Showing posts with label കഥക‌ളി ആസ്വാദനം. Show all posts
Showing posts with label കഥക‌ളി ആസ്വാദനം. Show all posts

Tuesday, September 3, 2013

കഥകളിയിലെ പതിഞ്ഞ പദം

കഥകളിയില്‍ പതിഞ്ഞ  പദം എന്തിനാണ് ?

കഥകളിയുടെ നവ ആസ്വാദകരുടെ പ്രധാനപ്പെട്ട  ചോദ്യങ്ങളില്‍ ഒന്നാണ് ഇത് എന്ന് വേണമെങ്കില്‍ പറയാവുന്നതും ആണ് . കാരണങ്ങള്‍ ഇവ തന്നെ .

നവ ആസ്വാദകര്‍ പ്രധാനമായും കഥകളിയിലേക്ക് ബോധപൂര്‍വ്വമല്ലാതെ ആകൃഷ്ടരാവുന്നത് കഥകളിയുടെ ആഹാര്യഭംഗി , പദങ്ങളുടെ ശ്രവണസുഖം , അഗാധ ജ്ഞാനം ആവശ്യമില്ലാതെ തന്നെ മനസ്സിലാവുന്ന ചില കഥകളുടെ ഭാഗങ്ങള്‍ എന്നിവയിലൂടെയാണ് . എങ്കിലും അരങ്ങു പ്രചാരമുള്ള കഥകളിലെ ആദ്യഭാഗങ്ങളില്‍ തന്നെ വരുന്ന, ഗായകര്‍  വളരെ വളരെ സാവധാനത്തില്‍ (പതിഞ്ഞ കാലത്തില്‍ ) പാടുകയും , നടന്മാര്‍ ആ പതിഞ്ഞ താളത്തിനനുസരിച്ച് ഭാവങ്ങളോടു കൂടി മുദ്ര കാണിക്കുകയും ചെയ്യുന്നു . ഒരു നവ ആസ്വാദകനെ സംബന്ധിച്ചിടത്തോളം, പ്രസ്തുത പദം വായിച്ച് , അര്‍ഥം മനസ്സിലാക്കി (ആ രംഗം പൂര്‍ണ്ണമായും ആസ്വദിക്കണം എന്ന ബോധത്തോടെ തന്നെ വരുന്ന ആള്‍ ആണെങ്കില്‍ ), ആര്‍ജ്ജിതജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ആസ്വദിക്കുവാനായി തുടങ്ങുമ്പോള്‍ ആണ് അല്പം അല്ലെങ്കില്‍ കുറച്ചധികം തന്നെ  “വിരസത” അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നുന്നത് . പ്രധാനമായും രണ്ടു സംശയങ്ങള്‍

  1. പറയാനുള്ളത് (ആടാന്‍ ഉള്ളത് ) പെട്ടെന്ന് പറഞ്ഞുകൂടെ ?
  2. ഇത്രയും പതുക്കെ പാടുകയും , അത് തന്നെ ഓരോ വരികളും ഇത്രയധികം തവണ ആവര്ത്തിക്കത്തക്ക രീതിയില്‍ നടന്‍ അഭിനയിക്കുന്നത് എന്തിന് ?
തൌര്യത്രിക ലക്ഷണങ്ങളായ നൃത്തം , നൃത്യം , നാട്യം എന്നിവ അതിന്റെ എല്ലാ  അര്‍ത്ഥത്തിലും  കോര്‍ത്തിണക്കി പാകപ്പെടുത്തിയെടുത്ത കലയാണ്‌ കഥകളി . എന്നിരിക്കിലും ഒരു ക്ലാസ്സിക്കല്‍ കലയെ സാധാരണ ജനത്തിന് മനസ്സിലാക്കുവാന്‍ തക്കവണ്ണം രൂപപ്പെടുത്തി എടുക്കുവാനായി നടത്തിയ പരിഷ്കാരങ്ങള്‍, ഈ മിശ്രണത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട് . ഇത് ബോധപൂര്‍വ്വം തന്നെയാണ് താനും . കഥാഗതി , കഥാപാത്രങ്ങളുടെ മനോനില , നാടകീയത എന്നിവ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതിലെക്കായി വരുത്തിയ ചില പാകപ്പെടുത്തലുകള്‍ . എന്നാല്‍ ഇത്തരത്തില്‍ ഉള്ള യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതെ , നീക്കുപോക്കുകള്‍ ഇല്ലാതെ നൃത്തം , നൃത്യം , നാട്യം എന്നിവയുടെ പൂര്‍ണ്ണത ഉറപ്പു വരുത്തിയിട്ടുള്ള ഭാഗങ്ങളാണ് പതിഞ്ഞ പദങ്ങള്‍ .

വ്യവസ്ഥാപിതമായ , ഉറച്ച താളത്തില്‍ ആവശ്യം വേണ്ടുന്ന ശരീര ചലനങ്ങളോടെയുള്ള  കൈമുദ്രകളുടെ ഘനഗംഭീരമായ അവതരണം . മുദ്രകളുടെ പൂര്‍ണ്ണതക്ക് വേണ്ടി മാത്രമുള്ള , കാലിന്റെ സഹായത്തോടെയുള്ള ശരീര ചലനങ്ങള്‍ . അതാണ്‌ നൃത്തം . കഥകളിഭാഷയുടെ വ്യാകരണം

നൃത്തത്തിലേക്ക് ശരീരത്തിന്റെ കവിതയുടെ മാസ്മരികത കൂട്ടിച്ചേര്‍ക്കുന്നു നൃത്ത്യം . കാവ്യാത്മകമായ ശരീരചലനങ്ങള്‍ , മുഖാഭിനയത്ത്തിന്റെ അകമ്പടിയോടെ  പ്രേക്ഷകനിലേക്ക് കവിത പോലെ സംവദിക്കുന്നു. മുദ്രയുടെ അര്‍ത്ഥം ഭാവത്തിന്റെ കവിതയില്‍ ചാലിച്ച് പ്രേക്ഷകന്റെ മനസ്സില്‍ സാവധാനത്തില്‍ എഴുതപ്പെടുന്നു . നൃത്ത്യം കഥകളിയുടെ ശരീര കവിതയാണ് . ഒരുപക്ഷെ വിരസമായേക്കാവുന്ന നൃത്തവ്യാകരണത്തിന്റെ കാലപനികമായ രൂപ പരിണാമം .

ശ്രവണസുഖമില്ലാത്ത കവിത കവിതയാവുന്നില്ല . മനസ്സില്‍ പറയുമ്പോള്‍ പോലും കവിതയെ അനുവാചകന്‍ ശ്രവിക്കുന്നു. നൃത്ത നൃത്യങ്ങളുടെ സ്വാഭാവികതയുടെ പൂര്‍ണ്ണതയാണ് നാട്യം. കടുകട്ടിയായ വ്യാകരണം , കവിതാത്മകമായി അവതരിപ്പിക്കുമ്പോള്‍ , അതിന്റെ അര്‍ഥം പൂര്‍ണ്ണമായും സംഗീതത്തിലൂടെ ദ്യോതിപ്പിക്കുന്നു . ഗോചരമല്ലാത്ത വസ്തുക്കളെ , വ്യക്തികളെ , പ്രകൃതിയെ എല്ലാം  കഥകളി എന്ന  ക്ലാസ്സിക്കല്‍ കല വൈവിധ്യത്തോടെ പ്രേക്ഷകനിലേക്ക് പകരുന്നു നാട്യത്തിലൂടെ .

സലജ്ജോഹം

കാലകേയവധം കഥകളിയില്‍ ഇന്ദ്രകൽപ്പനപ്രകാരം ഇന്ദ്ര സാരഥി  മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. അർജ്ജുനന്റെ ബലവീര്യങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു  മാതലി. അര്‍ജ്ജുനന്റെ പാശുപതാസ്ത്രലബ്ധി , ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ കഥകൾ പറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട് താന്‍ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഇതൊക്കെ കേട്ട് ഞെളിയുന്നവര്‍ ഉണ്ടാവും . അവരെ വിഡ്ഢികള്‍ എന്നെ പറയാനാവൂ . ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നും   അര്‍ജ്ജുനന്‍ ചോദിക്കുന്നു. താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും മാതലി അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു. ഇത്രയുമാണ് മാതലിയും അര്‍ജ്ജുനനുമായുള്ള ഈ രംഗത്തിലെ ഉള്ളടക്കം. ഇതില്‍ അര്‍ജ്ജുനന്റെ പദമായ സലജ്ജോഹം തൌര്യത്രികത്ത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ആവാഹിച്ച് ജ്വലിച്ചു നില്‍ക്കുന്നു .

ഇക്കഴിഞ്ഞ 2013, ജൂലായ് ഒന്നാം തീയതി തിരുവനന്തപുരം മാര്‍ഗിയില്‍ നടന്ന കാലകേയവധം കഥകളിയില്‍ അവതരിപ്പിച്ച സലജ്ജോഹത്തിന്റെ അവതരണം പതിഞ്ഞ പദത്തിന്റെ വിശകലനതിനായും അവതരണത്തിന്റെ പ്രത്യേകതകള്‍ വിശദമാക്കുവാനും ഉപയോഗപ്പെടുതിയിരിക്കുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (റിട്ട പ്രിന്‍സിപ്പല്‍ , കേരള കലാമണ്ഡലം ) അര്‍ജ്ജുനനായും ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (മാര്‍ഗി ) മാതലിയായും വേഷമണിഞ്ഞു .

മേല്‍പ്പറഞ്ഞ കഥകളിയുടെ വീഡിയോ ഇവിടെ കാണുക



അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്താദുദിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച:   

എന്ന ശ്ലോകം കഴിഞ്ഞാല്‍ ഉടന്‍ മാതലി പ്രവേശിക്കുന്നു.  ഇടതു വശത്ത് ഇടതുകയ്യില്‍ വില്ലും വലതുകയ്യില്‍ അമ്പും പിടിച്ചു , ആലവട്ടം , മേലാപ്പ് ,എന്നിവയുടെ അകമ്പടിയോടെ വീരരസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി (സ്ഥായീഭാവം ) അര്‍ജ്ജുനന്‍ ഇരിക്കുകയാണ്.



മുന്‍പില്‍ തിരശീല താഴ്ത്തിപിടിച്ചിരിക്കുന്നു .  അരക്കെട്ടില്‍ വായു കൊടുത്ത് ഘനഗാംഭീര്യത്തോടെ നിവര്‍ന്ന്‍ ഇരുന്ന് പുരികക്കൊടികള്‍ ഉയര്‍ത്തി വീരരസം തുളുമ്പുന്ന കണ്ണുകളോടെ , വീരസ്ഥായി തരംഗിതമായ കപോലങ്ങലളോടെ മാതലിയുടെ വാക്കുകളില്‍ ‍ ബദ്ധശ്രദ്ധനായി ഇരിക്കുന്ന അര്‍ജ്ജുനന്‍ , ലോകത്തില്‍ തന്നെ ഇന്നേവരെ ഉണ്ടായത്തിലേക്ക് വെച്ച് തന്നെ  നിശ്ചലമായ നാട്യത്തിന്റെ വിഗ്രഹം തന്നെ എന്ന് പറഞ്ഞാലും അധികമാവില്ല .ശ്രീ  കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ “വീര്യവിഗ്രഹമായി” ഇരുന്ന ആ നില കണ്ടു കാണികള്‍ കണ്ണ് നിറഞ്ഞു മനം നിറഞ്ഞ് ഇരുന്നു. മാതലിയുടെ പദത്തില്‍ "ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ" എന്നിടത്ത് അർജ്ജുനൻ ലജ്ജ നടിയ്ക്കുന്നു (സഞ്ചാരി ഭാവം ). സൂക്ഷ്മതയോടെ തിരിച്ച് സ്ഥായീഭാവമായ വീരഭാവത്തിലേക്ക്  മടങ്ങുകയും ചെയ്തു.



മാതലിയുടെ പദത്തിന് ശേഷം അര്‍ജ്ജുനന്റെ മറുപടിപ്പദം ആയ “സലജ്ജോഹം” ആരംഭിക്കുന്നു .

ശങ്കരാഭരണം രാഗത്തില്‍  അടന്ത അന്‍പത്തിആറു മാത്രയിലുള്ള പദമാണ് “സലജ്ജോഹം”. നടന്റെ ഓരോ ചലനവും ഗായകരുടെ ചേങ്ങില ഇലത്താളങ്ങളിലെ  നിമിഷക്കണക്കിന്ഉള്ള മുട്ടുകളില്‍ ചിട്ടചെയ്യപ്പെട്ടിരിക്കുന്നു.
മാതലിയില്‍ ദൃഷ്ടി ഉറപ്പിച്ച്, വീരഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ  ഒന്നാം താളവട്ടത്തിന്റെ അന്ത്യത്തില്‍ ഇടതുകൈയ്യില്‍  നിന്നും വലതുകയ്യിലേക്ക് വില്ല് മാറ്റി , ഇടതു കൈയ്‌ കൊണ്ട് “ലജ്ജ” എന്നാ മുദ്ര  (പുറത്തേക്ക് തിരിച്ചു പിടിച്ച മുദ്രാഖ്യ) പിടിക്കുകയും “ലജ്ജ” അഭിനയിച്ചുകൊണ്ട് (പുരികം പൊക്കി , മാത്രക്കണക്കിനു  കഴുത്തിളക്കി) രണ്ടാം താളവട്ടത്തിന്റെ തുടക്കത്തില്‍ മുദ്രക്കൈ തിരിച്ചു താഴ്ത്തിക്കൊണ്ട് വരുന്നതോടെ മുന്‍പില്‍ താഴ്ത്തിപിടിച്ചിരുന്ന തിരശീല നീക്കപ്പെടുകയും ചെയ്യുമ്പോള്‍ “അഹം / ഞാന്‍ “ എന്നാ മുദ്ര തുടങ്ങുകയും മുന്പോട്ടെക്ക് ചവിട്ടി വന്നു പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . പതിഞ്ഞ സ്ഥായിയില്‍ ഉള്ളതെങ്കിലും  പദത്തിന് (കൃത്യം ആ വാക്ക് ഉച്ചരിക്കുന്നതിനോടൊപ്പം ) മുദ്ര കാണിക്കുന്നതുകൊണ്ട് പ്രേക്ഷകന് അനുഭവം സിദ്ധിക്കുന്നു.



തുടര്‍ന്ന് പുറകോട്ടു കൈയ്യിട്ടു മാറി “തവ/താങ്കളുടെ” എന്ന മുദ്ര കാലുകള്‍ പടം വളച്ച് (വക്കില്‍ ) , നന്നായി താഴ്ന്നു നിന്ന് നെഞ്ചു ചുരുക്കി , കണ്ണിന്റെ തടം ചുരുക്കി പൂര്‍ത്തിയാക്കുന്നു .  പിന്നെ മുന്‍പോട്ടു വന്നു കാലുകള്‍ മുന്നിലും പിന്നിലുമായി വെച്ച് , താഴേക്ക് ഇരുന്നു , “ചാടു/യോഗ്യം” എന്നാ മുദ്ര കാണിക്കുകയും ഗായകര്‍ ചാടുവചനത്താലതി എന്നത്തിന്റെ “ചാടു” പാടുന്നതിനൊപ്പം പരത്തിച്ച്ചവിട്ടി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . താഴ്ന്നു നില്‍ക്കുന്നതിലും , കാലുകള്‍ പൊക്കി പരത്തിച്ച്ചവിട്ടുന്നതിലും ഒക്കെ പതിഞ്ഞ താളത്തിന്റെ ഗമനത്തിനനുസരിച്ചു നടന്‍ പുലര്‍ത്തേണ്ട ചലനസ്ഥിരതയിലെ  നിഷ്കര്‍ഷ നടന്മാര്‍ക്ക് വെല്ലുവിളി തന്നെയാണ് . പതിഞ്ഞത് എന്നാ നിലയില്‍ വിരസത സൃഷ്ടിക്കുവാനും പാടില്ല , അമിത ധൃതി കാട്ടി ഭംഗി കളയുവാനും പാടില്ല .  നേരിയ വീഴ്ച പോലും രസഭംഗം ഉണ്ടാക്കുന്നു .
“വചനത്താല്‍ “ എന്നാ മുദ്ര അടുത്ത താളവട്ടതിലാണ് . കൈകള്‍ മുട്ട് വളച്ച് ‍ മുന്‍പില്‍ അകത്തേക്ക്തിരിച്ച്  പിടിച്ചു , ഇരുവശത്തേക്കും പൊക്കി വട്ടക്കൈ ആയി താഴ്ത്തി ഇട്ട് , താളത്തിനനുസരിച്ച് കാലുകള്‍ വെച്ച് മുന്പോട്ടോ പിറകൊട്ടോ മാറി പരത്തിച്ചവിട്ടി അനുസരിച്ച് (തല ഇരുവശത്തേക്കും ഓരോ പ്രാവശ്യം തിരിച്ച്  നേരെ വരിക ) നില്‍ക്കുന്നതിനെ   കയ്യിട്ടു മാറുക/വട്ടം വെക്കുക  എന്ന് പറയുന്നു. കഥകളിയില്‍ വളരെ പ്രാഥമികമായി തന്നെ ചെയ്തു വരുന്ന ഒരു ചുവടാണിത്. ഈ പദത്തില്‍ ഉടനീളം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഈ ചുവടില്‍  പോലും കാണിക്കുന്ന ശ്രദ്ധയും പൂര്‍ണ്ണതയും കാണുക .

അങ്ങിനെ ഒരു താളവട്ടത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ടാണ് കയ്യിട്ടു മാറി നില്‍ക്കുന്നത് . താളവട്ടത്തിന്റെ അവസാനഭാഗതോടെ അടുത്ത മുദ്രയായ “വചനം” തുടങ്ങുന്നു . മെയ്യ് ഇടത്തേക്ക് ഉലഞ്ഞ് കൈ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമായി വട്ടത്തില്‍ ചുഴിച്ച് എടുത്ത് മുഖത്തിനു നേരെ വന്ന് കര്‍ത്തരീമുഖം പിടിക്കുന്ന്തോടെ “വചനം” മുദ്ര പൂര്‍ത്തിയാവുന്നു. ഈ സമയത്ത് കണ്ണിന്റെ ചലനങ്ങളും കൈ സഞ്ചരിക്കുന്ന ദിക്കില്‍ ദൂരത്ത്തായിട്ടായിരിക്കും എന്നതും ശ്രദ്ധിക്കുക . പിന്നെ ഇടതു കൈ കൊണ്ട് “ആല്‍” (വചനത്താല്‍ ) എന്ന മുദ്ര വലത്ത് നിന്നും ഇടത്തേക്ക് ഉലഞ്ഞ് കൊണ്ട് മുദ്രാഖ്യ മുദ്രയോടെ പൂര്‍ത്തിയാക്കുന്നു . ഉടന്‍ തന്നെ “അതിന്” എന്ന മുദ്രയും സമാനമായ ഉലച്ചിലൂടെ ഇടത്ത് നിന്നും വലത്തേക്ക് “സൂചീമുഖം” പിടിച്ച് പൂര്‍ത്തിയാക്കുന്നു . (താളവട്ടത്തിന്റെ അവസാനം)

അടുത്തത് “അലംഭാവം” എന്ന മുദ്രയാണ് . താളവട്ടത്തിന്റെ ആദ്യഭാഗത്ത് പിരകൊട്റ്റ് ഇരു കാലും സാവധാനം കുത്തി മാറി ഇടതുകാല്‍ മുന്നോട്ടാഞ്ഞു ചവിട്ടി , വലത്ത് നിന്നും ഇടത്തേക്ക് ഇരു കൈകളും ചുഴിച്ച് എടുത്തു (മെയ്യിന്റെ ചലനം ശ്രദ്ധിക്കുക . മെയ്യ് കയ്യിന്റെ കൂടെ തന്നെ . കണ്ണും അതിനോടൊപ്പം ), താഴേക്ക് അമര്‍ന്നിരുന്ന് മുന്‍പോട്ടു കെട്ടിച്ചാടുന്നതിനോടൊപ്പം കൈകള്‍ ഇരു വശത്തേക്കും ഇടുകയും , തുടര്‍ന്ന് ഇടതുകാല്‍ നീട്ടി വെച്ച് വലതുകാലില്‍ അമര്‍ന്നിരുന്ന് വലം / ഇടം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ച് (സ്ഥാനം ശ്രദ്ധിക്കുക - കളരിപ്പയറ്റില്‍ വാളും പരിചയും പിടിക്കുന്നത്‌ പോലെ ആണ് കൈകളുടെ സ്ഥാനം അപ്പോള്‍ ), വെച്ച് ഇരുത്തി ചുഴിച്ചു വന്ന് ഇരുകാലും കൂട്ടി നിവര്‍ന്ന്‍ നിന്നാണ്   “അലംഭാവം” എന്ന മുദ്ര തുടങ്ങുന്നത് . “അരുത്” എന്ന് മൃദുവായി കൈകള്‍ ഇരു വശത്തേക്കും ചലിപ്പിച്ച് കാട്ടിയതിനു ശേഷം വീണ്ടും ഇടതുകാല്‍ മുന്‍പോട്ടു വെച്ച് ചവിട്ടി ശക്തിയോടെ ““അരുത്” “അരുത്” “അരുത്” എന്ന് മൂന്നു വട്ടം കാണിച്ച് , പിന്നെ മുന്‍പോട്ടും പിന്‍പോട്ടും ഉള്ള മെയ്യിന്റെ ചലനത്തോടെയും “അരുത്” എന്നാ മുദ്ര പിടിച്ച സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ കൈവരലുകള്‍ ഇളക്കിക്കൊണ്ട് “അരുത്” എന്ന് തുടര്‍ന്ന് കാണിക്കുകയും ഒടുവില്‍ ഒന്ന് കൂടി താഴ്ന്നു നിവര്‍ന്ന് ““അരുത്” എന്ന്‍ ശക്തിയായി കാണിച്ചാണ് “അലംഭാവം” എന്നാ മുദ്ര പൂര്‍ത്തിയാവുന്നത് .

ഏതാണ്ട് രണ്ടേകാല്‍ താളവട്ടം കൊണ്ടാണ് ഈ ഒരു മുദ്ര പൂര്‍ത്തിയാവുന്നത്.

കഥകളിയിലെ  “തൌര്യത്രിക ഭംഗി ” വിശദീകരിക്കുവാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്റെ “അലംഭാവം” എന്ന  ഈ ഒരു മുദ്ര മതി . നൃത്തവും നൃത്യവും നാട്യവും എല്ലാം ചേരും പടി ചേര്‍ന്ന് , അതിന്റെ സൂക്ഷ്മമായ അംശങ്ങളെപ്പോലും സ്പര്‍ശിച്ച് പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തരുന്നു. “ഇനി ഇതുപോലെ  പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം” എന്ന വികാരത്തിന്റെ , തന്റെ ധര്‍മ്മബോധത്തില് അടിയുറച്ച ‍ ആത്മവിശ്വാസത്തോടുകൂടി  വീരസ്ഥായിയില്‍ ഉള്ള അര്‍ജ്ജുനനന്റെ “വിലക്കല്‍” ആണ് ഈ മുദ്രയുടെ സൂക്ഷ്മ അവതരണത്തിലൂടെ ആചാര്യന്മാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലസുബ്രഹ്മണ്യനെ പോലെ ഉള്ള നടന്മാരിലൂടെ അത് ആവിഷ്കൃതമാവുമ്പോള്‍ പ്രേക്ഷകര്‍ ഭാഗ്യം ചെയ്തവരും ആയിത്തീരുന്നു .

തുടര്‍ന്ന് “മനസി നീ വഹിച്ചാലും” എന്ന മുദ്രയാണ് .

മനസ്സിന്റെ മുദ്ര -  മുദ്രാഖ്യ മുദ്ര , നെഞ്ചിനു നടുക്കായി താഴേക്കു കമഴ്ത്തി പിടിച്ച് താഴേക്ക് രണ്ടു തവണ ചലിപ്പിച്ചു കൊണ്ടാണ് . മനസ്സ് തലച്ചോറില്‍ ആണെങ്കിലും കഥകളിയില്‍ മനസ്സിനെ ദ്യോതിപ്പിക്കുന്നത് നെഞ്ച് അല്ലെങ്കില്‍ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് എന്ന് കാണാം.  കാല്‍പ്പനികമായ സങ്കല്‍പം അതിന്റെ അവതരണം . അതുവഴി പ്രേക്ഷകന്റെ മനസ്സിലേക്ക് അനുഭവം പകരുക എന്നത് ഈ കൊച്ചു മുദ്രയില്‍ പോലുമുണ്ട് . അത് കാണിക്കുന്നതും ഗായകന്‍ “മനസി “ എന്ന് പാടുമ്പോഴോ പാടി അവസാനിപ്പിക്കുമ്പോഴോ തന്നെ ആണ് . മുദ്രയെ ഒരു വാക്കായി വിവര്‍ത്തനം ചെയ്യാന്‍ പ്രേക്ഷകന് സൗകര്യം ചെയ്യുന്ന അവതരണ രീതി . ആ താളവട്ടത്തിന്റെ അവസാനത്തോടെ “മനസി നീ “ എന്ന് പാടുകയും അതോടൊപ്പം “നീ” എന്നാ മുദ്രയും പൂര്‍ത്തിയാവുന്നു.

അടുത്ത മുദ്ര “വഹിച്ചാലും ഹന്ത “ എന്നാണു . അതിനു മുന്പായി കയ്യിട്ടു , കാല്‍ പിന്നോട്ട വെച്ച് മാറി പരത്തിച്ചവിട്ടി താന് നിന്ന് “വഹിച്ചാലും “ എന്ന മുദ്ര തുടങ്ങുന്നു .

വലതു കോണിലേക്ക് മെയ്യ് തിരിച്ച് വലതു കാലിലേക്ക് താണിരുന്നു ഇടതുകാലിലേക്ക് വലതു കാല്‍ കൂട്ടിക്കൊണ്ട് വരുന്നതിനൊപ്പം ഇരുകൈകളിലും മുദ്രാഖ്യ പിടിച്ചു “വഹിക്കുക ” (ധരിക്കുക  ) എന്നാ മുദ്ര പൂര്‍ത്തീകരിക്കുന്നു. ഒരാള്‍ക്ക്‌ ഒരു ധാരണ ഉണ്ടാകുന്നത് അയാള്‍ക്ക് ഇപ്പോള്‍ ഇല്ലാത്ത ഒന്നില്‍ നിന്നും ആണല്ലോ . അല്ലെങ്കില്‍ അയാളില്‍ ഇന്നും വളരെ അകലെ ഉള്ള ഒരറിവ്‌ . ആ അറിവിന്റെ വിദൂരതയും , അത് അറിയുമ്പോള്‍ അതിനോട് അയാള്‍ക്കുണ്ടാകേണ്ടുന്ന അടുപ്പവും ഈ മുദ്രയുടെ ചലനങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടി ഉണ്ടാക്കി എടുക്കുന്നു . മനസ്സിന്റെ മുദ്രയും മുദ്രാഖ്യ ആണെന്നതും ശ്രദ്ധിക്കുക . “വഹിക്കുക / ധരിക്കുക” എന്നിവയും മനസ്സിന്റെ ജോലി തന്നെ ആണല്ലോ . അത് കഴിഞ്ഞാല്‍ പിന്നോട്ട് കാല്‍ കുത്തി മാറി “വഹിച്ചാലും” എന്നതിലെ “ആലും” എന്നാ മുദ്ര ആണ് . മുഷ്ടി മുദ്ര ഇരു കൈകളിലും പിടിച്ചു തലയ്ക്കു മുകളി വിട്ട് പുരത്തുകൂടി മുകളില്‍ നിന്നും താഴേക്കു വലിച്ചെടുത്ത്‌ പൂര്‍വ്വസ്ഥാനത്ത് മുഷ്ടി പിടിക്കുന്നു. ഇതോടൊപ്പം നന്നായി താണിരിന്നു നിവരുകയും ചെയ്യുന്നു . അങ്ങിനെ “വഹിച്ചാലും “ പൂര്‍ത്തീകരിക്കുന്നു.  തുടര്‍ന്ന് താളവട്ടത്തിന്റെ അവസാനത്തോടെ മുന്‍പോട്ടു കാല്‍ നീക്കി വന്നു “ഹന്ത” എന്നാ മുദ്രയും അത്ഭുത ഭാവത്തോടെ ദ്യോതിപ്പിച്ച് അവസാനിപ്പിക്കുന്നു.

അടുത്ത താളവട്ടത്തിന്റെ ആദ്യ മാത്രകളില്‍ മുന്നോട്ടു ചവിട്ടി വന്നു വലത്തോട്ട് പരത്തി ചവിട്ടി “ചിലരത് ശ്രവിക്കുമ്പോള്‍ “ എന്നതില്‍ “ചിലര്‍” എന്ന മുദ്ര തുടങ്ങുന്നു . വലതു കയ്യില്‍ സൂചീമുഖം പിടിച്ചു ഇടതു നിന്നും വലതു വശത്തേക്ക് ചൂണ്ടി തിരിഞ്ഞു വന്നു ഇടതുകയ്യിലും സൂചീമുഖം പിടിച്ചു വലം ഇടം കൈകളിര് വശത്തും വൃത്താകൃതിയില്‍ കറക്കി , പിന്നെ വലതു കൈക് കൊണ്ട് ബഹുവചന മുദ്രയായ “അവര്‍” കാനിക്കുന്നതോടെ “ചിലര്‍” പൂര്‍ത്തീകരിക്കപ്പെടുന്നു. “ചിലര്‍” എന്നതിലെ ബഹുവചനം നൃത്താത്മകമായ അംഗചലനങ്ങളിലൂടെ ആവ്ഷകരിക്കുമ്പോള്‍ ആശയാവിഷ്ക്കാരത്തിലെ സൌന്ദര്യാത്മകതയില്‍ കഥകളി എത്രത്തോളം ബദ്ധശ്രദ്ധമാണെന്ന് നമുക്ക് ബോദ്ധ്യം വരുന്നു.
താളവട്ടത്തിന്റെ അവസാനത്തോടെ “ശ്രവിക്കുമ്പോള്‍ ഏറ്റം ”എന്ന മുദ്രകള്‍  തീരുന്നു. കര്‍ത്തരീമുഖ മുദ്ര ഇരു ചെവികളുടെയും വശത്ത് നിന്നും പിടിച്ചു കേട്ടതായി നടിച്ച് , “അപ്പോള്‍ “ എന്ന മുദ്രയും കൂടുന്നതോടെ “ശ്രവിക്കുമ്പോള്‍” പൂര്‍ത്തിയാവുന്നു . അവസാന മുദ്രയായി “ഏറ്റം” എന്നും കാട്ടുന്നു .

“ഞെളിഞ്ഞിടുന്നവര്‍ “ എന്നതിന് “അഹങ്കാരം കൊണ്ട് ഞെളിഞ്ഞിടുന്നവര്‍ എന്ന് ഒരു പ്രത്യേകം എടുത്തു പറയുന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . വലതുകൈ പൊക്കി മലര്‍ത്തി പിടിച്ചു , ഇടതു കയ്യില്‍ “അരാള “ മുദ്ര അകത്തേക്ക് തിരിച്ചു പിടിച്ചു നെഞ്ചിലേക്ക് കുത്തുന്ന രീതിയില്‍ ആണ് “അഹങ്കാരം “ എന്നാ മുദ്ര . സാമാന്യ ബുദ്ധിയില്‍ വളരെ എളുപ്പം തെളിയുന്ന ഒരു ആവിഷ്കരണം ആണ് ഇത് . അഹങ്കാരത്തോടു കൂടി എന്ന് കാണിച്ചിട്ട് , മുന്നോട്ടു കാലുകള്‍ വെച്ചു പരത്തി ചവിട്ടി വലതു കോണിലേക്ക് പതുക്കെ ചാടി മാറുന്നതോടെ “ഞെളിഞ്ഞിടുന്നവര്‍” എന്നതിനെ ആടി ഫലിപ്പിക്കുവാന്‍ തുടങ്ങുന്നു .

ഇവിടെയും വെറുതെ ഞെളിയുക മാത്രമല്ല ആടുന്നത് എന്നതും ശ്രദ്ധേയം ആണ് . ഇരു  കൈകളിലും ഉത്തരീയം പിടിച്ചു സ്വസ്ഥമായിരുന്നു, ഇടതുകാല്‍ പൊക്കി ഇരിപ്പിടത്തില്‍ വെച്ചു നിന്നു  , പ്രശംസകള്‍ കേള്‍ക്കുകയും , അത് കേട്ട് രസിക്കുകയും ,  അഹങ്കരിക്കുകയും , പിന്നെ ഞെളിയുകയും ചെയ്യുന്നവരെ ആണ് നടന്‍ പകര്‍ന്നാടുന്നത് . കഴിഞ്ഞ രണ്ടു താളവട്ടങ്ങളില്‍ വിശദമായി ആടിയ മുദ്രകളുടെ സംക്ഷിപ്തഭാവാവിഷ്കരണം ഈ ഒരു അവതരണത്തിലൂടെ പൂര്‍ത്തീകരിക്കുകയാണ് . ആദ്യം വലതു ഭാഗത്ത് ചെവിയോര്‍ത്ത് നിന്ന് പ്രശംസകള്‍ കേള്‍ക്കുകയും അതിനനുസരിച്ച് വര്‍ധിച്ചു വരുന്ന അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ ഇടതു ഭാഗത്തും പിന്നീട് നേരെയും നോക്കി നടിക്കുന്നു. അഹങ്കാരം കൊണ്ടും അല്പത്തം കൊണ്ടും ഉള്ള ആ ഞെളിയല്‍ ആരോഹണക്രമത്തില്‍ അവതരിപ്പിക്കുന്നതില്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു . മൂന്നു താളവട്ടങ്ങളില്‍ കൂടിയാണ് ഇത് അവതരിപ്പിക്കുന്നത് എന്നതും ഈ ഭാഗത്തിന്റെ സങ്കീര്‍ണ്ണതയെ വ്യക്തമാക്കുന്നു.

അടുത്ത രണ്ടു താളവട്ടങ്ങളിലൂടെ “ജളന്മാരെന്നത് നൂനം “ എന്ന് കാണിക്കുന്നു. ഇരുകൈകളിലും അര്‍ധചന്ദ്രം പിടിച്ചു അകത്തേക്കും പുറത്തേക്കും ഇളക്കി ചുരുക്കി വന്നാണ് “ജളന്മാര്‍” എന്നാ മുദ്ര  ഹാസ്യരസത്തിന്റെ പാരമ്യത്തോടെ അവതരിപ്പിക്കുന്നത് . ഒരു താളവട്ടത്തില്‍ അധികം “ജളന്‍” എന്നത് കാട്ടുവാനും രണ്ടാമത്തെ താളവട്ടത്തിന്റെ തുടര്‍ന്നുള്ള മാത്രകളില്‍ മാര്‍ എന്നത് നൂനം എന്ന് കാട്ടുകയും ചെയ്യുന്നു.

“ഛലമല്ല മഹാമതേ” എന്നാ ഭാഗമാണ് അടുത്തത് . ഇതില്‍ ഛലം എന്നാല്‍ കള്ളത്തരം ആണ് . ഒരു താളവട്ടത്തില്‍ കൂടുതല്‍ ഈ മുദ്രക്കായി ഉപയോഗിക്കുന്നു . ഇടം വലം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ചു , ഇടം കൈ മടക്കി വലതു ഭാഗത്തേക്കും , വലതു കൈ മടക്കി തിരശ്ചീനമായി പിടിച്ചും ഈ മുദ്ര തുടങ്ങുന്നു . കള്ളത്തരം കാട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന്‍ ഇരു വശത്തേക്കും നോക്കുന്ന ഭാവം വിശദമായി തന്നെ നടിച്ചിട്ടാണ് മുഷ്ടി മുദ്ര വിട്ട് ഹംസപക്ഷം മുദ്ര പിടിച്ചു , അത് വിറപ്പിച്ചു കൊണ്ട് ഇരുകൈകളും കൂട്ടി, ക്രോധം നടിച്ചു “ഛലം” എന്ന മുദ്ര പൂര്‍ത്തിയാക്കുന്നു . നൃത്ത്യം എന്നതിന്റെ പൂര്‍ണ്ണതയും സൂക്ഷ്മതയും ഈ മുദ്രയിലൂടെയും ഇവിടെ വെളിവാക്കപ്പെടുന്നു .രണ്ടാം താളവട്ടത്തിന്റെ ശേഷിക്കുന്ന മാത്രകളില്‍ “അല്ല” എന്നും “മഹാമതേ” എന്നും കാണിക്കുന്നതോടെ “സലജ്ജോഹം” ത്തിന്റെ ആദ്യ ചരണത്തിന്റെ അവതരണം പൂര്‍ത്തിയാവുകയും കലാശിക്കുകയും ചെയ്യുന്നു .

കഥകളി എന്ന മൂര്‍ത്തമായ ദൃശ്യകലയുടെ അന്തസത്തയായ തൌര്യത്രികഭംഗിയുടെ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നാട്യധര്‍മ്മിയായ അവതരണം ആണ് “സലജ്ജോഹം” എന്നാ പതിഞ്ഞ പദം . അഭ്യാസത്തികവും , മെയ്യ്വഴക്കവും , ഉറച്ച ചൊല്ലിയാട്ടവും , വേഷഭംഗിയും തികഞ്ഞ നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ പാമരര്‍ക്കുപോലും പതിഞ്ഞപദം കണ്ണിനും മനസ്സിനും ഉത്സവമായിത്തീരുന്നു . അത് പ്രേക്ഷകന്റെ മനസ്സിനെ അഭൌമമായ ഒരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു .

കഥകളിയില്‍ നടപ്പില്‍ ഉള്ള പതിഞ്ഞ പദങ്ങളില്‍ ഒട്ടുമിക്കതും സ്ഥായിയായ  ശൃംഗാരരസത്തിനു പ്രാമുഖ്യം നല്കിയതാണ് എങ്കില്‍ "സലജ്ജോഹം" അവിടെയും വേറിട്ട്‌ നില്‍ക്കുന്നു . ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് പറയുന്ന ഭാഗം ആണ് ഇവിടെ എല്ലാ ഭാവതലങ്ങളും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുഅത് എന്നാ പ്രത്യേകതയും ഇതിനുണ്ട് . 

ഫോട്ടോ : കടപ്പാട് : ശ്രീ ഹരീഷ് എന്‍  നമ്പൂതിരി 

Tuesday, August 20, 2013

കിഴക്കേക്കോട്ടയിലെ ശാപമോചനം കഥകളി (18/AUG/2013) - ഒരു കുറിപ്പ്

18/AUG/2013 ന് , തിരുവനന്തപുരം, കിഴക്കേക്കോട്ടയില്‍ , തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ ശ്രീ സദനം ഹരികുമാര്‍ രചിച്ചു , ചൊല്ലിയാട്ടം നിര്‍വ്വഹിച്ച "ശാപമോചനം  കഥകളി " നടന്നു .

മഹാഭാരതം ആരണ്യപർവ്വത്തിലെ അര്‍ജ്ജുനന്റെ സ്വര്‍ഗഗമനത്തില്‍ ഉണ്ടാവുന്ന നിര്‍ണ്ണായകമായ ഒരു ഭാഗത്തിന്റെ സ്വതന്ത്രാവിഷകാരമാണ് ശാപമോചനം കഥകളി .

ആട്ടക്കഥ 

അര്‍ജ്ജുനന്‍ നിവാതകവചകാലകേയന്മാരെ വലിയ യുദ്ധത്തില്‍ വധിച്ചു കഴിഞ്ഞു . ഉര്‍വ്വശി , തോഴിമാരുടെ കൂടെ പ്രവേശിച്ചു അര്‍ജ്ജുനന്റെ അപദാനങ്ങള്‍ പറയുകയും, അര്‍ജ്ജുനനില്‍ തനിക്കുള്ള അഭിനിവേശം തോഴിമാരെ അറിയിക്കുകയും  , അര്‍ജ്ജുനനെ പ്രാപിക്കുവാനുല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു . മാര്‍ഗം നിര്‍ദ്ദേശിക്കുന്ന സഖിമാര്‍ ഉര്‍വ്വശിയെ അണിയിച്ചൊരുക്കി അര്‍ജ്ജുനസവിധത്തിലെക്ക് ആനയിക്കുന്നു.

അര്‍ജ്ജുനന്‍ യുദ്ധശേഷം സര്‍വ്വപ്രതാപിയായി ഇരിക്കുന്നു. സ്വര്‍ഗത്തിലെ കാഴ്ചകളും യുദ്ധശേഷമുള്ള വിശ്രമ്തിലെ സുഖവും അയാളില്‍ കാമാവികാരത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോള്‍ ഉര്‍വ്വശി രംഗപ്രവേശം ചെയ്യുകയും അര്‍ജ്ജുനനും ആ അപ്സരസ്സില്‍ മോഹിതനാവുകയും ചെയ്യുന്നു. ഉര്‍വ്വശിയുടെ കാമാഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിക്കുന്ന അര്‍ജ്ജുനന്‍ [ മൂലകഥയില്‍ നിന്നും വ്യതിയാനം ഇവിടെ തുടങ്ങുന്നു  ] ഏതോ അപ്സരസ്സ് എന്ന തോന്നലില്‍ പേര് പോലും ചോദിക്കാതെ ഉര്‍വ്വശിയുടെ കൂടെ ചേര്‍ന്ന് നടക്കുവാനും രതിപൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുവാനും തുടങ്ങുന്നു.

അവര്‍ അങ്ങിനെ ഒന്നിച്ചു നടക്കവേ ഒരു സ്ഫടികസൌധം കണ്ടിട്ട് അതെന്താണ് എന്ന് അര്‍ജ്ജുനന്‍ ആരായുന്നു. അത് സ്വര്‍ഗത്തിലെ ചിത്രശാല ആണെന്നും അതില്‍ ഇന്ദ്രലോകത്ത് വന്നു പോയ രാജാക്കന്മാരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്ന സ്ഥലമാണെന്നും ഉര്‍വ്വശി പറയുമ്പോള്‍ അര്‍ജ്ജുനന്‍ അത് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയും കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ദുഷ്യന്തന്‍ , ദിലീപന്‍ മുതലായ രാജാക്കന്മാരെ ഉര്‍വ്വശി പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ പുരൂരവസ്സിനെ പരിചയപ്പെടുത്തുമ്പോള്‍ പുരൂരവസ്സിന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ പൂര്‍വ്വകാലം കൂടി ഉര്‍വ്വശി വിസ്തരിക്കുകയും അത് കേട്ട് അര്‍ജ്ജുനന്‍ സ്തബ്ധനാവുകയും ചെയ്യുന്നു. തന്റെ പ്രപിതാമഹന്റെ പ്രേയസ്സിയായ ഉര്‍വ്വശിയുടെ കൂടെയാണ് താന്‍ നടക്കുന്നത് എന്ന് കാമകേളികളില്‍ ഏര്‍പ്പെടാന്‍ പോകുന്നത് എന്നും മനസ്സിലാക്കിയ അര്‍ജ്ജുനന്‍ പാപചിന്തയാല്‍ അസ്വസ്ഥനാവുന്നു.

തുടര്‍ന്ന് അര്‍ജ്ജുനന്‍ , കേളികള്‍ മതിയാക്കാം എന്നും , തനിക്ക് അസ്ത്രവിദ്യകള്‍ സ്വായത്തമാക്കുവാനും , ചിത്രരഥന്‍ എന്നാ ഗന്ധര്‍വ്വന്റെ അടുക്കല്‍ നൃത്തം പഠിക്കുവാനും സമയമായി എന്നും പറഞ്ഞുകൊണ്ട് പോകുവാന്‍ തുടങ്ങുകയും ഉര്‍വ്വശിയോട് തന്റെ സമീപത്തു നിന്നും നിഷ്ക്രമിക്കുവാനും ഉപദേശിക്കുന്നു , പിന്നീട് ആജ്ഞാപിക്കുന്നു. അനുസ്സരിക്കാത്ത ഉര്‍വ്വശിയെ പരുഷമായ പദങ്ങള്‍ കൊണ്ട് ഭര്‍ത്സിക്കുന്ന അര്‍ജ്ജുനന്‍ പോകാന്‍ തുടങ്ങുമ്പോള്‍ രോഷാകുലയായ ഉര്‍വ്വശി തടയുന്നു. 

താനാരാണെന്നും , സ്വ്രഗ്ഗത്തില്‍ കടന്നു എന്ത് തോന്ന്യാസവും അനുവദിക്കില്ലെന്നും പറഞ്ഞ ഉര്‍വ്വശി , തന്നെ മോഹിപ്പിച്ച് വഞ്ചിച്ച അര്‍ജ്ജുനന്‍ നപുംസകം ആയിപ്പോകട്ടെ എന്ന് ശപിച്ച് നിഷ്ക്രമിക്കുന്നു.

തളര്‍ന്നു പോയ അര്‍ജ്ജുനന്‍ വിലപിക്കുന്നു. പ്രാര്‍ഥിക്കുന്നു. താന്‍ ചെയ്തത് മാതൃഗമന പാപം ഒഴിവാക്കുവാന്‍ ആയിരുന്നു എന്നും ക്ഷമിക്കണം എന്നും അര്‍ജ്ജുനന്‍ പ്രാര്‍ഥിക്കുന്നു. തുടര്‍ന്ന് ഉര്‍വ്വശി പ്രത്യക്ഷപ്പെട്ട് അപക്വമായ തന്റെ പ്രവൃത്തിയില്‍ പശ്ചാതപിച്ച് അര്‍ജ്ജുനന് ശാപമോചനം നല്‍കുന്നു. പാണ്ഡവര്‍ അജ്ഞാതവാസം ചെയ്യുന്ന കാലത്ത് ഒരു വര്‍ഷം മാത്രം നപുംസകത്വം അനുഭവിച്ചാല്‍ മതിയാകും എന്ന് ശാപത്തില്‍ ഇളവു നല്‍കുന്ന ഉര്‍വ്വശിയില്‍ പിന്നീട് മാതൃനിര്‍വ്വിശേഷമായ വാത്സല്യം ഉണരുന്നു. പുത്രതുല്യനായ അര്‍ജ്ജുനനില്‍ പുരൂരവസ്സിന്റെ ദേഹകാന്തി കണ്ടാണ്‌ താനും പാപം ചെയ്തു പോയത് എന്ന് തുറന്നു പറയുന്ന ഉര്‍വ്വശി മാതൃവാല്‍സ്സല്യത്തോടെ അര്‍ജ്ജുനനെ അടുത്ത് വിളിച്ച് തന്റെ മടിത്തട്ടില്‍ ഉറങ്ങിക്കൊള്ളുവാന്‍ പറയുകയും അപ്രകാരം ഉറങ്ങുമ്പോള്‍ ഉര്‍വ്വശി പതുക്കെ നിഷ്ക്രമിക്കുകയും ചെയ്യുന്നതോടെ ശാപമോചനം കഥകളി അവസാനിക്കുന്നു. 


മൂലകഥയില്‍ ഉര്‍വ്വശി തന്റെ ആഗ്രഹം അറിയിക്കുന്ന മാത്രയില്‍ തന്നെ അര്‍ജ്ജുനന്‍ ഉര്‍വ്വശിയുടെ പ്രണയത്തെ തിരസ്കരിക്കുകയും , ഉര്‍വ്വശി ശപിക്കുകയും തുടര്‍ന്ന്‍ വിഷണ്ണനായ അര്‍ജ്ജുനന് ഇന്ദ്രന്‍ ശാപമോക്ഷം നല്‍കുകയും ചെയ്യുമ്പോള്‍ ഇവിടെ ആട്ടക്കഥാകാരന്‍ കഥാപാത്രങ്ങളുടെ സ്വതന്ത്രാവിഷ്ക്കാരത്തിലൂടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. തന്നില്‍ അനുരക്തയാവുകയും തനിക്കു കാമാഭിനിവേശം തോന്നുകയും ചെയ്ത ഒരുവളുടെ പേര് ചോദിക്കുക പോലും ചെയ്യാതിരിക്കുക എന്നയിടതാണ് ഈ കഥയുടെ പ്രധാന്‍ വ്യതിയാനം. തുടര്‍ന്നുള്ള കഥയുടെ പിരിമുറുക്കം നിറഞ്ഞ  ചരടും ഇത് തന്നെ . കഥയില്‍ ചോദ്യമില്ല എന്നാണല്ലോ പ്രമാണം.

സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും

കലാകാരന്റെ സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും ഈ കഥയില്‍ വേണ്ടുവോളം ഉണ്ട് . പുരാണകഥകളില്‍ ഭൂരിഭാഗത്തിനും സാമാന്യമായ പ്രമാണങ്ങള്‍ സാധ്യമല്ല എന്ന് കരുതിയാല്‍ , ആട്ടക്കഥാകാരന്‍ അതിന്റെ കലാപരമായ സാധ്യതയെ നന്നായി മുതലെടുത്തു എന്ന് തന്നെ കരുതണം .

പദാവതരണത്തില്‍ ചിലയിടങ്ങളില്‍ കഥകളിയുടെ വര്‍ത്തമാന കാല അവതരണങ്ങളില്‍  നിന്നും അല്പസ്വല്പ വ്യതിയാനമോക്കെ ആട്ടക്കഥാകാരന്‍ അവലംബിക്കുന്നു. ഉദാഹരണത്തിന് ഉര്‍വ്വശിക്ക് കാണുന്ന കാഴ്ചകളൊക്കെ അര്‍ജ്ജുനനോടുള്ള പ്രണയമായി തോന്നുകയും അത് തോഴിമാരുമായി പങ്കുവെക്കുകയും ചെയ്യുന്ന രംഗം . ഉര്‍വ്വശി തന്റെ കാഴ്ച്ചയെ അവതരിപ്പിക്കുന്നത് ഒരു തവണ മാത്രം പാടുന്ന ഒരു വരിയിലൂടെയാണ് . മേളം നിര്‍ത്തി ശ്ലോകം പോലെ പാടുന്ന ഈ സമയം കഥകളിപദം എന്നതിനപ്പുറം  ഒരു കവിതാലാപനം ആയാണ് അനുഭവപ്പെട്ടത്.

മറ്റു ചിലയിടങ്ങളിലും മേളം നിര്‍ത്തി രാഗവിസ്താരങ്ങളുടെ അകമ്പടിയോടെ പാടുകയുണ്ടായി എന്നോര്‍ക്കുന്നു .  ചിലയിടങ്ങളില്‍ കഥകളി എന്നതിനപ്പുറം ഒരു നൃത്തശില്പം എന്നാ രീതിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട് എന്നും തോന്നി . 

അവതരണം 

കുറ്റമറ്റ അവതരണം ആയിരുന്നു ശാപമോചനം എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല . ചിട്ടയോടെയുള്ള സംവിധാനം , ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയുള്ള രംഗമാറ്റങ്ങളും കഥാപാത്രങ്ങളുടെ പ്രവേശവും നിഷ്ക്രമണവും . സാധാരണ ഒരു പുതിയ കഥ ആടുമ്പോള്‍ പുസ്തകം നടുക്ക് വെച്ചു നോക്കിപ്പാടുന്ന രീതിയാണല്ലോ . ആട്ടക്കഥാകാരന്‍ തന്നെ പൊന്നാനിയാവുകയും അദ്ദേഹത്തിന്റെ കൂടെ പാടി പരിചയമുള്ള ആള്‍ തന്നെ ശിങ്കിടിയാവുകയും ചെയ്തതിനാല്‍ സംഗീതം നന്നായി ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക്‌ സാധിച്ചു . നടന്‍മാര്‍ എല്ലാവരും പദങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിച്ചതിനാല്‍ , പാട്ട് കേട്ടിട്ട് പിന്നീട് മുദ്ര കാണിക്കുകയും , ഇടക്ക് പാട്ട് കേള്‍ക്കാതെ വരുമ്പോള്‍ മുദ്രകള്‍ കാണിക്കാതെയിരിക്കുയും , തെറ്റിച്ചു കാണിക്കുകയും ചെയ്യുന്ന സ്ഥിരം രീതിയൊന്നും കാണേണ്ടി വന്നില്ല . എന്തിന് പുതിയ കഥകള്‍ പറയുന്നു . ഉദാഹരണത്തിന് , നളചരിതം ഒന്നാം ദിവസത്തിലെ പതിവില്ലാത്ത ഭാഗങ്ങളില്‍ നളന്റെ വേഷം കെട്ടുന്ന നടന്മാര്‍ വരെ,  കയ്യിട്ടു മാറി ഭാഗവതരുടെ തൊട്ടടുത്ത്‌ വന്നു നിന്ന് ചെവിയോര്‍ത്ത് നില്‍ക്കുന്നത് കാണാറുണ്ട്‌ (പദം അറിയില്ല. കേട്ടിട്ട് വേണം മുദ്ര കാണിക്കാന്‍..]). കാണിക്കുമ്പോള്‍ പിന്നെ ഭാവവും കാണുകയില്ല .)

അഭിനയം/ സംഗീതം / മേളം  

പരിണതപ്രജ്ഞനായ ആശാന്‍ ശ്രീ സദനം ബാലകൃഷ്ണന്‍ ആണ് അര്‍ജ്ജുനനെ അവതരിപ്പിച്ചത് . മിതത്വം പാലിച്ച പക്വതയാര്‍ന്ന അവതരണം ആയിരുന്നു ശ്രീ സദനം ബാലകൃഷ്ണന്റേത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ഊര്‍ജ്ജസ്വലതയോടെയുള്ള അവതരണം . നാടകീയ മുഹൂര്‍ത്തങ്ങളില്‍ അതിഭാവുകത്വം ഇല്ലാതെയുള്ള പ്രകടനം .  ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള ഇളകിയാട്ടം വളരെ രസകരമായി അവതരിപ്പിച്ചു. ഉര്‍വ്വശിയോട് " നിന്റെ തളിരുപോലെയുള്ള കൈപ്പടങ്ങള്‍ .. പക്ഷെ കൈത്തണ്ടയില്‍ എങ്ങിനെ തഴംപുണ്ടായി " എന്നാ ചോദ്യത്തിന് ഉര്‍വ്വശി " വീണാവാദനം ചെയ്തിട്ടാണ്" എന്ന മറുപടി നല്‍കുന്നു.പിന്നെ ഉര്‍വ്വശിയുടെ സംശയങ്ങളും അതിനുക്ല്ല അര്‍ജ്ജുനന്റെ മറുപടികളുമാണ് .

അതില്‍ ഉര്‍വ്വശി " അശനപാനങ്ങള്‍ ഇല്ലാതെ അങ്ങ്  യുദ്ധം ചെയ്യുമ്പോള്‍ ക്ഷീണിച്ചു പോയാല്‍ എന്ത് ചെയ്യും " എന്നാ ചോദ്യത്തിന് " അശനപാനങ്ങള്‍ ഇല്ലാതെ പാശുപതത്തിനു വേണ്ടി  തപസ്സു ചെയ്തതും അക്ഷീണം പരമേശ്വരനോട് യുദ്ധം ചെയ്ത" കഥയും (കിരാതം) സൂചിപ്പിക്കുന്നു . പിന്നീട് ഉര്‍വ്വശി " ഗാണ്ഡിവം യുദ്ധത്തില്‍ ഒടിഞ്ഞു പോയാല്‍ എന്ത് ചെയ്യും " എന്ന് ചോദിക്കുമ്പോള്‍ "അതൊരിക്കലും സംഭവിക്കില്ല " എന്നും " ആവനാഴിയില്‍ അമ്പൊഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന  ചോദ്യത്തിന് " അര്‍ജ്ജുനന്റെ ആവനാഴിയില്‍ അമ്പൊഴിയുകയില്ല എന്നാണ് പറയുന്നത് [ കിരാതം കഥയില്‍ ശ്രീപാര്‍വ്വതി ശപിച്ചപ്പോള്‍ ഒഴികെ എന്ന് പറയുന്നില്ല ഇവിടെ എന്നത് ശ്രദ്ധിച്ചു ]. 

പക്ഷെ  ശാപഗ്രസ്തനായി തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ അമ്പരപ്പോ , ധര്‍മ്മസ്സങ്കടമോ എത്രകണ്ട് ആശാന് ആടി ഫലിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന ഒരു സംശയം ഉണ്ട്. ചിലയിടങ്ങളില്‍  ശ്രീ സദനം ബാലകൃഷ്ണന്‍ പ്രകടിപ്പിച്ച ചടുല ചലനങ്ങള്‍ ഈ കഥാപാത്രത്തിന് ഒഴിവാക്കാമായിരുന്നു എന്ന എളിയ ഒരഭിപ്രായം ഉണ്ട് .  ( ആശാനെ പോലെ കഥകളിയില്‍ അഗാധമായ അറിവും, ഗവേഷണ ചാതുരിയും  പാണ്ഡിത്യവും ഉള്ള ആളിനെ വിമര്‍ശിക്കുന്നതിനുള്ള സങ്കോചം മറച്ചുവെക്കുന്നില്ല )    

സദനം വിജയന്‍  കാമാതുരയായ ഉര്‍വ്വശിയെയും , മാതൃവാല്‍സ്സല്യം തുളുമ്പുന്ന ഉര്‍വ്വശിയെയും ഭംഗിയായി അവതരിപ്പിച്ചു.  ചൊല്ലിയാട്ടത്തിനപ്പുറം കഥാപാത്രത്തിന് വിശ്വാസ്യത നല്‍കുവാന്‍ ശ്രീ വിജയന് കഴിഞ്ഞു . സദനം ശ്രീനാഥിന്റെയും സദനം കൃഷ്ണദാസിന്റെയും തോഴിമാരും നന്നായിരുന്നു. 

സംഗീതം ഈ കഥയുടെ ജീവന്‍ തന്നെ ആണ് . സംഗീതനിബദ്ധമാണ് ശാപമോചനം . സന്ദര്‍ഭങ്ങള്‍ക്ക്‌ ഉചിതമായ തരത്തില്‍  ലളിതകോമള പദാവലികള്‍ കോര്‍ത്തിണക്കിയ പദങ്ങള്‍ .അവയ്ക്ക് ഹൃദ്യമായ രാഗങ്ങളും നല്‍കിയിരിക്കുന്നു. അവസാന രംഗത്തില്‍ ഉര്‍വ്വശി അര്‍ജ്ജുനനെ തന്റെ മടിയില്‍ കിടത്തി ഉറക്കുന്ന സമയത്തുള്ള നീലാംബരിയുടെ അവതരണത്തിലെ വ്യത്യസ്തതയും ശ്രദ്ധേയമാണ്.[ശിങ്കിടി അവസാന വരി പാടുമ്പോള്‍ , പൊന്നാനി അകമ്പടിയായി നീലാംബരിയില്‍ രാഗാലാപനം ചെയ്യുന്ന രീതി ] . പരമ്പരാഗത കഥകളിആസ്വാദകര്‍ക്ക് അതെത്രകണ്ട് രുചിക്കും എന്നറിയില്ലെങ്കിലും . ശ്രീ സദനം ഹരികുമാറിന്റെയും സദനം ശിവദാസിന്റെയും ആലാപനം അതീവഹൃദ്യമായിരുന്നു. 

സദനം രാമകൃഷ്ണന്‍ ചെണ്ടയിലും [ ] സദനം ദേവദാസ് മദ്ദളത്തിലും കഥക്കും കഥാപാത്രങ്ങള്‍ക്കും ഉചിതമായ രീതിയില്‍ മേളമൊരുക്കി .

ആഹാര്യം 

ഉര്‍വ്വശിയുടെ കിരീടത്തിനെ പറ്റി ആവശ്യത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ ഒന്നാണല്ലോ . എന്തായാലും അത് ഉര്‍വ്വശിക്ക്‌ പ്രത്യേകമായ ഭംഗി ഒന്നും കൊടുക്കുന്നില്ല [അമാനുഷികതയോ , മാദകത്വമോ മറ്റെന്തെങ്കിലുമോ ]. അഭംഗി ഒട്ടില്ല താനും .  

ശ്രീ കലാമണ്ഡലം സതീശന്റെ ചുട്ടിയും ഒതുക്കമുള്ളതും ശ്രീ സദനം ബാലകൃഷ്ണന്റെ മുഖത്തിന്‌ ചേരുന്നതുമായിരുന്നു .



കഥയുടെ ഭാവി 

ഭാവി പ്രവചിക്കുവാന്‍ ഇതെഴുതുന്നയാള്‍ ആളല്ല . എങ്കിലും ഈ അവതരണത്തിന്റെ ഒരു മേന്മ എന്നത് അത് സംവിധാനം ചെയ്തതും , പാടിയതും , അരങ്ങു ഭരിച്ചതും അതിന്റെ ആട്ടകഥാകൃത്ത് തന്നെ ആയതുകൊണ്ടാണ്‌ . ഒരു പക്ഷെ മറ്റുള്ള കലാകാരന്മാരെ സംഗീതവും അവതരണവും ഏല്‍പ്പിച്ചാല്‍ എത്രകണ്ട് ശോഭിക്കും എന്നത് കണ്ടു തന്നെ അറിയണം .








Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.