവിട്ടി കലാശിച്ച് ധനാശിയെടുത്തു പിന്മാറി. ഈ രംഗമൊക്കെ എത്തിയപ്പോഴേക്കും ക്ഷീണിതനായി കാണെപ്പെട്ടെങ്കിലും അവസാന കലാശത്തില്‍ ശ്രീ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മേളം അര്‍ജുന്‍ സുബ്രഹ്മണ്യന് പുതിയ ഒരു ഊര്‍ജ്ജം നല്‍കിയതായി അനുഭവപ്പെട്ടു. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ നന്നായി കലാശമെടുക്കുകയും ചെയ്തു.

നരസിംഹം പ്രത്യക്ഷമാവുന്നതു മുതല്‍ ഹിരണ്യവധം വരെ ഇടക്കിടെ സ്പീക്കറിലൂടെ സിംഹത്തിന്റെ അലര്‍ച്ചയും കേട്ടിരുന്നു. (മൃഗശാലയില്‍ നിന്നും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന സിംഹത്തിന്റെ ശബ്ദം പോലെ ഒന്ന്) ഒരാള്‍ മൈക്കിനരികില്‍ നിന്ന് ചെയ്യുന്നതാണെന്നും അതല്ല റെക്കോഡഡ് ശബ്ദമാണെന്നും രണ്ടു പക്ഷം കേട്ടു. കളി കാണുന്ന ശ്രദ്ധയിലും ഫോട്ടൊ എടുക്കുന്നതിനിടയിലും അത് മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്തായാലും അത് കളിയില്‍ ഒരു കല്ലുകടിയായില്ല എന്നു മാത്രമല്ല കുറച്ചൊരു എഫക്ടുള്ളതായും തോന്നി. കുടല്‍മാല സപ്ലൈ ചെയ്യാന്‍ പതിവുപോലെ അണിയറയിലെ ഒരാള്‍ നരസിംഹത്തിന്റെ ഇടതു ഭാഗത്തുണ്ടായിരുന്നു. ഹിരണ്യന്റെ അരപ്പട്ടക്കുള്ളില്‍ വെക്കാവുന്ന ഈ സാധനം ശരിക്കും കളിക്കിടയില്‍ ഒരാള്‍ കൊണ്ടുക്കൊടുക്കുന്നത് രസം കൊല്ലും എന്ന് തോന്നി. ഒരുപാട് നന്നായ ഒരു കളിയെ ഈ ഒരു കാരണം കൊണ്ട് കുറ്റം പറയുന്നതു മഹാപരാധമാണ്. ഇനി ഇത്തരം കളി സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാമല്ലോ എന്നു കരുതി സൂചിപ്പിച്ചതാണ്. ശ്രീ കോട്ടക്കല്‍ ദേവദാസ് ആയിരുന്നു നരസിംഹമായി വേഷമിട്ടത്. രൗദ്രഭാവത്തിന്റെ ഉന്നതമായ പ്രകറ്റനം കൊണ്ടും തേപ്പിന്റെ ഭംഗി കൊണ്ടും ചുട്ടി ഒരുക്കിയ ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയുടെ കര്‍മ്മകുശലതകൊണ്ടും സംഘാടകര്‍ ഒരുക്കിയ വെളിച്ചത്തിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടും ശ്രീ കോട്ടക്കല്‍ ദേവദാസിന്റെ നരസിംഹം മറക്കാനാവാത്ത ഒരനുഭവമായി മാറി എന്നു തന്നെ പറയാം. നരസിംഹത്തിന്റെ അടിവെച്ചടിവെച്ചുള്ള പ്രയാണം പ്രേക്ഷകരിലേക്കും എന്തോ ഒരു ഊര്‍ജ്ജവും ത്രില്ലും പകരുന്നതായും അനുഭവ്പ്പെട്ടു. ശ്രീ പ്രശാന്ത് നാരായണനും ശ്രീ ഏറ്റുമാനൂര്‍ കണ്ണനും അടക്കം ഒട്ടനവധി പ്രവര്‍ത്തകര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇതിനൊക്കെയൊപ്പം ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ശ്രവണസുഖമുള്ള സാഹിത്യമല്ലെങ്കിലും ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും ഭാവമുള്‍ക്കൊണ്ടു തന്നെ പാടുകയും നടന്മാര്‍ക്ക് വലിപ്പച്ചെറുപ്പമെന്ന്യേ ശ്രദ്ധകൊടുത്ത് പാടുകയും ചെയ്തു എന്നതും പരാമ‌ര്‍ശ‌യോഗ്യമാണ്. ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്റെയും ശ്രീ കലാമണ്ഡലം രവീന്ദ്രന്റേയും നേതൃത്വത്തിലുള്ള മേളം കഥയുടെ മര്‍മ്മമറിഞ്ഞ് കൊട്ടുന്നതില്‍ വിജയിക്കുകയും ഭാവം കാണികള്‍ക്ക് അനുഭവവേദ്യമാക്കിത്തീര്‍ക്കുകയും ചെയ്തു.

സാമാന്യം നിറഞ്ഞ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട പ്രഹ്ലാദചരിതം പ്രേക്ഷകര്‍ക്കെല്ലാം പൂ‌ര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നു. നല്ല ഒരു കളി കണ്ടു എന്ന സന്തോഷത്തോടെയായിരിക്കണം എല്ലാവരും കളി കഴിഞ്ഞ് പിരിഞ്ഞുപോയത്. ഇത്രയും നന്നായി ഒരു കഥകളി അവതരിപ്പിച്ച സംഘാറ്റകരും വിശേഷമായ പ്രശംസ അര്‍ഹിക്കുന്നു.



ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം
ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം
എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ
ചിത്രമായീടുന്നോരു സ്തോത്രോപദേശം ചെയ്തീടുക
എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ
ചിത്രമായീടുന്നോരു സ്തോത്രോപദേശം ചെയ്തീടുക

പ്രഹ്ലാദനെ നരസിംഹം യുവരാജാവായി അഭിഷേകം ചെയ്യുന്നു

ധനാശി